കൊച്ചി: മൂലകോശ ചികിത്സ പോലുള്ള ജനിതക ചികിത്സാവിധികൾ കൂടുതൽ പ്രായോഗികമാകുന്നത് ചർമരോഗ ചികിത്സാമേഖലയിലാണെന്ന് വേൾഡ് കോണ്ഗ്രസ് ഓഫ് ഡെർമറ്റോളജി പ്രസിഡന്റ് പ്രഫ. ജിയോവാന്നി പെല്ലകാനി അഭിപ്രായപ്പെട്ടു. ഇന്ത്യൻ അസോസിയേഷൻ ഓഫ് ഡെർമറ്റോളജിസ്റ്റ്സ്, വെനേറിയോളജിസ്റ്റ്സ് ആൻഡ് ലെപ്രോളജിസ്റ്റ്സിന്റെ (ഐഎഡിവിഎൽ) ദേശീയ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
മൂലകോശ ചികിത്സയിൽ വിജയകരമായ ഒട്ടേറെ ഗവേഷണഫലങ്ങൾ സമീപകാലത്തുണ്ടായി. ജനിതക തകരാറുകൾ മൂലമുള്ള ചർമരോഗങ്ങളെ ചെറുക്കുന്നതിന് ഈ കണ്ടെത്തലുകൾ ഏറെ ഗുണകരമാകുമെന്ന് അദ്ദേഹം പറഞ്ഞു.സംസ്ഥാനത്തെ ആദ്യകാല ചർമരോഗ വിദഗ്ധനും അധ്യാപകനുമായിരുന്ന അന്പാടി ഭാസ്കരമേനോന്റെ സ്മരണാർഥമുള്ള പ്രഭാഷണം ഡൽഹി യൂണിവേഴ്സിറ്റി കോളജ് ഓഫ് മെഡിക്കൽ സയൻസസ് അധ്യാപികയും നെയിൽ സൊസൈറ്റി ഓഫ് ഇന്ത്യ സ്ഥാപക സെക്രട്ടറിയുമായിരുന്ന ഡോ. ചന്ദർ ഗ്രോവർ നിർവഹിച്ചു.
ആന്തരിക അവയവങ്ങളെ ബാധിക്കുന്ന പല രോഗാവസ്ഥകളെക്കുറിച്ചുമുള്ള സൂചനകൾ നഖത്തിന്റെ നിറവ്യത്യാസത്തിൽ നിന്നു മനസിലാക്കാൻ കഴിയുമെന്ന് അവർ പറഞ്ഞു. നഖത്തോട് ചേർന്നുള്ള ചർമം പൊളിയുന്നത് തടയാൻ മോയിസ്ചറൈസർ ലേപനങ്ങൾക്ക് കഴിയുമെന്ന് അവർ ചൂണ്ടിക്കാട്ടി.
ബ്യൂട്ടി പാർലറുകളിൽ മാനിക്യുവർ, പെഡിക്യുവർ എന്നിവ ചെയ്യുന്പോൾ നഖത്തോട് ചേർന്നുള്ള ചർമത്തിന് ക്ഷതം സംഭവിക്കാതെ സൂക്ഷിക്കേണ്ടതുണ്ട്. ഇറുകിയതും ഉയർന്ന ഹീലുള്ളതുമായ പാദരക്ഷകൾ നഖങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയാണെന്നും ഡോ. ചന്ദർ ഗ്രോവർ ചൂണ്ടിക്കാട്ടി.
കൊച്ചുകുട്ടികളിൽ ഡയപ്പർ ഉപയോഗിക്കുന്പോൾ മൂന്ന് - നാല് മണിക്കൂർ ഇടവേളകളിൽ ഇവ മാറ്റി സ്വകാര്യ ഭാഗങ്ങൾ കഴുകി ഈർപ്പരഹിതമാക്കി വേണം വീണ്ടും പുതിയ ഡയപ്പർ ധരിപ്പിക്കേണ്ടതെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു.
തുടർച്ചയായി കൂടുതൽ സമയം ഡയപ്പർ ധരിക്കുന്നത് ചർമത്തിൽ പൂപ്പൽ ബാധയുൾപ്പെടെയുള്ള രോഗാവസ്ഥയ്ക്ക് വഴിതെളിക്കുമെന്ന് സമ്മേളനത്തിൽ സംസാരിച്ച ഡോ. വിനീത വർഗീസ് പണിക്കർ ചൂണ്ടിക്കാട്ടി. സമ്മേളനത്തിന്റെ മൂന്നാം ദിവസമായ ഇന്ന് വെള്ളപ്പാണ്ട്, ഡെർമറ്റോ സർജറി, മുടികൊഴിച്ചിൽ, ലേസർ ചികിത്സ, താരൻ തുടങ്ങിയ വിഷയങ്ങളിൽ ശില്പശാലകൾ നടക്കുമെന്ന് സംഘാടകസമിതി ചെയർമാൻ ഡോ. വി.പി. കുര്യൈപ്പ് അറിയിച്ചു.
നഖത്തിന്റെ നിറവ്യത്യാസം ആന്തരികാവയവ രോഗത്തിന്റെ സൂചന
01:42 AM Jan 20, 2018 | Deepika.com