തിരുവനന്തപുരം: ടൈറ്റാനിയം അഴിമതിക്കേസിൽ രാഷ്ട്രീയ നേതാക്കളുടെ പങ്കിനെ കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നുവെന്നു വിജിലൻസ് കോടതിയെ അറിയിച്ചു. വിശദമായ അന്വേഷണത്തിനു മൂന്നു മാസം കൂടി ആവശ്യപ്പെട്ടു. ഇതു കോടതി അനുവദിച്ചു. തുടർന്ന് കേസ് പരിഗണിക്കുന്നത് മാർച്ച് 22 ലേക്കു മാറ്റി.
തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.നേരത്തെ അന്വേഷണ സംഘം ഇതുവരെയുള്ള അന്വേഷണ വിവരങ്ങൾ അടങ്ങിയ റിപ്പോർട്ട് മുദ്രവച്ച കവറിൽ സമർപ്പിച്ചിരുന്നു. മാലിന്യ പ്ലാന്റിന്റെ നിർമാണത്തിനാവശ്യമായ ഉപകരണങ്ങൾ ഇറക്കുമതി ചെയ്യുന്നതിന് അന്നത്തെ മലിനീകരണ നിയന്ത്രണ വകുപ്പിന്റെ ചുമതല ഉണ്ടായിരുന്ന മന്ത്രി കെ.കെ. രാമചന്ദ്രനിൽ കെപിസിസി പ്രസിഡന്റായിരുന്ന രമേശ് ചെന്നിത്തല സമ്മർദം ചെലത്തിയാണ് മെക്കോൺ കമ്പനി വഴി ഫിൻലാൻഡിലെ കമ്പനിക്ക് കരാർ നൽകിയതെന്നും ഇതിൽ അഴിമതി നടന്നുവെന്നാണ് ഹർജിയിലെ ആരോപണം.ഇതേ തുടർന്നാണ് വിജിലൻസ് ഇന്റർപോളിന്റെ മേൽനോട്ടം കേസിൽ ആവശ്യപ്പെട്ട് ഹർജി നൽകിയത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയവരെ ഉൾപ്പെടുത്തി വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു. 2006ലാണ് ടൈറ്റാനിയം അഴിമതി കേസിന്റെ അന്വേഷണം ആരംഭിച്ചത്. മണക്കാട് സ്വദേശി ജയിനാണു സ്വകാര്യ ഹർജി നൽകിയത്.
ടൈറ്റാനിയം അഴിമതിക്കേസ്: കൂടുതൽ സമയം അനുവദിച്ചു
01:23 AM Jan 20, 2018 | Deepika.com