ഇരിങ്ങാലക്കുട: സ്വാർത്ഥതയുടെ സംസ്കാരം ഏറിവരുന്ന കാലഘട്ടത്തിൽ നിസ്വാർത്ഥതയുടെ, ആർദ്രതയുടെ, അലിവിന്റെ സംസ്കാരം സ്വയം വരിക്കുവാനും മറ്റുള്ളവർക്കു പകർന്നുകൊടുക്കാനും അമ്മമാർക്കു കഴിയണമെന്ന് ഇരിങ്ങാലക്കൂട രൂപത ബിഷപ് മാർ പോളി കണ്ണൂക്കാടൻ. അന്തർദേശീയ സീറോ മലബാർ മാതൃവേദിയുടെ മാതൃസംഗമം ഇരിങ്ങാലക്കുട രൂപത പാസ്റ്ററൽ സെന്ററായ കല്ലേറ്റുംകര പാക്സിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗർഭപാത്രത്തിലെ ജീവനുപോലും വിലകല്പിക്കാത്ത, വലിച്ചെറിയലിന്റെ സംസ്കാരം വളരുകയാണ്. ഇക്കാലഘട്ടത്തിൽ അമ്മ സമൂഹത്തിന്റെ ഉപ്പായി, പ്രകാശമായി മാറണം. അമ്മമാർ ജീവന്റെ സംരക്ഷകയും കുടുംബത്തിന്റെ വിളക്കുമാവണം. മാതൃവേദി അംഗങ്ങൾക്കു ക്രിസ്തു മാർഗവും വചനം ദർശനവുമാകണമെന്നും ബിഷപ് കൂട്ടിച്ചേർത്തു.
മാതൃവേദി പ്രസിഡന്റ് ഡെൽസി ലൂക്കാച്ചൻ അധ്യക്ഷതവഹിച്ചു. ഡയറക്ടർ റവ.ഡോ.ജോസഫ് കൊച്ചുപറന്പിൽ ആമുഖപ്രസംഗം നടത്തി. ജനറൽ സെക്രട്ടറി ജിജി ജേക്കബ്, ഇരിങ്ങാലക്കുട രൂപത മാതൃവേദി ഡയറക്ടർ ഫാ. വിൽസൻ എലുവത്തിങ്കൽ കൂനൻ, പ്രസിഡന്റ് ജാർളി വർഗീസ്, വൈസ് പ്രസിഡന്റ് ഷൈനി സജി എന്നിവർ പ്രസംഗിച്ചു.
അമ്മമാർ ആർദ്രതയുടെ സംസ്കാരം വളർത്തണം: മാർ കണ്ണൂക്കാടൻ
02:15 AM Jan 19, 2018 | Deepika.com