തിരുവനന്തപുരം: ശ്രീജീവിന്റെ കസ്റ്റഡിമരണം സിബിഐ അന്വേഷിക്കും. ഇതു സംബന്ധിച്ചു സംസ്ഥാനത്തിനു ലഭിച്ച കേന്ദ്ര പേഴ്സണൽ മന്ത്രാലയത്തിന്റെ അറിയിപ്പു മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി. ജയരാജൻ സെക്രട്ടേറിയറ്റിനു മുന്നിലെ സമരവേദിയിൽ നേരിട്ടെത്തി, ശ്രീജിത്തിനു കൈമാറി.
എന്നാൽ, അന്വേഷണം ഏറ്റെടുത്തു കൊണ്ടുള്ള സിബിഐയുടെ അറിയിപ്പു ലഭിക്കാതെ 771 ദിവസമായി തുടരുന്ന സമരം അവസാനിപ്പിക്കില്ലെന്നു ശ്രീജിത്ത് അറിയിച്ചു.
ഡൽഹി സ്പെഷൽ പോലീസ് എസ്റ്റാബ്ലിഷ്മെന്റ് ആക്ട് അനുസരിച്ചു കേരളം കൈമാറിയ കേസ് അന്വേഷിക്കുമെന്നു വ്യക്തമാക്കുന്ന കേന്ദ്ര പേഴ്സണൽ മന്ത്രാലയത്തിന്റെ ഉത്തരവ് ചീഫ് സെക്രട്ടറിക്കു ലഭിച്ചു. ഈ ഉത്തരവാണ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി. ജയരാജൻ നേരിട്ടെത്തി കൈമാറിയത്. വി.ശിവൻകുട്ടിയും ഒപ്പമുണ്ടായിരുന്നു.
ശ്രീജിത്തിന്റെ കുടുംബത്തിനു മുഖ്യമന്ത്രി നൽകിയ ഉറപ്പുകൾ പാലിച്ചെന്ന് എം.വി. ജയരാജൻ പറഞ്ഞു. ആരോപണവിധേയരായ പോലീസ് ഉദ്യോഗസ്ഥർ ഹൈക്കോടതിയിൽ നിന്നു നേടിയ സ്റ്റേ അവസാനിപ്പിക്കാൻ കോടതിയെ സമീപിച്ചതിൽ സർക്കാർ കക്ഷി ചേരും. ശ്രീജിത്ത് സമരം അവസാനിപ്പിക്കണമെന്നും ജയരാജൻ ആവശ്യപ്പെട്ടു.
സ്റ്റേ നീക്കുന്നതിനുള്ള നടപടികൾ ചൊവ്വാഴ്ച ഹൈക്കോടതി പരിഗണിക്കും. ഹൈക്കോടതിയിൽനിന്ന് അനുകൂല തീരുമാനമുണ്ടായാൽ സമരം അവസാനിപ്പിക്കുന്നതിനുള്ള നടപടികളുമായാണു ശ്രീജിത്ത് മുന്നോട്ടു പോകുന്നത്.
എന്നാൽ, സർക്കാരിനു നേരത്തേതന്നെ ഇത്തരം നടപടികൾ സ്വീകരിക്കാമായിരുന്നുവെന്നു ശ്രീജിത്ത് പ്രതികരിച്ചു. കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടായിരുന്നു സർക്കാരിന്റേത്. അന്വേഷണത്തിന്റെ നടപടികൾ ആരംഭിച്ചാൽ മാത്രമേ സമരം നിർത്തുകയുള്ളൂ. വിജ്ഞാപനം ഇറങ്ങിയതുകൊണ്ട് മാത്രം സമരം അവസാനിപ്പിക്കില്ലെന്നും ശ്രീജിത്ത് പറഞ്ഞു.
ഉത്തരവിനെ ഭാഗികവിജയം മാത്രമായാണു കാണുന്നതെന്നു ജസ്റ്റീസ് ഫോർ ശ്രീജിത്ത് ഫോറം പ്രവർത്തകർ പത്രസമ്മേളനത്തിൽ പറഞ്ഞു. ശ്രീജിത്തിന്റെ സമരത്തെക്കുറിച്ചു സമൂഹ മാധ്യമങ്ങളിലെ പ്രചാരണം ശക്തമായതോടെ ആയിരക്കണക്കിനു പേരാണ് പിന്തുണയുമായെത്തിയത്.
പാറശാല പോലീസ് കസ്റ്റഡിയിലിരിക്കെ 2014 മേയ് 21നാണ് നെയ്യാറ്റിൻകര കുളത്തൂർ വെങ്കടമ്പ് പുതുവൽ പുത്തൻവീട്ടിൽ ശ്രീജീവ് മരിച്ചത്. സ്റ്റേഷനിലെ സെല്ലിൽ കഴിഞ്ഞിരുന്ന ശ്രീജീവ് അടിവസ്ത്രത്തിൽ സൂക്ഷിച്ചിരുന്ന വിഷം കഴിച്ചുവെന്നായിരുന്നു പോലീസ് നിലപാട്.
ശ്രീജീവിന്റെ കസ്റ്റഡിമരണം സിബിഐ അന്വേഷിക്കും
02:13 AM Jan 20, 2018 | Deepika.com