കൊച്ചി: ചികിത്സാ രീതികൾ പരസ്പര പൂരകമാകണമെന്നു മഹാത്മാഗാന്ധിയുടെ പ്രപൗത്രനും മുംബൈയിലെ പ്രമുഖ ഡയബറ്റോളജിസ്റ്റുമായ ഡോ. ആനന്ദ് ഗൊകാനി.
എറണാകുളം ടൗണ്‍ ഹാളിൽ നടക്കുന്ന പ്രകൃതി ചികിത്സകരുടെ ദേശീയ സമ്മേളനമായ ’നേച്ചർ ലൈഫ് നാഷണൽ സമ്മേളൻ 2018’ൽ ’പ്രകൃതിചികിത്സ ആധുനിക കാഴ്ചപ്പാടിൽ’ എന്ന വിഷയത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രകൃതിജീവനം ജീവിതത്തിന്റെ സമസ്ത മേഖലകളുമായും ബന്ധപ്പെട്ടു കിടക്കുന്നതാണ്. തെറ്റായ ഭക്ഷണരീതികളിൽ നിന്നാണ് പ്രമേഹം പോലുള്ള ജീവിതശൈലീ രോഗങ്ങളെല്ലാമുണ്ടാകുന്നത്. ശരിയായ ഭക്ഷണം കഴിക്കുന്നത് ശരീരത്തിൽ നല്ല ഗുണങ്ങളും തെറ്റായ ഭക്ഷണം കഴിക്കുന്നത് ശരീരത്തിൽ ദോഷഫലങ്ങളുമുണ്ടാക്കും. ഭക്ഷണം വേവിച്ചാൽ അതിലെ വൈറ്റമിനുകളും മിനറൽസും നഷ്ടമാകുമെന്നതിനാലാണ് ഗാന്ധിജി വേവിക്കാത്ത ഭക്ഷണത്തിനു വേണ്ടി വാദിച്ചതെന്നും അദ്ദേഹം പറഞ്ഞു.
പ്രകൃതിജീവനത്തിലൂടെ രോഗങ്ങളെ അകറ്റി നിർത്താൻ കഴിയുന്പോൾ തന്നെ ഒരു അപകടം സംഭവിച്ചാൽ ആധുനിക ചികിത്സയെ എല്ലാവർക്കും ആശ്രയിക്കേണ്ടിവരും. ഇത്തരത്തിൽ അലോപ്പതിയും പ്രകൃതി ചികിത്സയും ഒരുമിച്ച് പ്രവർത്തിക്കുകയാണ് അഭികാമ്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രകൃതിജീവനം ഒരു ജീവിത ദർശനമാണെന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്ത ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ പറഞ്ഞു. സൈമണ്‍ ബ്രിട്ടോ, ഡോ. വി.എസ്. വിജയൻ, ലക്ഷ്മിദാസ് ഭായ്, തായാട്ട് ബാലൻ, ശംഭു നന്പൂതിരി, ഡോ. എം.സി. സൗമ്യ തുടങ്ങിയവരും പ്രസംഗിച്ചു.
സമ്മേളനം ഇന്നു സമാപിക്കും.
ചികിത്സാരീതികൾ പരസ്പര പൂരകമാകണം: ഡോ. ആനന്ദ് ഗൊകാനി
01:21 AM Jan 21, 2018 | Deepika.com