കൊച്ചി: മുൻമന്ത്രി കെ.എം. മാണിക്കെതിരായ ബാർ കോഴക്കേസിൽ വിജിലൻസ് മുദ്രവച്ച കവറിൽ നൽകിയ തുടരന്വേഷണ പുരോഗതി റിപ്പോർട്ട് മാധ്യമങ്ങളിലൂടെ പുറത്തുവന്നതിൽ ഹൈക്കോടതിക്ക് അതൃപ്തി. ഹൈക്കോടതിയുടെ പരിഗണനയിലുള്ള കേസിന്റെ അന്വേഷണ പുരോഗതിയടക്കമുള്ള വിവരങ്ങൾ മാധ്യമങ്ങൾ ചർച്ചചെയ്യുന്നതു വിലക്കിയ സിംഗിൾബെഞ്ച് വിജിലൻസ് ഡയറക്ടറും അന്വേഷണ ഉദ്യോഗസ്ഥരും വിവരങ്ങൾ വെളിപ്പെടുത്തരുതെന്നും നിർദേശം നൽകി.
ബാർ കോഴക്കേസിൽ അന്വേഷണം പൂർത്തിയാക്കാൻ 45 ദിവസമാണു ഹൈക്കോടതി അനുവദിച്ചിട്ടുള്ളത്. ഈ ദിവസത്തിനുശേഷം ഹർജി പരിഗണിക്കുന്നതുവരെയാണു വിലക്ക്. മുദ്രവച്ച കവറിൽ നൽകിയ റിപ്പോർട്ട് ചോർന്നതു സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്നും ഉത്തരവിൽ പറയുന്നു. ബാർ കോഴക്കേസിൽ വിജിലൻസിന്റെ തുടരന്വേഷണം ചോദ്യം ചെയ്തു കെ.എം. മാണി നൽകിയ ഹർജിയിലാണു സിംഗിൾബെഞ്ചിന്റെ നിർദേശം.
കഴിഞ്ഞദിവസം രഹസ്യസ്വഭാവമുള്ള ഈ റിപ്പോർട്ടിലെ വിവരങ്ങൾ പത്രങ്ങളും ചാനലുകളും ഉൾപ്പെടെയുള്ള മാധ്യമങ്ങൾ സംപ്രേഷണം ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ കോടതി ഈ ഹർജി ഇന്നലെ പരിഗണിക്കാനായി രജിസ്ട്രാർക്കു നിർദേശം നൽകുകയായിരുന്നു. കഴിഞ്ഞ ദിവസം ഹർജി പരിഗണിക്കവെയാണു തുടരന്വേഷണത്തിന്റെ പുരോഗതി റിപ്പോർട്ട് സർക്കാർ അഭിഭാഷകൻ മുദ്രവച്ച കവറിൽ കോടതിയിൽ സമർപ്പിച്ചത്.
ഈ റിപ്പോർട്ട് മാധ്യമങ്ങൾക്കു ചോർന്നു കിട്ടിയതെങ്ങനെയെന്ന് ഇന്നലെ ഹൈക്കോടതി ചോദിച്ചു. ഇക്കാര്യത്തിൽ അന്വേഷണത്തിനു വിജിലൻസ് ഡയറക്ടർ നിർദേശിച്ചിട്ടുണ്ടെന്നു സർക്കാർ അഭിഭാഷകൻ മറുപടി നൽകി. എസ്പി വി.എസ്. അജി, ഡിവൈഎസ്പി ഇ.എസ്. ബിജുമോൻ, ഇൻസ്പെക്ടർ ജെ. ചന്ദ്രബാബു എന്നിവർക്കാണ് അന്വേഷണച്ചുമതല. റിപ്പോർട്ടിന്റെ പകർപ്പോ വിവരങ്ങളോ പുറത്തു നൽകിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വിജിലൻസ് ഡയറക്ടർ, ഡിവൈഎസ്പി എന്നിവരുടെ റിപ്പോർട്ടുകളാണു കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ നൽകിയത്. ഇതിന്റെ പകർപ്പ് ഒരു ചാനലിൽ കാണിച്ചെന്നും ആരോപണം ഉയർന്നു. റിപ്പോർട്ട് ചോർന്ന സംഭവം അന്വേഷിക്കാൻ നിർദേശിച്ചെന്ന സർക്കാരിന്റെ വിശദീകരണം സിംഗിൾബെഞ്ച് കോടതി രേഖകളുടെ ഭാഗമാക്കി. അന്വേഷണത്തിനു നിർദേശിച്ച സാഹചര്യത്തിൽ കൂടുതൽ പറയുന്നില്ലെന്നും സിംഗിൾ ബെഞ്ച് വ്യക്തമാക്കി.
വിജിലൻസ് ഡയറക്ടറുടെ ഓഫീസിൽനിന്നു ഫയലുകൾ ഡിജിപിയുടെ ഓഫീസിലേക്കു കൊണ്ടുപോകുന്ന വഴിയാണോ ചോർന്നതെന്നു കോടതി വാക്കാൽ ചോദിച്ചു. എന്നാൽ ഇങ്ങനെ ഫയൽ കൊണ്ടുപോകാറില്ലെന്നും വിജിലൻസ് ഡയറക്ടറുടെ ചുമതലയുള്ള ഡിജിപി ഓഫീസിലെത്തി ഫയൽ ഒപ്പുവയ്ക്കുകയാണു പതിവെന്നും സർക്കാർ അഭിഭാഷകൻ വ്യക്തമാക്കി. തുടർന്നാണു മാധ്യമങ്ങളെ വിലക്കി സിംഗിൾബെഞ്ച് നിർദേശം നൽകിയത്.
ബാർ കോഴക്കേസ് മാധ്യമങ്ങൾ ചർച്ച ചെയ്യുന്നതു വിലക്കി
02:13 AM Jan 20, 2018 | Deepika.com