ആലപ്പുഴ: പത്താം ക്ലാസ് വിദ്യാർഥിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഡോക്ടർമാരായ ചേർത്തല ഇത്തിക്കായിപ്പുറം ജോഷി ഫിലിപ്പ് (സഹൃദയ ഹോസ്പിറ്റൽ, ആലപ്പുഴ)- സംഗീത (ജനറൽ ആശുപത്രി, ആലപ്പുഴ) ദന്പതികളുടെ മകനായ സനാതനപുരം വൈക്കത്ത് വീട്ടിൽ നിഖിലി(15)നെയാണ് ഇന്നലെ രാവിലെയോടെ രണ്ടാം നിലയിലെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
മാതാപിതാക്കൾ ഒൗദ്യോഗിക ആവശ്യങ്ങൾക്കായി കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളിലായിരുന്നതിനാൽ വീട്ടിൽ അപ്പൂപ്പനും അമ്മൂമ്മയുമാണുണ്ടായിരുന്നത്. രാവിലെ ഏഴര കഴിഞ്ഞിട്ടും നിഖിലിനെ താഴേക്കു കാണാതിരുന്നതിനെത്തുടർന്ന് വാതിലിൽ മുട്ടിവിളിച്ചെങ്കിലും പ്രതികരിച്ചില്ല തുടർന്ന് മൊബൈൽ ഫോണിൽ വിളിച്ചെങ്കിലും പ്രതികരണമുണ്ടാകാതിരുന്നതോടെ മുറിയുടെ വാതിൽ തകർത്ത് അകത്തു കടന്നപ്പോഴാണു കട്ടിലിൽ വായിൽനിന്നു നുരയും പതയും വന്ന നിലയിൽ നിഖിലിനെ കണ്ടത്. ഉടൻതന്നെ ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ശരീരത്തിന്റെ പിൻഭാഗത്തു ചുമലിനോടു ചേർന്ന് മുറിവേറ്റ പാടുമുണ്ടായിരുന്നു.
സൗത്ത് സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം വീട്ടിലെത്തി തെളിവെടുത്തു. നിഖിൽ കിടന്നിരുന്ന കട്ടിലിൽനിന്നു കപ്പലണ്ടി പായ്ക്കറ്റും പൊട്ടിക്കാത്ത ഒരു പായ്ക്കറ്റ് ബിസ്കറ്റും കണ്ടെ ത്തിയിട്ടുണ്ട്. കിടന്നുകൊണ്ടു കപ്പലണ്ടി കഴിക്കുന്നതിനിടയിൽ ശ്വാസനാളത്തിൽ കുടുങ്ങിയതാകാം മരണത്തിനിടയാക്കിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അസ്വാഭാവിക മരണത്തിനു സൗത്ത് പോലീസ് കേസെടുത്തിട്ടുണ്ട്.
വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തിയ മൃതദേഹം ആലപ്പുഴയിലെ സ്വകാര്യആശുപത്രി മോർച്ചറിയിൽ. സംസ്കാരം ചൊവ്വാഴ്ച വൈകുന്നേരം 3.30ന് ചേർത്തല കിഴക്കുംമുറി സെന്റ് തോമസ് പള്ളിയിൽ നടക്കും. മൃതദേഹം ഇന്നു വൈകുന്നേരം മാതൃഗൃഹത്തിൽ കൊണ്ടുവരും. മാതാവ് സംഗീത ആലപ്പുഴ കൈതവന വൈക്കത്ത് കുടുംബാംഗമാണ്. സഹോദരങ്ങൾ: നേഹ (ബ്രില്യന്റ്സ്, പാലാ), നിയ (മാതാ സ്കൂൾ, തുന്പോളി).
ഡോക്ടർ ദന്പതികളുടെ മകൻ വീടിനുള്ളിൽ മരിച്ച നിലയിൽ
01:26 AM Jan 22, 2018 | Deepika.com