എടത്വ: വീസത്തട്ടിപ്പു കേസ് പ്രതി പോലീസ് പിടിയിൽ. സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിൽ വീസത്തട്ടിപ്പ് നടത്തിയ സംഘത്തിലെ പ്രതി മലപ്പുറം തിരൂരങ്ങാടി മാളിയേക്കൽ മുസ്തഫയെ(50)യാണ് എടത്വ പോലീസ് പിടികൂടിയത്. സംഘത്തിലെ പ്രധാന കണ്ണി ആലുവ ചൊവ്വര സ്വദേശി ഷക്കീർ മുഹമ്മദിനായി തെരച്ചിലാരംഭിച്ചു. വീസ തട്ടിപ്പിന് ഇരയായവരുടെ പരാതിയെത്തുടർന്ന് സംഘത്തിൽ ഏജന്റായി പ്രവർത്തിച്ചിരുന്ന തലവടി സ്വദേശി കൊച്ചുവീട്ടിൽ വിപിനെകൊണ്ടു പുതിയതായി വീസയ്ക്ക് ആളെത്തിയിട്ടുണ്ടെന്ന് അറിയിച്ചു മുസ്തഫയെ തലവടിയിലേക്കു വിളിച്ചുവരുത്തിയാണു പിടികൂടിയത്.
ആലുവ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ട്രാവൽ ഏജൻസിയിലൂടെയാണു സംഘം തട്ടിപ്പു നടത്തിയിരുന്നത്. ഖത്തറിലേക്കുള്ള വീസരഹിത സന്ദർശന അനുമതി മറയാക്കിയായിരുന്നു തട്ടിപ്പെന്നു പോലീസ് പറയുന്നു. എടത്വ, ചെങ്ങന്നൂർ, മല്ലപ്പള്ളി, ചെട്ടികുളങ്ങര ഉൾപ്പെടെ പല സ്ഥലങ്ങളിൽനിന്നായി എൻജിനിയറിംഗ് ബിരുദധാരികളടങ്ങിയ 24 പേരാണ് തട്ടിപ്പിന് ഇരയായത്. ദോഹ മെട്രോയിൽ ജോലി വാഗ്ദാനം ചെയ്ത് ഓരോരുത്തരിൽനിന്നായി 85,000 രൂപ വീതം സംഘം വാങ്ങിയിരുന്നു. വ്യാജ മേൽവിലാസമുണ്ടാക്കിയാണ് പണം നൽകിയവർക്കു കരാർ തയാറാക്കി കൊടുത്തത്.
പല ഘട്ടങ്ങളിലായി യുവാക്കളെ ഖത്തറിൽ എത്തിച്ചെങ്കിലും ദിവസങ്ങൾക്കു ശേഷം തട്ടിപ്പിനിരയായ വിവരം യുവാക്കൾക്കു മനസിലായി. യുവാക്കളെ ലഹരി വസ്തുക്കൾ വിതരണം ചെയ്യാൻ പ്രേരിപ്പിച്ചതായും പരാതിയുണ്ട്. വീസത്തട്ടിപ്പുമായി ബന്ധപ്പെട്ടു വിപിനെ ചോദ്യംചെയ്യാനായി പോലീസ് കസ്റ്റഡിയിൽ എടുത്തു. വിപിന്റെ ഭാര്യ ഷെറിനു വേണ്ടിയുള്ള തെരച്ചിലും ആരംഭിച്ചിട്ടുണ്ട്.
വീസത്തട്ടിപ്പ് സംഘത്തിലുൾപ്പെട്ട മലപ്പുറം സ്വദേശി പിടിയിൽ
01:26 AM Jan 22, 2018 | Deepika.com