കോഴിക്കോട്: കൊലപാതക രാഷ്ട്രീയം സംബന്ധിച്ചു ഗവര്‍ണര്‍ ഏതെങ്കിലും ഒരു പാര്‍ട്ടിയെ മാത്രം ഉപദേശിച്ചാല്‍ പോരെന്നു രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്. കേരളത്തിലെ കൊലപാതക രാഷ്ട്രീയത്തില്‍ സിപിഎമ്മിനും ബിജെപിക്കും തുല്യ പങ്കാണുള്ളത്. ഐസക് ന്യൂട്ടന്റെ മൂന്നാം ചലന നിയമം പോലെയാണ് അക്രമ രാഷ്ട്രീയം. ഓരോ അക്രമത്തിനും അതേപോലെയുള്ള തിരിച്ചടിയും ഉണ്ടാവുന്നു.
സിപിഎമ്മും ബിജെപിയും കേരളത്തിൽ ചെയ്യുന്നത് ബിജെപി രാജ്യത്ത് ഉടനീളം ചെയ്യുന്നു. രാഷ്ട്രീയ എതിരാളികളെ കായികമായി നേരിടുകയാണിവര്‍. ഇത് യുഡിഎഫിന്റെയോ കോണ്‍ഗ്രസിന്റെയോ ശൈലിയല്ലെന്നും അദ്ദേഹം കോഴിക്കോട്ട് വാര്‍ത്താ സമ്മേളനത്തിൽ പറഞ്ഞു. പൊതു തെരഞ്ഞെടുപ്പിനെ നേരിടാന്‍ കേരളത്തിലെ യുഡിഎഫ് സംവിധാനം സജ്ജമാണ്. ആരെങ്കിലും വിട്ടുപോയെന്നു പറഞ്ഞു സന്തോഷിക്കുന്നവര്‍ അതു താത്കാലിക ആഘോഷം മാത്രമാണെന്നു മനസിലാക്കണം. എല്ലാ ഘടകകക്ഷികളും ഒറ്റക്കെട്ടായാണു തെരഞ്ഞെടുപ്പിനെ നേരിടുക. സംസ്ഥാനത്തു മാത്രമല്ല, ദേശീയതലത്തിലും കോണ്‍ഗ്രസിന് ശക്തരായ സഖ്യ കക്ഷികളുണ്ട്.- അദ്ദേഹം പറഞ്ഞു.
ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ അതിര്‍ത്തിയില്‍ സംഘര്‍ഷം വർധിച്ചു. ഇതു തടയാന്‍ സര്‍ക്കാരിനു മുമ്പില്‍ ക്രിയാത്മക നിര്‍ദ്ദേശങ്ങള്‍ ഒന്നും തന്നെയില്ല. രാജ്യത്ത് കാര്‍ഷിക തകര്‍ച്ചയും തൊഴിലവസരമില്ലായ്മയും നാല് വര്‍ഷം പൂര്‍ത്തിയാവുന്ന മോദി ഭരണത്തിന്റെ സംഭാവനയാണ്. പത്ത് കോടി തൊഴിലവസരം സൃഷ്ടിക്കുമെന്ന് അവകാശപ്പെട്ടവര്‍ ജിഎസ്ടി, നോട്ട് നിരോധനം എന്നിവ വഴി ഉള്ള തൊഴിലവസരം കൂടി നഷ്ടപ്പെടുത്തുകയാണ് ചെയ്തത്. മോദി സര്‍ക്കാര്‍ അധികാരമേറാന്‍ പിന്തുണ നല്കിയ എല്ലാ വിഭാഗവും ഇപ്പോള്‍ അവരുടെ ശത്രുക്കളായി മാറി കഴിഞ്ഞതായി അദ്ദേഹം വിശദീകരിച്ചു.
വാർത്താസമ്മേളനത്തിൽ മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എംപി, എം.കെ. രാഘവൻ എംപി, പി.എം. സുരേഷ്ബാബു, കെ. പ്രവീണ്‍കുമാര്‍ എന്നിവരും പങ്കെടുത്തു.
‘കൊലപാതക രാഷ്ട്രീയം: സിപിഎമ്മും ബിജെപിയും തുല്യർ’
01:26 AM Jan 22, 2018 | Deepika.com