കേരളം കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായി ഓഖി മാറിയിരിക്കുന്നു. അമ്പതു ദിവസം പിന്നിട്ടിട്ടും എത്ര പേർ മരിച്ചു എന്നതിന്റെ കണക്കു പോലും നമ്മുടെ പക്കലില്ല. എന്നാൽ, എല്ലാ കണക്കുകളും പറയുന്നു നൂറിലധികം പേർ ഇനിയും മടങ്ങിയെത്താനുണ്ടെന്ന്.
മത്സ്യത്തൊഴിലാളികൾക്കു കൃത്യസമയത്തു വ്യക്തമായ മുന്നറിയിപ്പു നല്കാനോ, അവർ കുടുങ്ങിപ്പോയ സ്ഥലം തിരിച്ചറിയാനോ കഴിഞ്ഞില്ല. മരിച്ചവരുടെ മൃതദേഹം കണ്ടെത്താനായില്ല. ദുരന്തത്തിനുശേഷം നടത്തേണ്ട രക്ഷാപ്രവർത്തനങ്ങളിൽ വലിയ പാളിച്ചകൾ സംഭവിച്ചു. അമ്പതു ദിവസം പിന്നിടുമ്പോൾ തീരദേശം വറുതിയിലേക്കും തകർച്ചയിലേക്കും വഴുതിവീണിരിക്കുന്നു. ചുരുക്കത്തിൽ, എല്ലാ അർഥത്തിലും ഓഖി വലിയൊരു ദുരന്തമായി നമ്മുടെയെല്ലാം മുന്നിൽ നില്ക്കുന്നു.
ദുരന്തങ്ങൾ നമുക്കു പാഠങ്ങളാകട്ടെ. ഇതിൽ നിന്നു പാഠം പഠിക്കാൻ നമുക്കു സാധിക്കട്ടെ. അതിനു താഴെപ്പറയുന്ന നിർദേശങ്ങൾ സമർപ്പിക്കുന്നു. 1. ഓഖി ദുരന്തത്തേക്കുറിച്ചു സമഗ്രമായ അന്വേഷണത്തിനു സർക്കാർ തയാറാകണം. ഇതു കുറ്റങ്ങൾ കണ്ടുപിടിക്കാനോ, ഉത്തരവാദിത്വം ആരുടെയെങ്കിലും തലയിൽ കെട്ടിവയ്ക്കാനോ അല്ല. ഇതിലെ വീഴ്ചകൾ കണ്ടെത്തുക മാത്രമായിരിക്കണം ലക്ഷ്യം. ഭാവിയിൽ ഇവ ആവർത്തിക്കാതിരിക്കാനുള്ള കരുതൽ നടപടി എന്ന നിലയിലാണ് ഇതിനെ കാണേണ്ടത്.
2. മത്സ്യത്തൊഴിലാളികൾക്ക് ആവശ്യമായ സുരക്ഷാസംവിധാനങ്ങൾ ഒരുക്കണം. ശാസ്ത്ര- സാങ്കേതിക വിദ്യ ഇത്രയും വളർന്ന ഇന്നത്തെ കാലത്തു കൃത്യമായ കാലാവസ്ഥാ പ്രവചനങ്ങളും മുന്നറിയിപ്പുകളും മത്സ്യത്തൊഴിലാളികൾക്കു നല്കാൻ കഴിയണം. അപകടം ഉണ്ടായാൽ അവർ എവിടെയാണെന്നു കണ്ടെത്താനുള്ള സജ്ജീകരണവും ഒരുക്കാനാകും. കടലിൽ പൊങ്ങിക്കിടക്കാനുള്ള ലൈഫ് ജാക്കറ്റ് ഉൾപ്പെടെയുള്ള സുരക്ഷാ ക്രമീകരണങ്ങൾ നിർബന്ധമാക്കണം.
3. മരിച്ചവരുടെയും കാണാതായവരുടെയും കുടുംബങ്ങളെ സംരക്ഷിക്കേണ്ടതു സമൂഹത്തിന്റെ കടമയാണ്. കേന്ദ്ര-സംസ്ഥാന ഗവണ്മെന്റുകൾ ഈ കുടുംബങ്ങളുടെ ഭാവി ജീവിതത്തിന് എല്ലാവിധ സഹായങ്ങളും ചെയ്തു കൊടുക്കണം. ഒരു കുടുംബത്തിൽ ഒരാൾക്കു ജോലി, കടങ്ങൾ എഴുതിത്തള്ളുക, ജീവനോപാധികളുടെ നഷ്ടം പൂർണമായും നല്കുക, ആവശ്യമായ സാമ്പത്തിക സഹായം ഇതെല്ലാം ഉൾക്കൊള്ളുന്ന പാക്കേജ് ഉടൻ നടപ്പിലാക്കണം.
4. ദുരന്തത്തെ അതിജീവിച്ച് മടങ്ങിയെത്തിയവർ മറ്റു ദുരന്തങ്ങളിൽക്കൂടി കടന്നുപോകുകയാണ്. ജീവിതമാർഗം അവരുടെ മുന്നിൽ വലിയ വെല്ലുവിളി ഉയർത്തുന്നു. മാനസികവും ശാരീരികവുമായ ആരോഗ്യം വീണ്ടെടുക്കാൻ അവർക്കു സാധിക്കണം.
5. നമ്മുടെ നാട്ടിൽ വികസനം ഏറ്റവും ഒടുവിൽ എത്തുന്ന ഇടമാണ് തീരദേശം. അടിസ്ഥാനസൗകര്യങ്ങളും മറ്റു ജീവിത സൗകര്യങ്ങളും തുലോം കുറവാണിവിടെ. സുരക്ഷിതമായ വീടുകൾ, ആരോഗ്യ, വിദ്യാഭ്യാസ, ഗതാഗത സൗകര്യങ്ങൾ തുടങ്ങി നിരവധിയാണ് ആവശ്യങ്ങൾ. കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ഇതിന് സംയോജിത പദ്ധതിക്കു രൂപം നല്കണം.
ഓഖി ദുരന്തം നമ്മുടെ കണ്ണു തുറപ്പിക്കുകയും ഭാവിയിലേക്ക് ഒരു കർമപദ്ധതി ഇതിലൂടെ രൂപപ്പെടുകയും അത് തീരത്ത് ഒരു വെള്ളിവെളിച്ചമായി മാറുകയും ചെയ്യട്ടെ.
ഓഖി: സമഗ്രമായ അന്വേഷണം വേണം- ഉമ്മൻ ചാണ്ടി
02:06 AM Jan 19, 2018 | Deepika.com