കൂത്തുപറമ്പ്/പേരാവൂർ: ആർഎസ്എസ് പ്രാദേശിക നേതാവ് വെട്ടേറ്റു മരിച്ചു. പേരാവൂർ ഗവ.ഐടിഐ വിദ്യാർഥിയും കണ്ണവം പതിനേഴാം മൈലിലെ ആർഎസ്എസ് ശാഖാ മുഖ്യശിക്ഷകുമായ, കണ്ണവം ആലപ്പറമ്പിലെ തപസ്യ നിവാസിൽ കെ. രവീന്ദ്രൻ-ഷൈമ ദമ്പതികളുടെ മകൻ ശ്യാമപ്രസാദ് (24) ആണ് മരിച്ചത്. സംഭവത്തിൽ നാല് എസ്ഡിപിഐ പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. തലശേരി-കൊട്ടിയൂർ റൂട്ടിലെ കൊമ്മേരി ആടുവളർത്തൽ കേന്ദ്രത്തിനടുത്ത് ഇന്നലെ വൈകുന്നേരം അഞ്ചോടെയായിരുന്നു സംഭവം.
കോളജിൽനിന്നു ബൈക്കിൽ വീട്ടിലേക്ക് പോവുകയായിരുന്ന ശ്യാമപ്രസാദിനെ കാറിൽ പിന്തുടർന്നെത്തിയ മുഖംമൂടിസംഘം ബൈക്കു തടഞ്ഞ് ആക്രമിക്കുകയായിരുന്നു. സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയ ഇദ്ദേഹത്തെ വീടിന്റെ വരാന്തയിൽവച്ചും അക്രമിസംഘം വെട്ടി. സമീപവാസികൾ ഓടിയെത്തിയപ്പോഴേക്കും അക്രമിസംഘം കാറിൽ രക്ഷപ്പെട്ടു.
തലയ്ക്കും കൈക്കും ഗുരുതരമായി പരിക്കേറ്റ ശ്യാമപ്രസാദിനെ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലേക്കു കൊണ്ടുപോകുംവഴി മരിച്ചു. മുൻവൈരാഗ്യമാണു കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. ജോഷി, ഷാരോണ്‍ എന്നിവർ മരിച്ച ശ്യാമപ്രസാദിന്റെ സഹോദരങ്ങളാണ്. മൃതദേഹം ഇന്നു കണ്ണവത്തെ വീട്ടുപറന്പിൽ സംസ്കരിക്കും.
ആർഎസ്എസ് പ്രവർത്തകൻ വെട്ടേറ്റു മരിച്ചു
02:13 AM Jan 20, 2018 | Deepika.com