കൊല്ലം: കുരീപ്പള്ളിയിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ അമ്മയെ കോടതി റിമാന്‍ഡ് ചെയ്തു. കുരീപ്പള്ളി കാട്ടൂര്‍ മേലേഭാഗം സെബിദിയില് ജോബ് ജി. ജോമിന്റെ മകൻ ജിത്തു ജോബ് കൊല്ലപ്പെട്ട സംഭവത്തില്‍ അമ്മ ജയമോളെയാണു കോടതി റിമാന്‍ഡ് ചെയ്തത്.
ഇന്നലെ ഉച്ചയോടെ പരവൂര്‍ കോടതിയിൽ ജയമോളെ ഹാജരാക്കി. ജയമോള്‍ മയങ്ങിവീണതിനെ തുടര്‍ന്ന് പ്രാഥമിക ശുശ്രൂഷ നല്‍കിയശേഷമാണ് കേസ് പരിഗണിച്ചത്. ജിത്തുവിനെ കൊലപ്പെടുത്തിയതു താന്‍ തന്നെയാണെന്നു ജയമോള്‍ കോടതിയില്‍ പറഞ്ഞു. പോലിസ് മര്‍ദിച്ചെന്നും എന്നാല്‍ പരാതിയില്ലെന്നും അവര്‍ കോടതിയില്‍ പറഞ്ഞു. ജയമോളെ ഹാജരാക്കുന്ന വിവരമറിഞ്ഞ് ഒട്ടേറെപ്പേർ കോടതി പരിസരത്ത് തടിച്ചുകൂടിയിരുന്നു. അച്ഛന്റെ വീട്ടില്‍ പോയി മടങ്ങിയെത്തിയ ജിത്തു എന്തോ പറഞ്ഞപ്പോള്‍ പ്രകോപിതയായിട്ടാണു കൊലപാതകമെന്നു ജയയുടെ മൊഴിയില്‍ പറഞ്ഞിരുന്നു. കൊലപാതകത്തിനു കാരണമാകാന്‍ മാത്രം കുട്ടി എന്താണു പ്രകോപനപരമായി പറഞ്ഞതെന്നു പോലീസ് പരിശോധിക്കുന്നുണ്ട്. ബന്ധുക്കളുമായുള്ള വസ്തുതര്‍ക്കത്തെ തുടര്‍ന്നാണു കൊലപാതകമെന്ന മൊഴി പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല.
ജിത്തുവിന്റെ സഹോദരിയേയും പിതാവിനേയും മുത്തച്ഛനേയും ചോദ്യം ചെയ്യുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ എസ്. ശ്രീനിവാസ് പറഞ്ഞു.
വിദ്യാർഥിയെ കൊലപ്പെടുത്തിയ കേസ് : അമ്മയെ റിമാന്‍ഡ് ചെയ്തു
02:13 AM Jan 20, 2018 | Deepika.com