കൊച്ചി: തിരുവനന്തപുരം പാറശാല പോലീസ് സ്റ്റേഷനിൽ കസ്റ്റഡിയിലിരിക്കെ ശ്രീജീവ് മരിച്ച സംഭവത്തിൽ പോലീസ് കംപ്ലെയിന്റ് അഥോറിറ്റി പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കണമെന്ന ആവശ്യം അനുവദിക്കരുതെന്നു സംസ്ഥാന സർക്കാർ.
കേസിൽ ആരോപണവിധേയനായ പോലീസ് ഉദ്യോസ്ഥൻ സിഐ ബി. ഗോപകുമാർ സമർപ്പിച്ച ഹർജിയിലാണു സംസ്ഥാന സർക്കാർ നിലപാട് വ്യക്തമാക്കിയത്. കേസിൽ സിബിഐ അന്വേഷണമാണ് ഉചിതമെന്നും സർക്കാർ വ്യക്തമാക്കുന്നു.
ഹൈക്കോടതി നിർദേശപ്രകാരം പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു 2016 സെപ്റ്റംബർ 12നു ഡിജിപി വിജ്ഞാപനം ഇറക്കിയിരുന്നതായി ആഭ്യന്തര അണ്ടർ സെക്രട്ടറി എം.പി. പ്രിയമോൾ സമർപ്പിച്ച മറുപടി സത്യവാങ്മൂലത്തിൽ പറയുന്നു. നഷ്ടപരിഹാരം നൽകാൻ സെപ്റ്റംബർ മൂന്നിന് സർക്കാർ ഉത്തരവുമിറക്കി. കൊല്ലപ്പെട്ടയാളുടെ സഹോദരൻ ശ്രീജിത്ത് നൽകിയ പരാതി പരിഗണിച്ച സർക്കാർ സിബിഐ അന്വേഷണത്തിനും വിജ്ഞാപനം ഇറക്കി.
കേരളപോലീസ് ആരോപണവിധേയരായ കേസായതിനാൽ സംഭവം സിബിഐ അന്വേഷിക്കണമെന്ന നിലപാടാണ് സർക്കാരിനുള്ളത്. പോലീസ് കസ്റ്റഡിയിലെ പീഡനമാണ് മരണകാരണമെന്നാണു പോലീസ് കംപ്ലെയിന്റ് അഥോറിറ്റി കണ്ടെത്തിയിരിക്കുന്നത്. ഈ തീരുമാനത്തിലെത്താൻ നിരവധി തെളിവുകൾ അഥോറിറ്റി പരിശോധിച്ചു. ഇത്രയും തെളിവുകളുടെ അടിസ്ഥാനത്തിൽ പുറപ്പെടുവിച്ച ഉത്തരവിൽ ഹൈക്കോടതി ഇടപെടരുത് -സത്യവാങ്മൂലം പറയുന്നു.
പോലീസ് കംപ്ലെയിന്റ് അഥോറിറ്റി മരണം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്നു ഡിജിപിക്കും, 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നു സർക്കാരിനും നിർദേശം നൽകിയിരുന്നു.
ഈ തുക ആരോപണ വിധേയരായ പോലീസുകാരിൽനിന്ന് ഈടാക്കണമെന്നും നിർദേശിച്ചിരുന്നു. ഈ ഉത്തരവിനെ ചോദ്യം ചെയ്താണു ഗോപകുമാർ ഹർജി നൽകിയിരുന്നത്.
ഒരു മൊബൈൽഫോൺ മോഷണക്കേസുമായി ബന്ധപ്പെട്ട് പാറശാല പോലീസ് സ്റ്റേഷനിലെ സിഐയായിരുന്ന ഗോപകുമാറും എസ്ഐ ബിജുകുമാറും എഎസ്ഐ ഫിലിപ്പോസും ചേർന്നാണ് 2014 മേയ് 19നു ശ്രീജീവിനെ കസ്റ്റഡിയിൽ എടുത്തെന്നാണ് കുടുംബം പറയുന്നത്.
ശ്രീജീവിന്റെ കസ്റ്റഡി മരണം : ഉചിതം സിബിഐ അന്വേഷണമെന്നു സർക്കാർ
02:29 AM Jan 19, 2018 | Deepika.com