തിരുവനന്തപുരം: റോഡിൽ മാത്രമല്ല, ഇനി കടലിലും ആംബുലൻസ് പായും. കടലിൽ അത്യാഹിതമുണ്ടാകുന്പോൾ മരുന്നും ഡോക്ടറും അടക്കമുള്ള സംവിധാനങ്ങളുമായി മറൈൻ ആംബുലൻസ് എത്തും. ജീവൻ രക്ഷാ പ്രവർത്തനത്തിനും ഉപയോഗിക്കും. മിനി കപ്പലായ മറൈൻ ആംബുലൻസിന്റെ നിർമാണ ചുമതല കൊച്ചിൻ ഷിപ്പ്യാർഡിനു കൈമാറാൻ സർക്കാർ തലത്തിൽ ധാരണയായി.
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് മേഖലകളിലായി മൂന്നു ചെറു കപ്പൽ മറൈൻ ആംബുലൻസ് സർവീസുകളാകും ഏർപ്പെടുത്തുക. ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിലായിരിക്കും മറൈൻ ആംബുലൻസ് സർവീസ് പ്രവർത്തിക്കുക.
ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണു കടലിലുണ്ടാകുന്ന അത്യാഹിതം തടയാൻ മറൈൻ ആംബുലൻസ് സർവീസ് ആരംഭിക്കുന്ന കാര്യം സംസ്ഥാന സർക്കാർ ആലോചിച്ചത്. തുടർന്നു ടെൻഡർ ക്ഷണിച്ചപ്പോൾ വിദേശ കന്പനികൾ അടക്കമുള്ളവർ പങ്കെടുത്തു.
മറൈൻ ആംബുൻസ് സംവിധാനം ഒരുക്കിയുള്ള മിനി കപ്പലിന് എട്ടു മുതൽ ഒൻപതു കോടി രൂപ ചെലവുവരുമെന്ന മറുപടിയാണു ലഭിച്ചത്. എന്നാൽ, ഇവർ നൽകുന്ന മറൈൻ ആംബുലൻസിന്റെ സാങ്കേതിക പരിശോധന നടത്താൻ ആവശ്യമായ സംവിധാനം സംസ്ഥാനത്തിന് ഇല്ല. ഭാവിയിൽ അറ്റകുറ്റപ്പണി വേണ്ടി വന്നാൽ വിദേശത്തെ കന്പനിയുടെ സേവനം തേടേണ്ടി വരും.
തുടർന്നു ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയുടെ നിർദേശ പ്രകാരം ഫിഷറീസ് സെക്രട്ടറി അടക്കമുള്ളവർ കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയത്തോടും കൊച്ചിൻ ഷിപ്പ് യാർഡ് അധികൃതരുമായി ബന്ധപ്പെട്ടു. ആറു കോടിയോളം രൂപയ്ക്ക് ഒരു മറൈൻ ആംബുലൻസ് സംവിധാനമുള്ള മിനി കപ്പൽ നിർമിച്ചു നൽകാൻ കഴിയുമെന്ന് ഇവർ സർക്കാരിനെ അറിയിച്ചു.
തുടർന്നു ചീഫ് സെക്രട്ടറി അടക്കമുള്ളവർ ഇതു സംബന്ധിച്ച പ്രഥമിക ചർച്ച നടത്തി, ധാരണയിൽ എത്തുകയായിരുന്നു. മൂന്നു കപ്പൽ വാങ്ങാൻ ആവശ്യമായ 18 കോടിയോളം രൂപ ഫിഷറീസ് വകുപ്പിന്റെ ഫണ്ടിൽനിന്നു നൽകും. കടലിൽ എത്രത്തോളം ദൂരത്തിൽ എത്താൻ കഴിയും, എന്തൊക്കെ സംവിധാനങ്ങൾ മറൈൻ ആംബുലൻസിൽ ഒരുക്കാൻ കഴിയും എന്നിവ അടക്കമുള്ള സാങ്കേതിക കാര്യങ്ങൾ അറിയിക്കാൻ കൊച്ചിൻ ഷിപ്പ് യാർഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കടലിൽ അത്യാഹിതങ്ങൾ ഇല്ലാത്ത അവസരങ്ങളിൽ എൻഫോഴ്സ് മെന്റ് പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കും. ഉപയോഗമില്ലാതെ കിടന്നു കപ്പൽ നശിക്കാതിരിക്കാനാണ് ബോട്ടുകളുടെയും കപ്പലുകളുടെയും പരിശോധനയ്ക്കും ഇവ ഉപയോഗിക്കുന്നത്.
കപ്പലിൽ ക്യാപ്റ്റനും മെഡിക്കൽ സംഘവും അടക്കമുള്ള ജീവനക്കാർ വേണ്ടി വരും. പ്രവർത്തന ചെലവിനത്തിൽ പ്രതിവർഷം 2.2 കോടിയിലേറെ രൂപ വേണ്ടി വരുമെന്നാണു കണക്കാക്കുന്നത്.
കെ. ഇന്ദ്രജിത്ത്
കടലിൽ അത്യാഹിത സ്ഥലത്തു പാഞ്ഞെത്താൻ മറൈൻ ആംബുലൻസ്
02:15 AM Jan 21, 2018 | Deepika.com