കൃഷി ഉപേക്ഷിച്ചു കേരളം എങ്ങോട്ട് ? -5 / പോൾ മാത്യു
കൃഷിമന്ത്രിയുടെയും കാർഷിക സർവകലാശാലയുടെയും നാടായ തൃശൂർ ജില്ലയിലും നെൽകർഷകർ സന്തുഷ്ടരല്ല. പണ്ടത്തെ പഴമൊഴിക്ക് ഇപ്പോഴും മാറ്റം വന്നിട്ടില്ലെന്നു കർഷകർ സാക്ഷ്യപ്പെടുത്തുന്നു. കോരനു കഞ്ഞി കുന്പിളിൽതന്നെ. യഥാർഥ നെൽകർഷകർ കുടുംബം പോറ്റാൻ മാത്രമല്ല, നെൽവയൽ സംരക്ഷിക്കാനും കഷ്ടപ്പെടുകയാണിവിടെ. കൃഷി നടത്തിയിട്ടും ജീവിതമാർഗമില്ലാതെ ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുന്ന കർഷകരുടെ എണ്ണം കുറയുന്നില്ല.
രണ്ടുവർഷം മുന്പ് എടുത്ത കണക്കനുസരിച്ചു തൃശൂർ ജില്ലയിൽ 41,716 നെൽകർഷകരുണ്ടെന്നാണ് കൃഷി ഡെപ്യൂട്ടി ഡയറക്ടറുടെ ഫയലിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഇപ്പോൾ നെൽകർഷകരുടെ എണ്ണം മുപ്പതുശതമാനത്തോളം കുറഞ്ഞു. പുതുതായി നെൽകൃഷിയിലേക്കു വന്നവരുടെ എണ്ണം പറയാൻ പോലുമില്ല. പരന്പരാഗതമായി ചെയ്തുവരുന്ന കൃഷിതുടരാൻ മക്കളും തയാറാകാത്തതോടെ നെൽകൃഷിയുടെ വിസ്തൃതിയും കർഷകരുടെ എണ്ണവും കുറയുകയാണ്.
തൃശൂർ ജില്ലയിൽ കോൾപാടങ്ങളിലാണ് പ്രധാനമായും ഇപ്പോൾ നെൽകൃഷിയുള്ളത്. കോളിൽ മുപ്പതിനായിരം ഏക്കറോളം സ്ഥലമാണ് നെൽകൃഷിക്കനുയോജ്യമായത്. ഇതിൽ 25,000 ഏക്കറിൽ നെൽകൃഷി ചെയ്തുവരുന്നുണ്ട്. നെൽകൃഷി ചെയ്തുവന്നിരുന്ന ചേലക്കര, വടക്കാഞ്ചേരി, ചാലക്കുടി മേഖലകളിലെ 80 ശതമാനം നെൽകൃഷിയും ഇല്ലാതായി.
പിടിച്ചുനിർത്താനാവാതെ
ഹരിതാഭമാകുക മാത്രമല്ല കുടിവെള്ളത്തിന്റെ കാര്യത്തിലും സമൃദ്ധി നൽകിയിരുന്ന തണ്ണീർത്തടങ്ങൾ നിറഞ്ഞ നാടായിരുന്നു തൃശൂർ ജില്ല. ചാലക്കുടി, ചേലക്കര, പാണഞ്ചേരി തുടങ്ങിയ മേഖലകളിൽ നെൽകൃഷി ഏക്കർകണക്കിനു വ്യാപിച്ചു കിടന്നിരുന്നു. എന്നാൽ, ഇപ്പോൾ ഈ ഭാഗങ്ങളിലെ നെൽകൃഷി ഓരോ ദിവസവും ഇല്ലാതായിക്കൊണ്ടിരിക്കുന്നു.
വെറുതെ കിടക്കുന്ന നിലങ്ങളും തരിശുനിലങ്ങളും ഏറ്റെടുത്തു നെൽകൃഷി നടത്തുമെന്ന പ്രഖ്യാപനങ്ങൾ വന്നെങ്കിലും ഇപ്പോഴും നിലങ്ങൾ തരിശായിത്തന്നെ കിടക്കുകയാണ്. പാടശേഖര സമിതികളുടെ സജീവമായ ഇടപെടലാണ് കോൾപാടങ്ങളിലെ നെൽകൃഷി വലിയ പ്രശ്നങ്ങളില്ലാതെ നടത്താൻ സഹായിക്കുന്നത്. കോൾപാടങ്ങളിൽ ഏതാണ്ട് ഒരു ലക്ഷം ടണ് നെല്ല് ഉത്പാദിപ്പിക്കുന്നുണ്ടെന്നാണ് കണക്ക്.
ആധാറിന്റെ പാര
നിരവധിയായ പ്രതിസന്ധികൾ തരണം ചെയ്തു കൃഷി നടത്തിവരുന്നതിനിടെ മറ്റൊരു പ്രതിസന്ധി കൂടി നെൽകർഷകർക്കു തിരിച്ചടിയാകുകയാണ്. സ്ഥലമുടമ ആധാറുമായി ചെന്നാൽ മാത്രമേ സബ്സിഡി വളം ലഭിക്കൂവെന്നാണ് പുതിയ നിയമം. ഇതു കോൾപാടങ്ങളിലടക്കം നിരവധി നെൽകർഷകർക്കു തിരിച്ചടിയായി മാറുമെന്നു ജില്ലാ കോൾ കർഷകസംഘം പ്രസിഡന്റ് കെ.കെ. കൊച്ചുമുഹമ്മദ് പറഞ്ഞു. സ്ഥലത്തിന്റെ യഥാർഥ ഉടമകൾ പലരും വിദേശത്തോ മറ്റു സ്ഥലങ്ങളിലോ ആയിരിക്കും. അവരുടെ കുടുംബാംഗങ്ങളോ ജോലിക്കാരോ ആണ് കൃഷി നടത്തിവരുന്നത്. വളം വാങ്ങാൻ സ്ഥലമുടമ തന്നെ ആധാറുമായി എത്തണമെന്ന നിയമം നെൽകൃഷിക്കു വൻ തിരിച്ചടിയാകും.
ഇപ്പോൾതന്നെ സബ്സിഡി വളം വാങ്ങണമെങ്കിൽ മുഴുവൻ തുകയും അടയ്ക്കണം. ഇതിന്റെ ബിൽ കൃഷിഭവനുകളിൽ നൽകിയാലേ സബ്സിഡി തുക ബാങ്കിലെ അക്കൗണ്ടിലേക്ക് എത്തു. ഒട്ടുമിക്ക കർഷകരും വളത്തിന്റെ മുഴുവൻ തുകയും മുൻകൂറായി നൽകാൻ ഇല്ലാത്തവരാണ്. നെൽകൃഷിയിറക്കാൻ തന്നെ കടം വാങ്ങുന്ന ഇവർക്കു പിന്നീട് വളത്തിനും കടം വാങ്ങാൻ സാധിക്കാത്ത സാഹചര്യമാണുള്ളത്. അഥവാ കടം വാങ്ങിയാൽതന്നെ സബ്സിഡി എപ്പോൾ ലഭിക്കുമെന്നതിൽ യാതൊരു ഉറപ്പുമില്ല. ഇതൊക്കെ കാരണം നിരവധി ചെറുകിട നെൽകർഷകരാണ് സബ്സിഡി വളം വാങ്ങിക്കാൻ സാധിക്കാതെ നഷ്ടം സഹിച്ചു കൃഷി നടത്തിവരുന്നത്.
സർക്കാർ സഹായം 700 രൂപ; ചെലവ് മുപ്പതിനായിരം
നെൽകൃഷി പ്രോത്സാഹിപ്പിക്കുന്നതിന് എന്തു സഹായം ചെയ്യാനും തയാറാണെന്ന മട്ടിലാണു കൃഷിമന്ത്രിയുടെയടക്കം പ്രഖ്യാപനങ്ങൾ. എന്നാൽ, കൃഷിയുടെ യഥാർഥ ചെലവ് എത്രയാണെന്നുപോലും അറിയാത്തവരാണു കൃഷിവകുപ്പിലെ ഉദ്യോഗസ്ഥരെന്നു കർഷകർ പറയുന്നു. ഒരേക്കറിന് 700 രൂപയാണ് സർക്കാർ നൽകുന്ന സഹായം. ഉത്പാദന ബോണസ് എന്ന നിലയിലാണ് നൽകുന്നത്. യഥാർഥത്തിൽ ഒരേക്കർ നെൽകൃഷി നടത്താൻ മുപ്പതിനായിരം രൂപയെങ്കിലും വേണം. കൂലി വർധിച്ചിട്ടും ഇപ്പോഴും പഴയ സഹായമാണ് നൽകുന്നത്. പാടത്തു പണിയെടുക്കുന്നവർക്കു കൂലി ഇന്ന് പുരുഷൻമാർക്ക് 800- 1000 രൂപയിലെത്തി. സ്ത്രീകൾക്ക് 450- 500 രൂപയാണ്. കൂലിയിൽ നൂറു മടങ്ങിലധികമായി വർധന. പക്ഷേ, നെല്ലിന്റെ വില അടുത്തയിടെ വർധിപ്പിച്ച് കിലോയ്ക്ക് 23.30 രൂപയിലെത്തിയിട്ടേയുള്ളൂ.
വില തന്നെ പ്രശ്നം
നെല്ലിനു വില കിട്ടിയാൽ കൃഷി ലാഭമാകുമെന്നാണ് കോൾ കർഷകരുടെ സാക്ഷ്യം. കിലോയ്ക്ക് 30 രൂപയെങ്കിലും ലഭിക്കണം. 25 രൂപ കിട്ടിയാൽ തത്കാലം കർഷകർക്കു പിടിച്ചുനിൽക്കാൻ കഴിയും. ഇപ്പോഴത്തെ വിലയ്ക്ക് നെൽകൃഷി മാത്രം നടത്തി ജീവിക്കാൻ പറ്റില്ല. എല്ലാ വർഷവും ജീവിതനിലവാരം കണക്കാക്കി വില നിശ്ചയിക്കാനുള്ള വില നിർണയ കമ്മീഷനെയും നിയമിക്കണമെന്നു കർഷകർ ആവശ്യപ്പെടുന്നു.
നിയമം തിരുത്തണം
നെൽകർഷകരെ സമൂഹത്തിലെ ഏറ്റവും താഴേത്തട്ടിലേക്കു തള്ളിയിട്ടതു പോലെയാണിപ്പോൾ. നെൽകൃഷി ഒരു പ്രധാന കൃഷിയാക്കി ജീവിതം മുന്നോട്ടുനയിക്കാനുള്ള സാഹചര്യമൊരു ക്കാൻ സർക്കാരാണ് തിരുത്തലുകൾ വരുത്തേണ്ടതെന്നു കർഷകർ പറയുന്നു.
പണ്ടു പത്തേക്കറും അതിൽ കൂടുതലും നിലങ്ങളുള്ളവർ നിരവധി പേരായിരുന്നു. എന്നാൽ, ഇപ്പോൾ അഞ്ചേക്കറിൽ കൂടുതൽ സ്ഥലമുള്ളവർ നെൽകൃഷി ചെയ്താൽ ഒരു ആനുകൂല്യവും സർക്കാർ നൽകില്ല. നേരത്തെ നിലനിൽക്കുന്ന ഭൂപരിഷ്കരണ നിയമത്തിൽ അങ്ങനെയൊരു നിലപാടുള്ളതു തിരുത്താൻ ഇതുവരെ സർക്കാർ ശ്രമിച്ചിട്ടില്ല. ചെറുകിട കർഷകരാണ് കൂടുതലെങ്കിലും, നെൽകൃഷിയിൽത്തന്നെ ഉറച്ചുനിൽക്കാൻ അഞ്ചേക്കറും പത്തേക്കറുമൊക്കെ നെൽകൃഷി നടത്താൻ തീരുമാനിച്ചാലും സർക്കാർ സമ്മതിക്കില്ല. തോട്ടം മേഖലയിൽ എത്ര ഏക്കർ സ്ഥലമുണ്ടെങ്കിലും അവർക്ക് ആനുകൂല്യം നൽകും. പക്ഷേ, നെൽകൃഷി കൂടിയാൽ ആനുകൂല്യമില്ല.
നെല്ലുത്പാദനത്തിനുശേഷം പട്ടിണി സമരം
അന്നദാതാക്കളായ നെൽകർഷകർ സ്വന്തം അന്നത്തിനുവേണ്ടി പട്ടിണിസമരം നടത്തേണ്ട ദുരവസ്ഥയും തൃശൂരിലെ കർഷകർക്കുണ്ട്. ഭാരിച്ച ഉത്പാദനച്ചെലവോടെ വിളയിച്ചെടുക്കുന്ന നെല്ല് വിറ്റാൽത്തന്നെ വില കിട്ടാൻ നെല്ലു വാങ്ങിയ സർക്കാർ സംരംഭങ്ങളുടെ പടിക്കൽ ദിവസങ്ങളോളം കാത്തുകെട്ടി കിടക്കേണ്ട അവസ്ഥയാണുള്ളത്. ഇത്തവണയും നെല്ല് വിറ്റതിന്റെ വില കിട്ടാൻ സമരം നടത്തേണ്ടിവന്നു. ഇത് എല്ലാ വർഷവും ആവർത്തിക്കേണ്ടി വരുന്നതിൽ പലരും നിരാശരാണ്. പൊറുതിമുട്ടിയ പല കർഷകരും നെൽപാടങ്ങളിൽ വാഴയും പച്ചക്കറികളും പരീക്ഷിക്കുന്ന അവസാന അത്താണിയിലെത്തി നിൽക്കുകയാണിപ്പോൾ.
(തുടരും)
മന്ത്രിയുടെ നാട്ടിലും രക്ഷയില്ലാതെ നെൽകർഷകർ
02:15 AM Jan 19, 2018 | Deepika.com