വി.എസ്. ശിവകുമാർഎംഎൽഎ
ഓഖി ദുരന്തത്തിൽ കാണാതായവരുടെ ആശ്രിതർക്കു വേഗത്തിൽ നഷ്ടപരിഹാരം നൽകാനുള്ള നിയമ നിർമാണ നടപടികൾ സ്വീകരിക്കാൻ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ തയാറാകണം. കാണാതാകുന്നവരെ മരിച്ചവരായി കണക്കാക്കി നഷ്ടപരിഹാരം ലഭിക്കാൻ നിലവിൽ ഏഴു വർഷം വരെ കാത്തിരിക്കേണ്ടി വരും. പാവപ്പെട്ട കുടുംബങ്ങളെ സംബന്ധിച്ച് ഇതൊരു നീണ്ട കാത്തിരിപ്പാണ്.
മാറിയ കാലത്തിന് അനുസരിച്ച് ഇത്തരം നിയമത്തിലും മാറ്റം വരുത്തേണ്ടതുണ്ട്. കാലയളവ് ഒരു വർഷമെങ്കിലും ആക്കി ചുരുക്കുന്നതിന് ആവശ്യമായ നിയമ നടപടികളാണു സർക്കാർ സ്വീകരിക്കേണ്ടത്. ഇതിനായി ആവശ്യമെങ്കിൽ സംസ്ഥാന സർക്കാർ കേന്ദ്രത്തെ സമീപിക്കണം.
ദുരന്ത ബാധിതരെ സഹായിക്കുന്ന തരത്തിലുള്ള നിയമങ്ങൾക്കു രൂപം നൽകണം. നേരത്തെ പ്രത്യേക സാഹചര്യത്തിൽ യുഡിഎഫ് സർക്കാർ കാലയളവു മൂന്നു വർഷമാക്കി ചുരുക്കിയിരുന്നു.
ഓഖി ദുരന്ത ബാധിതർക്കു സമയ ബന്ധിതമായി നഷ്ടപരിഹാരം നൽകുന്നതിൽ വീഴ്ച വരുത്തുന്ന സർക്കാർ സമീപനത്തിൽ പ്രദേശത്തെ ജനപ്രതിനിധിയെന്ന നിലയിൽ കടുത്ത പ്രതിഷേധമുണ്ട്. നഷ്ടപരിഹാരവും പുനരധിവാസ പ്രവർത്തനങ്ങളും വേഗത്തിലാക്കാൻ ആവശ്യമായ നടപടികൾ സർക്കാർ സ്വീകരിക്കണം.
ജീവൻ നഷ്ടമായവരുടെ കുടുംബത്തിനു നൽകുമെന്നു പ്രഖ്യാപിച്ചിട്ടുള്ള തൊഴിലും, ബോട്ടും വള്ളവും അടക്കമുള്ള തൊഴിൽ ഉപകരണങ്ങൾ നഷ്ടമായവർക്കു പകരം തൊഴിൽ ഉപകരണങ്ങളും നൽകുന്നതിനുള്ള നടപടികളും സർക്കാർ വേഗത്തിൽ നടപ്പാക്കണം.
ഓഖി: കാണാതായവർക്കു നഷ്ടപരിഹാരം വേഗത്തിലാക്കാൻ നിയമനിർമാണം വേണം
01:54 AM Jan 20, 2018 | Deepika.com