തിരുവനന്തപുരം: കേരളം കണ്ട മഹാദുരന്തങ്ങളിലൊന്നാണ് ഓഖിയെന്നും ഈ ഘട്ടത്തിൽ രാഷ്ട്രീയം മറന്ന് മത്സ്യത്തൊഴിലാളികൾക്കൊപ്പം നിൽക്കാനാണ് എല്ലാവരും ശ്രമിക്കേണ്ടതെന്നും മുതിർന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആൻറണി. തിരുവനന്തപുരം ലത്തീൻ അതിരൂപത ആസ്ഥാനത്തെത്തി ആർച്ച് ബിഷപ് ഡോ.എം. സൂസപാക്യത്തെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നഷ്ടപ്പെട്ട ജീവനുകൾക്കു പകരമായി ഒന്നുമില്ല. എങ്കിലും അവർക്കു ലഭിക്കേണ്ട ആനുകൂല്യങ്ങൾ ലഭിക്കുക തന്നെ വേണം. അതിനായി കേന്ദ്ര മന്ത്രിമാരുമായുള്ള തന്റെ സൗഹൃദം ഉപയോഗിക്കും. സംസ്ഥാന സർക്കാരുമായി സഹകരിച്ച് ഓഖി ദുരിതബാധിതർക്ക് കേന്ദ്രത്തിൽ നിന്നുള്ള ആനുകൂല്യങ്ങൾ ലഭ്യമാക്കാൻ ശക്തമായ ഇടപെടൽ നടത്തും. തീരപ്രദേശത്ത് ദുരന്തം ഉണ്ടാകുമ്പോൾ ആദ്യം ഓടിയെത്തുന്ന ആളുകളിലൊരാണ് താൻ. എന്നാൽ, ഇത്തവണ ഡൽഹിയിൽ ചികിത്സയിലായിരുന്നതിനാൽ അതിനു കഴിഞ്ഞില്ല. അതുകൊണ്ടാണ് ദുരന്തസമയത്ത് മത്സ്യത്തൊഴിലാളികൾക്കൊപ്പം നിലകൊണ്ട ആർച്ച് ബിഷപ് ഡോ.എം. സൂസപാക്യത്തെ നേരിൽക്കണ്ട് ദുഃഖം രേഖപ്പെടുത്തുന്നതെന്നും ആന്റണി പറഞ്ഞു.
ഇന്നലെ ഉച്ചകഴിഞ്ഞ് നാലോടെ ബിഷപ്സ് ഹൗസിലെത്തിയ എ.കെ. ആന്റണി ഒരു മണിക്കൂറോളം ആർച്ച് ബിഷപ് ഡോ.എം.സൂസപാക്യം, വികാരി ജനറാൾ മോണ്‍.യൂജിൻ എച്ച്. പെരേര എന്നിവരുമായി ചർച്ച നടത്തി. എംഎൽഎമാരായ വി.എസ്. ശിവകുമാർ, എം.വിൻസന്റ്, നെയ്യാറ്റിൻകര സനൽ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
ഓഖി: രാഷ്ട്രീയം മറന്ന് ഒരുമിക്കണമെന്ന് എ.കെ. ആന്റണി
01:52 AM Jan 22, 2018 | Deepika.com