തിരുവനന്തപുരം: ഓഖി ദുരന്തത്തിൽ കാണാതായ മത്സ്യത്തൊഴിലാളികളുടെ ആശ്രിതർക്കു നഷ്ടപരിഹാരം നൽകുന്നതിനുള്ള നടപടികളുമായി സർക്കാർ വേഗത്തിൽ മുന്നോട്ടു പോകുകയാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
ഓഖി ദുരന്തത്തിൽ മരിച്ചവർക്കു സംസ്ഥാനം പ്രഖ്യാപിച്ചിട്ടുള്ള 20 ലക്ഷം രൂപയുടെ നഷ്ടപരിഹാരം കാണാതായവരുടെ കുടുംബത്തിനും നൽകും. തുക ആശ്രിതരുടെ പേരിൽ ബാങ്കിൽ നിക്ഷേപിക്കും. മാസം തോറും ആശ്രിതർക്കു തുകയുടെ പലിശ ലഭിക്കുന്ന തരത്തിലാകും തുക നിക്ഷേപിക്കുകയെന്നു മുഖ്യമന്ത്രി പറഞ്ഞു.
ഓഖി ദുരന്തത്തിൽപ്പെട്ട് ഇനിയും തിരിച്ചെത്താത്ത 105 പേരുടെ ചിത്രം സഹിതം "തിരികെത്തരുമോ ഇവരെ' എന്ന തലക്കെട്ടിൽ ദുരന്തബാധിത കുടുംബങ്ങളുടെ ആധികൾ പങ്കുവച്ച് ദുരന്തത്തിന്റെ അമ്പതാം ദിവസമായ വ്യാഴാഴ്ച ദീപിക പ്രസിദ്ധീകരിച്ച വാർത്തയോടു പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കാണാതായവരുടെ എഫ്ഐആർ രജിസ്റ്റർ ചെയ്യുന്ന നടപടികൾ പോലീസ് ഏതാണ്ടു പൂർത്തിയാക്കിയിട്ടുണ്ടെന്നു മുഖ്യമന്ത്രി അറിയിച്ചു. എഫ്ഐആറിൽ വകുപ്പുതല ഉദ്യോഗസ്ഥർ അന്തിമപരിശോധന നടത്തി നൽകുന്ന ലിസ്റ്റിന്റെ അടിസ്ഥാനത്തിൽ കാണാതായവരുടെ ആശ്രിതർക്ക് എത്രയും വേഗത്തിൽ നഷ്ടപരിഹാരം വിതരണം ചെയ്യും.
റവന്യു- ഫിഷറീസ്- ധന- ആഭ്യന്തര സെക്രട്ടറിമാരുടെ ശിപാർശ മന്ത്രിസഭ അംഗീകരിച്ചതിന്റെ അടിസ്ഥാനത്തിലാണ് അതിവേഗ നടപടികളുമായി സർക്കാർ മുന്നോട്ടു പോകുന്നത്. സംസ്ഥാനത്തിന്റെ നഷ്ടപരിഹാരമായ 20 ലക്ഷം രൂപ കൂടാതെ കേന്ദ്രത്തിന്റെ രണ്ടു ലക്ഷം രൂപയുമുണ്ടാകും.
എന്നാൽ, കാണാതായവരുടെ ആശ്രിതർക്കായി ബാങ്കിൽ നിക്ഷേപിച്ച തുക തത്കാലം പിൻവലിക്കാൻ കഴിയില്ല. പക്ഷേ, ഇക്കാലയളവിൽ തുകയുടെ പലിശ കൃത്യമായി ലഭിക്കും. കാണാതായവരെ മരിച്ചവരായി കണക്കാക്കുന്നതിനു നിയമപ്രകാരം ഏഴു വർഷം വരെ കാത്തിരിക്കേണ്ടി വരും. ഇതിന് ഇളവു വരുത്തുന്നതിനുള്ള നടപടിക്രമങ്ങളുമായാണു സംസ്ഥാനം മുന്നോട്ടു പോകുന്നത്. മുമ്പു പ്രത്യേക സാഹചര്യത്തിൽ കടലിൽ കാണാതായവരെ മരിച്ചവരായി കണക്കാക്കുന്നതിനു കാലപരിധി മൂന്നു വർഷമായി ചുരുക്കിയിരുന്നു. കാലപരിധി ഇതിലും ചുരുക്കുന്നതിനുള്ള സാങ്കേതിക നടപടി ക്രമങ്ങൾ പൂർത്തിയാക്കാൻ സെക്രട്ടറിതല സമിതിക്കു നിർദേശം നൽകിയിട്ടുണ്ട്. ഇതു സംബന്ധിച്ച റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്കു മന്ത്രിസഭ ചർച്ച ചെയ്തു തീരുമാനമെടുക്കുമെന്നു മുഖ്യമന്ത്രി അറിയിച്ചു.
ഓഖിയിൽ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം: കാണാതായവരുടെ ആശ്രിതരുടെ പേരിൽ പണം ബാങ്കിലിടും
02:13 AM Jan 20, 2018 | Deepika.com