തിരുവനന്തപുരം: കോണ്‍ഗ്രസുമായി സഹകരണം വേണ്ടെന്ന സിപിഎം നിലപാട് രാജ്യത്തെ ഒറ്റുകൊടുത്തതിന് തുല്യമാണ് മുതിർന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി. കെപിസിസി ആസ്ഥാനത്തു മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഈ തീരുമാനത്തിനു സിപിഎം കടുത്ത വില നൽകേണ്ടിവരും. സിപിഎമ്മിന്റെ കേരള ഘടകമാണ് ഇത്തരമൊരു തീരുമാനത്തിനു പിന്നിൽ. കേരളത്തിലെ സിപിഎം ഇഷ്ടപ്പെടുന്നത് മോദിയുടെ ഭരണത്തുടർച്ചയാണ്. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒരു മതേതര മുന്നണിയെ മോദിക്കെതിരേ അണിനിരത്താൻ സിപിഎമ്മിന് താത്പര്യമില്ല. സിപിഎമ്മിന്റെ ഈ തീരുമാനം രാജ്യത്ത് വളർന്നുവരുന്ന മതേതരകൂട്ടായ്മ ക്ഷീണിപ്പിക്കാൻ മോദിക്ക് വീണ്ടും കരുത്ത് പകരുകയേയുള്ളൂവെന്നും ആന്റണി പറഞ്ഞു.
ചരിത്രപരമായ മണ്ടത്തരം ആവര്‍ത്തിച്ചു: ചെന്നിത്തല
തിരുവനന്തപുരം: ബിജെപിയോടു പോരാടാന്‍ കോണ്‍ഗ്രസുമായി സഹകരിക്കണമെന്ന സീതാറാം യെച്ചൂരിയുടെ നിര്‍ദേശം വോട്ടിനിട്ട് തള്ളിതു വഴി സിപിഎം കേന്ദ്ര കമ്മിറ്റി ചരിത്രപരമായ മണ്ടത്തരം ആവര്‍ത്തിച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിലും ത്രിപുര എന്ന ചെറിയ സംസ്ഥാനത്തും മാത്രം അവശേഷിക്കുന്ന സിപിഎം എങ്ങനെയാണ് ഇന്ത്യയില്‍ അധികാരം കൈയാളുന്ന ബിജെപിയെ എതിരിടുന്നത്? രാഷ്ട്രത്തെ അപകടത്തില്‍ കൊണ്ടെത്തിച്ചിരിക്കുകയാണു ബിജെപി. ഈ ഘട്ടത്തില്‍ ബിജെപിയെ അധികാരത്തില്‍നിന്നു തൂത്തെറിഞ്ഞു രാജ്യത്തെ രക്ഷിക്കാന്‍ എല്ലാ കക്ഷികളുടെയും ഒന്നിച്ചുള്ള പോരാട്ടമാണു വേണ്ടത്. അതിനു തയാറാവാത്ത സിപിഎം ബിജെപിയെ സഹായിക്കുകയാണു ചെയ്യുന്നത്. കേരളത്തിലെ സിപിഎം നേതാക്കളാണ് ഈ തീരുമാനത്തിനു പിന്നിലെന്നും ചെന്നിത്തല പറഞ്ഞു.
ബിജെപിയെ അനുകൂലിക്കുന്ന നിലപാടാണ് എന്നും പ്രകാശ് കാരാട്ട് സ്വീകരിച്ചിട്ടുള്ളത്. ബിജെപിയെ ഫാസിസ്റ്റ് കക്ഷിയായി കാണാന്‍ തയാറാവാത്ത പ്രകാശ് കാരാട്ട് ഇത്തരം ഒരു രേഖ തയാറാക്കിയതില്‍ അതിശയിക്കാനില്ല. രാഷ്ട്രത്തിന്റെ നിര്‍ണായകമായ ഘട്ടത്തിലെല്ലാം പ്രതിലോമകരമായ നിലപാട് സ്വീകരിക്കുന്ന സിപിഎം ഇപ്പോഴും അത് തന്നെയാണ് ചെയ്യുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
സിപിഎം നിലപാട് രാജ്യത്തെ ഒറ്റുകൊടുത്തതിനു തുല്യം: ആന്റണി
01:52 AM Jan 22, 2018 | Deepika.com