പേരാവൂര്‍(കണ്ണൂർ): ആർഎസ്എസ് ശാഖ ശിക്ഷകും എബിവിപി പ്രവർത്തകനുമായ ചിറ്റാരിപ്പറമ്പ് സ്വദേശി ശ്യാമപ്രസാദിനെ (24) കൊലപ്പെടുത്തിയ സംഭവത്തിൽ നാല് എസ്ഡിപിഐ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. മുഴക്കുന്ന് പാറക്കണ്ടം പുത്തൻവീട്ടിൽ മുഹമ്മദ് (20), മിനിക്കോൽ സലീം (26), നീർവേലി സമീറ മൻസിലിലെ സമീർ (25), പാലയോട് തെക്കയിൽ ഹാഷിം (39) എന്നിവരാണ് സംഭവദിവസംതന്നെ അറസ്റ്റിലായത്. വയനാട്വഴി കർണാടകയിലേക്കു കടക്കാനുള്ള ശ്രമത്തിനിടെ തലപ്പുഴയിൽ അവിടത്തെ പോലീസിന്റെ സഹായത്തോടെയാണ് പ്രതികൾ പിടിയിലായത്.
ഇവർ സഞ്ചരിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തു. അതിനിടെ അറസ്റ്റ് രേഖപ്പെടുത്തുന്നതിനു മുമ്പേ പ്രതികളുടെ ചിത്രങ്ങൾ ചോർന്നതു വിവാദമായി. പ്രതികൾ പോലീസ് സ്റ്റേഷന്റെ അകത്തിരിക്കുന്ന പടങ്ങളാണു നവമാധ്യമങ്ങളിലൂടെ പ്രചരിച്ചത്. ഇതു സംബന്ധിച്ചു പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
പരിയാരം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം ചെയ്ത മൃതദേഹം വിലാപയാത്രയായാണു ചിറ്റാരിപറമ്പിൽ എത്തിച്ചത്. തുടർന്നു പൊതുദർശനത്തിനുവച്ച മൃതദേഹത്തിൽ ബിജെപി നേതാക്കൾ ഉൾപ്പെടെ നൂറുകണക്കിനു പ്രവർത്തകർ അന്ത്യാഞ്ജലി അർപ്പിച്ചു. പിന്നീട് മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.
കണ്ണവം മേഖലയില്‍ ആലപ്പറമ്പില്‍ അഞ്ച് എസ്ഡിപിഐ പ്രവര്‍ത്തകരുടെ വീടുകളുടെ ജനാലച്ചില്ലുകൾ അക്രമികൾ അടിച്ചുതകർത്തു. സംഘർഷമുണ്ടായ പ്രദേശങ്ങളിലെല്ലാം കനത്ത പോലീസ് സുരക്ഷ ഏർപ്പെടുത്തിയിരുന്നു. മിക്കയിടത്തും കടകൾ അടഞ്ഞുകിടന്നു.
ദീർഘദൂര കെഎസ്ആർടിസി ബസുകളും ചുരുക്കം സ്വകാര്യ ബസുകളും സർവീസ് നടത്തി.
കണ്ണൂർ ഹർത്താലിൽ ഒറ്റപ്പെട്ട അക്രമങ്ങൾ
02:15 AM Jan 21, 2018 | Deepika.com