കോട്ടയം: ഒരു കോടിയുടെ ലോട്ടറിയടിച്ചയാളെ കബളിപ്പിച്ച് 18 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ കിടങ്ങൂർ സ്വദേശിക്കെതിരേ ഏറ്റുമാനൂർ പോലീസ് കേസെടുത്തു. കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനം ലഭിച്ച ഏറ്റുമാനൂർ സ്വദേശി നല്കിയ പരാതിയിൽ കിടങ്ങൂർ സ്വദേശി രതീഷിനെ(29)തിരേയാണു കേസ്.
ലോട്ടറി തുക കിട്ടിയ വിവരം അറിഞ്ഞെത്തിയ രതീഷ് കോടിപതിയുമായി സൗഹൃദം സ്ഥാപിച്ചു. ഹൃദ്രോഗിയായ ഇദ്ദേഹത്തിനു ലോട്ടറി സമ്മാനത്തുകയുടെ നികുതി തിരികെ കിട്ടാൻ മാർഗമുണ്ടെന്നു പറഞ്ഞാണു വശത്താക്കിയത്. നികുതിയായി സർക്കാർ എടുത്ത 40 ലക്ഷത്തോളം രൂപ തിരികെ കിട്ടുമെന്നും വിശ്വസിപ്പിച്ചു.
കാരുണ്യ ഫണ്ടിൽ രജിസ്റ്റർ ചെയ്താൽ രോഗിയെന്ന പരിഗണനയിൽ നികുതി കൊടുക്കേണ്ടിവരില്ലെന്നാണ് ഇയാൾ വിശ്വസിപ്പിച്ചത്. ഇതിന് 18 ലക്ഷം രൂപ അടയ്ക്കണമെന്നും പിന്നീട് ഈ തുകയും തിരികെ കിട്ടുമെന്നും പറഞ്ഞു.
രജിസ്ട്രേഷൻ കഴിഞ്ഞാലുടൻ നേരത്തേ സർക്കാർ പിടിച്ച നികുതി തിരികെ നല്കുമെന്നാണ് രതീഷ് കോടിപതിയെ വിശ്വസിപ്പിച്ചത്. ഇതനുസരിച്ച് രജിസ്ട്രേഷൻ നടപടികൾക്കായി 18 ലക്ഷം രൂപ രതീഷിനു നല്കി.
ആഴ്ചകൾ കഴിഞ്ഞിട്ടും യാതൊരു നടപടിയും ഉണ്ടായില്ല. ഇതേത്തുടർന്ന് രതീഷ് നല്കിയ ഫോണ് നന്പരിൽ ബന്ധപ്പെട്ടപ്പോൾ സ്വിച്ച് ഓഫായി രുന്നു. പിന്നീട് പലതവണ വിളിച്ചിട്ടും ആളെ കിട്ടിയില്ല.
രതീഷിനെക്കുറിച്ച് ഒരു വിവരവും ലഭിക്കാതിരുന്നപ്പോഴാണു കഴിഞ്ഞ ദിവസം മെഡിക്കൽ കോളജിൽ ഡോക്ടർ ചമഞ്ഞ് രോഗികളിൽനിന്നു പണം വാങ്ങി തട്ടിപ്പു നടത്തിയ സംഭവത്തെക്കുറിച്ചുള്ള രാഷ്ട്രദീപികയിലെ വാർത്ത കണ്ടത്. ഇയാൾ തന്നെയാണു തന്റെ 18 ലക്ഷം വാങ്ങി മുങ്ങിയതെന്ന് ഉറപ്പാക്കിയശേഷം ഏറ്റുമാനൂർ പോലീസിൽ പരാതി നല്കുകയായിരുന്നു.
ലോട്ടറിയടിച്ചയാളുടെ 18 ലക്ഷം തട്ടിയ കേസിൽ കിടങ്ങൂർ സ്വദേശിക്കെതിരേ കേസ്
01:29 AM Jan 21, 2018 | Deepika.com