കോട്ടയം: കേരള കോണ്‍ഗ്രസ് ഒരു നേതാവുമായും പാർട്ടിയുമായും ഒരു ചർച്ചയും നടത്തിയിട്ടില്ലെന്നും ഇത്തരം വാർത്തകളെല്ലാം തികച്ചും അടിസ്ഥാനരഹിതമാണെന്നും കേരള കോണ്‍ഗ്രസ് -എം ചെയർമാൻ കെ.എം.മാണി.
ചില നേതാക്കന്മാരുമായി അനുരഞ്ജന ചർച്ച നടക്കുന്നു എന്ന തരത്തിൽ ചില കേന്ദ്രങ്ങൾ വ്യാജവാർത്തകൾ സൃഷ്ടിക്കുകയാണ്. ചരൽക്കുന്ന് ക്യാന്പിലെടുത്ത തീരുമാനത്തിൽ പാർട്ടി ഇപ്പോഴും ഉറച്ചുനിൽക്കുന്നു. ഏതെങ്കിലും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിൽ പിന്തുണ നൽകുന്നതും സ്വീകരിക്കുന്നതും പാർട്ടിയുടെ അതതു സ്ഥലത്തെ പ്രാദേശിക രാഷ്ട്രീയ നേതൃത്വമാണ്.
കേരള കോണ്‍ഗ്രസിന്റെ പൊതുരാഷ്ട്രീയ നിലപാടുമായി ഇതിനെ ബന്ധപ്പെടുത്തേണ്ട കാര്യമില്ല. കേരള കോണ്‍ഗ്രസ് ഒറ്റയ്ക്കുനിന്നു ശക്തി തെളിയിച്ച പാർട്ടിയാണ്. ഒറ്റയ്ക്കു നിന്നാൽ ഒരു പഞ്ചായത്ത് വാർഡിൽ പോലും മത്സരിച്ചു ജയിക്കാൻ കഴിയാത്ത പാർട്ടിയാണു സിപിഐ. കാനത്തിന്റെ പരിഹാസം അതിരു കടക്കുന്നു.
മുന്നണിപ്രവേശനം ഇപ്പോൾ ചർച്ച ചെയ്തിട്ടില്ല. പി.കെ.വിയെയും എം.എൻ. ഗോവിന്ദൻനായരെയും പോലെയുള്ള മഹാരഥന്മാർ നയിച്ച സിപിഐയുടെ മാന്യത കാനം രാജേന്ദ്രനെപ്പോലെയുള്ളവർ കെടുത്തുകയാണ്. ശവക്കുഴിയിൽ കിടക്കുന്ന പാർട്ടിയാണ് സിപിഐ. ശവക്കുഴിയിൽ കിടക്കുന്നവർ കേരള കോണ്‍ഗ്രസിനെ പരിഹസിക്കേണ്ട. മുന്നണി പ്രവേശനത്തിനു ദാഹവും മോഹവുമില്ല. പാർട്ടിയുടെ നയവുമായി യോജിക്കുന്നവരുമായി ചേരും. ഉമ്മൻ ചാണ്ടിയുടെയും യുഡിഎഫിന്റെയും ക്ഷണത്തിനു നന്ദി പറയുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരള കോൺഗ്രസ് ആരുമായും ചർച്ച നടത്തിയിട്ടില്ല: കെ.എം. മാണി
02:03 AM Jan 21, 2018 | Deepika.com