കോഴിക്കോട്: സംസ്ഥാന വ്യാപകമായി ബാങ്ക് ഇടപാടുകാരെ ഭീതിയിലാഴ്ത്തിയ എടിഎം തട്ടിപ്പ് കേസിൽ പ്രതികളിൽ ചിലർ പോലീസിന്റെ വലയിലായി. സംഘത്തിലെ മലയാളികളായ മൂന്നുപേർ പിടിയിലായതായാണ് സൂചന.
കൂടുതൽ വിവരങ്ങൾ ശേഖരിച്ച പോലീസ് അറസ്റ്റിനുള്ള ഒരുക്കത്തിലാണ്. പ്രതികളിൽ ഒരാൾ കാസർഗോഡ് സ്വദേശിയാണ്. നിരവധി തവണ ഗൾഫ് യാത്ര നടത്തിയിട്ടുള്ള ഈ യുവാവ് ഒരു വസ്ത്രവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനാണെന്നും അറിയുന്നു.സംസ്ഥാനത്തിനു പുറത്തു പഠിക്കുന്ന ചില എൻജിനിയറിംഗ് വിദ്യാർഥികളും സംഘത്തിൽ ഉൾപ്പെട്ടതായാണ് വിവരം. എടിഎം തട്ടിപ്പിന് ഇവരെ ചിലർ സഹായിച്ചതായി പോലീസ് കരുതുന്നു.
സംഘാംഗം എന്നു സംശയിക്കുന്ന കാസർഗോഡ് സ്വദേശിയുടെ ചിത്രം വെള്ളിയാഴ്ച പോലീസിനു ലഭിച്ചതോടെയാണ് ഇയാളടക്കം ഏതാനും പ്രതികൾ വലയിലായത്. അകവും പുറവും യഥാക്രമം ചുവപ്പും പച്ചയും നിറത്തിലുള്ള പുതിയ സിനിമസ്റ്റൈൽ ലുങ്കി ധരിച്ചു സുസ്മേരവദനനായി തുണിക്കടയിൽ നിൽക്കുന്ന ചിത്രമാണ് പോലീസ് വെള്ളിയാഴ്ച സൈബർ വിദഗ്ധരുടെ സഹായത്തോടെ ശേഖരിച്ചത്. ഇയാൾ ഇന്നലെ രാത്രി പിടിയിലായി .
തട്ടിപ്പിന് ഉപയോഗിച്ച സ്കിമ്മറടക്കമുള്ള ഉപകരണങ്ങൾ പോലീസ് കണ്ടെടുത്തു. ഇതോടെ എടിഎം തട്ടിപ്പുകേസിനു തുമ്പുണ്ടാക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് സൗത്ത് അസിസ്റ്റന്റ് കമ്മീഷണർ കെ.പി. അബ്ദുൽ റസാഖിന്റെ മേൽനോട്ടത്തിലുള്ള പോലീസ്. അഞ്ചു ടീമുകളായി തിരിഞ്ഞ് കോയമ്പത്തൂരിലും കേരളത്തിലെ വിവിധയിടങ്ങളിലും പ്രതികൾക്കായി തെരച്ചിൽ പുരോഗമിക്കുകയാണ്.
ആന്റി സ്കിമ്മിംഗ് സംവിധാനമില്ലാത്ത മറ്റു ബാങ്കുകളുടെ എടിഎമ്മുകളിൽ നിന്നും ലക്ഷങ്ങളുടെ തട്ടിപ്പ് നടന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ട്രെയിൻ സൗകര്യമുള്ള പ്രദേശങ്ങളിലെ എടിഎം കൗണ്ടറുകളാണ് തട്ടിപ്പുകാർ ലക്ഷ്യം വച്ചത്. എറണാകുളം, കോഴിക്കോട് ജില്ലകളിലാണ് കൂടുതൽ തട്ടിപ്പ് നടന്നിരിക്കുന്നതെന്നാണ് പ്രാഥമിക വിവരം. മാഹിയിലും കോഴിക്കോട് ജില്ലയുടെ ഉൾപ്രദേശങ്ങളിലും തട്ടിപ്പ് നടന്നതിന്റെ വിവരങ്ങൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. കേരളത്തിലെ എടിഎം കൗണ്ടറുകളിൽനിന്നു സ്കിമ്മറും രഹസ്യ കാമറയും ഉപയോഗിച്ചു ശേഖരിച്ച എടിഎം കാർഡിലെ വിവരങ്ങൾ ഉപയോഗിച്ച് കോയമ്പത്തൂർ-വേലന്താവളം റൂട്ടിലെ പിച്ചാനൂരിലുള്ള എടിഎം കൗണ്ടറിൽനിന്നു മാത്രം പണം പിൻവലിച്ചതാണ് പ്രതികളെക്കുറിച്ചു പെട്ടെന്നു തുമ്പു ലഭിക്കാനിടയാക്കിയത്.
ഈ ഭാഗത്ത് നിരവധി എൻജിനിയറിംഗ് കോളജുകളുണ്ട്. അടിച്ചുപൊളി ജീവിതത്തിനായി വിദ്യാർഥികൾ ആസൂത്രണം ചെയ്തതാണ് എടിഎം തട്ടിപ്പെന്നു പോലീസ് കരുതുന്നു. ചേവായൂർ ഇൻസ്പെക്ടർ കെ.കെ. ബിജുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ രണ്ട് എസ്ഐമാർക്കു പുറമെ ക്രൈം സ്ക്വാഡ് അംഗങ്ങളടക്കം ഇരുപതോളം പോലീസ് ഉദ്യോഗസ്ഥരുണ്ട്.
എടിഎം തട്ടിപ്പ്: മൂന്നു പേർ പിടിയിലെന്നു സൂചന
02:03 AM Jan 21, 2018 | Deepika.com