തൊടുപുഴ: ബാങ്ക് മാനേജരെ എഎസ്പിയും പോലീസുകാരും സ്റ്റേഷനിൽ വിളിച്ചു വരുത്തി ഉപദ്രവിച്ചു എന്ന കേസിൽ മുൻ തൊടുപുഴ എഎസ്പി. ആർ. നിശാന്തിനിക്കും മറ്റു പോലീസുകാർക്കുമെതിരെ നൽകിയ പരാതിയിൽ ഇടുക്കി എസ്പി നേരിട്ടു ഹാജരാകാൻ ഹൈക്കോടതി ഉത്തരവ്.
തൊടുപുഴ യൂണിയൻ ബാങ്ക് മാനേജരായിരുന്ന പേഴ്സി ജോസഫ് നിശാന്തിനിക്കും മറ്റു പോലീസ് ഉദ്യോഗസ്ഥർക്കും എതിരായി 2011ൽ നൽകിയ പരാതിയിലാണ് ഇടുക്കി എസ്പിയോടു നേരിട്ടു ഹാജരാകാൻ ഹൈക്കോടതി ഉത്തരവിട്ടത്.
2011 ജൂലൈ 26ന് തൊടുപുഴ യൂണിയൻ ബാങ്ക് മാനേജരായ പേഴ്സി ജോസഫ് വനിത പോലീസ് ഉദ്യോഗസ്ഥയെ ബാങ്കിൽ അപമാനിച്ചു എന്നാരോപിച്ച് ഇദ്ദേഹത്തെ പോലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി നിശാന്തിനിയും പോലീസുകാരും ഉപദ്രവിച്ചു എന്ന് ആരോപിച്ചു പേഴ്സി കേസ് ഫയൽ ചെയ്തിരുന്നു. ഈ കേസിൽ നിശാന്തിനി അവരുടെ പേരിലുള്ള കേസ് അസ്ഥിരപ്പെടുത്താൻ ഹൈക്കോടതിയിൽ ഹർജി കൊടുത്തിരുന്നു.
പേഴ്സി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെ നിശാന്തിനിക്കും പോലീസുകാർക്കും എതിരായി കൊടുത്ത മൊഴി നശിപ്പിച്ചതിനായിരുന്നു എഎസ്ഐ ആയിരുന്ന മുഹമ്മദിനെതിരെയുള്ള കേസ്.
മുഹമ്മദ് ഹൈക്കോടതിയിൽ അയാളുടെ പേരിലുള്ള കേസിന് എതിരെ കൊടുത്ത ഹർജിയിൽ ഹൈക്കോടതി ജഡ്ജി ബി. കമാൽ പാഷ 2016 ഫെബ്രുവരി 18ന് അന്നത്തെ ഇടുക്കി എസ്പിയോടു പേഴ്സിയുടെ മൊഴിയുടെ അസൽ കോടതിയിൽ ഹാജരാക്കാത്തതിനെപ്പറ്റി അന്വേഷിക്കാനും കുറ്റക്കാർ ആരാണെന്നും കണ്ടുപിടിക്കാനും എന്തു നടപടികൾ അവരുടെ പേരിൽ എടുത്തുവെന്ന് അന്വേഷിക്കാനും ഉത്തരവിട്ടിരുന്നു.
എന്നാൽ, മൊഴിയുടെ ഒരു കോപ്പി മാത്രം ഹൈക്കോടതിയിൽ ഇടുക്കി എസ്പി. പബ്ലിക് പ്രോസിക്യൂട്ടർ വഴി ഹാജരാക്കി. കോടതിയോടുള്ള പോലീസിന്റെ ധിക്കാരപരമായ നടപടിയാണ് ഇതെന്നു പേഴ്സിയുടെ അഭിഭാഷകർ കോടതിയിൽ ചൂണ്ടിക്കാട്ടി. തുടർന്ന് കോടതി ഈ മാസം 24ന് മുന്പ് അസൽ മൊഴി എവിടെപോയി എന്നു കണ്ടുപിടിക്കാനും അതിനെ സംബന്ധിച്ചുള്ള മറ്റു നടപടിക്രമങ്ങളുടെ റിപ്പോർട്ടു കൊടുക്കാനും ഉത്തരവിട്ടു. അങ്ങനെ ചെയ്തില്ലെങ്കിൽ 24നു മുൻപ് ഇടുക്കി എസ്പിയോടു ഹൈക്കോടതിയിൽ നേരിട്ടു ഹാജരാകാനുമാണ് കോടതി ഉത്തരവിട്ടത്.
പേഴ്സി ജോസഫിന്റെ പേരിൽ പോലീസ് എടുത്തിരുന്ന കേസിൽ അദ്ദേഹത്തെ തൊടുപുഴ ജൂഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി നേരത്തെതന്നെ വെറുതെ വിട്ടിരുന്നു.
ഇടുക്കി എസ്പി നേരിട്ടു ഹാജരാകണമെന്നു ഹൈക്കോടതി
02:15 AM Jan 21, 2018 | Deepika.com