കാഞ്ഞൂർ: കാഞ്ഞൂർ സെന്റ് മേരീസ് ഫൊറോന പള്ളിയിലെ വിശുദ്ധ സെബാസ്ത്യാനോസിന്റെ തിരുനാളിന്റെ ഭാഗമായി നടന്ന അങ്ങാടി പ്രദക്ഷിണത്തിലും പള്ളി ചുറ്റിയുള്ള സമാപനപ്രദക്ഷിണത്തിലും പങ്കെടുത്തത് ആയിരങ്ങൾ. 500 പൊൻ, വെള്ളി കുരിശുകളും 1500ലധികം മുത്തുക്കുടകളും ബാൻഡ് സെറ്റുകൾ, നാദസ്വരങ്ങൾ, പഞ്ചവാദ്യങ്ങൾ എന്നിവയും തിരുസ്വരൂപ എഴുന്നള്ളിപ്പിന് അകന്പടിയായി. 101 വാദ്യകലാകാരന്മാർ അണിനിരന്ന ചെണ്ടമേളം പ്രദക്ഷിണത്തിനു മുന്നിൽ നീങ്ങി.
രാവിലെ നടന്ന ആഘോഷമായ തിരുനാൾ പാട്ടുകുർബാനയ്ക്കു സീറോമലബാർ സഭ കൂരിയ മെത്രാൻ മാർ സെബാസ്റ്റ്യൻ വാണിയപുരയ്ക്കൽ മുഖ്യകാർമികത്വം വഹിച്ചു. തുടർന്നായിരുന്നു അങ്ങാടി പ്രദക്ഷിണം. മുൻപിൽ ദിവ്യ ഉണ്ണീശോയുടെയും അതിനു പിന്നിലായി വിശുദ്ധ യൗസേപ്പിതാവിന്റെയും പരിശുദ്ധ മാതാവിന്റെയും സ്വരൂപങ്ങളുടെ മധ്യേ വിശുദ്ധ സെബാസ്ത്യാനോസിന്റെ തിരുസ്വരൂപം എഴുന്നളളിച്ചു.
പ്രദക്ഷിണം ആദ്യം പടിഞ്ഞാറേ അങ്ങാടിയും തുടർന്നു തെക്കേ അങ്ങാടിയും അവസാനം വടക്കേ അങ്ങാടിയും ചുറ്റി മൂന്നിനാണു പള്ളിയിൽ സമാപിച്ചത്. പള്ളിമണികളും ദേവാലയ ഗാനങ്ങളും പ്രദക്ഷിണത്തെ ഭക്തിസാന്ദ്രമാക്കി.
പള്ളിയിൽനിന്നു പുറത്തേക്ക് എഴുന്നള്ളിച്ചപ്പോൾ തിരുസ്വരൂപങ്ങൾക്കു മുകളിൽ പരുന്തുകൾ വട്ടമിട്ടു പറന്നതും തിളങ്ങുന്ന ശോഭയോടെ നഗ്നനേത്രങ്ങൾ കൊണ്ടു കാണാൻ തക്കവിധം നക്ഷത്രങ്ങൾ തെളിഞ്ഞതും ഭക്തജനങ്ങൾക്കു വിശ്വാസത്തിന്റെ സാക്ഷ്യമായി മാറി.
വൈകുന്നേരം നടന്ന മൂന്നാമത്തെ പള്ളിചുറ്റിയുള്ള സമാപനപ്രദക്ഷിണത്തോടെ പ്രധാന തിരുനാൾ ദിനങ്ങളിലെ ചടങ്ങുകൾ സമാപിച്ചു. 26, 27 തീയതികളിൽ എട്ടാമിടം തിരുനാൾ നടക്കും.
അങ്ങാടി പ്രദക്ഷിണത്തിൽ പങ്കെടുത്തത് ആയിരങ്ങൾ
02:03 AM Jan 21, 2018 | Deepika.com