തൃശൂർ: തൃശൂരിൽ വീണ്ടും വൻ എൽഎസ്ഡി മയക്കുമരുന്ന് വേട്ട. 23 എൽഎസ്ഡി സ്റ്റാന്പുകളുമായി യുവ എൻജിനിയറും ഗൂഡല്ലൂർ സ്വദേശിയുമായ ജസ്റ്റിൻ പൗലോസ് തൃശൂർ കെഎസ്ആർടിസി സ്റ്റാൻഡ് പരിസരത്തുനിന്ന് എക്സൈസിന്റെ പിടിയിലായി. ജസ്റ്റിൻ ബീബർ എന്ന ന്യൂ ജനറേഷൻ പോപ്പ് ഗായകന്റെ പേരിലാണ് ഇയാൾ അറിയപ്പെട്ടിരുന്നത്. ശിവ, തൃക്കണ്ണ് അഥവാ തേർഡ് ഐ, ബുദ്ധ എന്നീ പേരുകളിലാണ് ഇയാൾ എൽഎസ്ഡി സ്റ്റാന്പുകൾ വിറ്റിരുന്നത്.
ശിവ എന്ന സ്റ്റാന്പാണ് ഇപ്പോൾ പിടികൂടിയത്. ഇതിനു രണ്ടര ലക്ഷം രൂപ വിലവരും. എന്നാൽ, പത്തുകിലോ കഞ്ചാവിന്റെ ലഹരിമൂല്യം ഇതിനുണ്ടെന്ന് എക്സൈസ് അധികൃതർ പറഞ്ഞു.
മയക്കുമരുന്ന് വ്യാപാരം ഓണ്‍ലൈൻ വഴി വ്യാപകമാകുന്നുവെന്നു മനസിലാക്കിയ എക്സൈസ് സംഘം മയക്കുമരുന്നിന്റെ ഓണ്‍ലൈൻ വ്യാപാരശൃംഖലയിൽ നുഴഞ്ഞുകയറി അവർക്കിടയിലെ കോഡ് മനസിലാക്കി. തുടർന്ന് ആവശ്യക്കാരെന്ന വ്യാജേന ഓണ്‍ലൈൻ വഴി ബന്ധപ്പെട്ടു പ്രതിയെ പിടികൂടുകയായിരുന്നു. സൈബർ സെല്ലിന്റെ പിൻബലമില്ലാതെയാണ് ഓണ്‍ലൈനിൽ എക്സൈസ് അധികൃതർ കടന്നുകയറി പ്രതികളെ വലയിലാക്കിയത്. ആദ്യമായാണ് ഇത്തരത്തിൽ ഒരു കേസ് കേരളത്തിൽ എക്സൈസ് പിടികൂടുന്നത്.
എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗിന്റെ സ്ക്വാഡും തൃശൂർ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ടി.വി.റാഫേലിന്റെ നേതൃത്വത്തിലുള്ള ഷാഡോ ടീമും തൃശൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ അജയകുമാറും ചേർന്നാണ് ഇയാളെ പിടികൂടിയത്. വിദേശ രാജ്യങ്ങളിൽനിന്നാണ് ഓണ്‍ലൈൻ വഴി മയക്കുമരുന്ന് ഓർഡർ ചെയ്തു വരുത്താറുള്ളതെന്നു പിടിയിലായ പ്രതി സമ്മതിച്ചു.
23 എൽഎസ്ഡി സ്റ്റാന്പുകളുമായി യുവ എൻജിനിയർ പിടിയിൽ
02:06 AM Jan 19, 2018 | Deepika.com