കൊച്ചി: കയറ്റുമതി ഇടപാടിൽ കൃത്രിമം നടത്തിയതുമായി ബന്ധപ്പെട്ട് എട്ടു പേർക്കെതിരേ സിബിഐ കേസെടുത്തു. ഹിന്ദുസ്ഥാൻ ലാറ്റക്സ് ലിമിറ്റഡ് മുൻ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എം. അയ്യപ്പൻ, എച്ച്എൽഎൽ തിരുവനന്തപുരം മാർക്കറ്റിംഗ് വിഭാഗം മുൻ ഡയറക്ടർ കെ.കെ. സുരേഷ് കുമാർ, സാന്പത്തിക വിഭാഗം ഡയറക്ടർ ബി. ചന്ദ്രശേഖരൻ നായർ, സാന്പത്തികവിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടർ സത്യവഗീശ്വരൻ, കണ്‍സൾട്ടിംഗ് വിഭാഗം വൈസ് പ്രസിഡന്റ് എസ്. ഗിരീഷ് കുമാർ, ഡെപ്യൂട്ടി മാനേജർ എ.പി. ഹരിപ്രസാദ്, ബംഗളൂരു കേന്ദ്രമായി പ്രവർത്തിക്കുന്ന രാമാ ഷിപ്പിംഗ് സർവീസസ് കന്പനി, രാമാ ഷിപ്പിംഗ് സർവീസസിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ രാജേഷ് നാരായണൻ എന്നിവർക്കെതിരേയാണ് സിബിഐ കൊച്ചി യൂണിറ്റ് എറണാകുളം പ്രത്യേക സിബിഐ കോടതി മുന്‍പാകെ കേസ് രജിസ്റ്റർ ചെയ്തത്.
ബിസിനസ് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഉത്പന്നങ്ങൾ വിദേശത്തേക്ക് കയറ്റുമതി ചെയ്യാൻ സ്വകാര്യകന്പനിയായ രാമാ ഷിപ്പിംഗ് സർവീസസുമായി കരാറിലേർപ്പെട്ട് അന്യായ നേട്ടത്തിനുവേണ്ടി പ്രതികൾ രണ്ടു കോടി രൂപ നൽകിയെന്നാണ് സിബിഐയുടെ ആരോപണം.
2007 -2008 കാലഘട്ടത്തിലാണ് കൃത്രിമം നടന്നത്.
ഇരുന്പയിര് കയറ്റുമതിക്ക് കരാർ ഉണ്ടാക്കിയശേഷം സെക്യൂരിറ്റി ഒന്നും വാങ്ങാതെ സ്ഥാപനത്തിന് രണ്ട് കോടി രൂപ നൽകി സർക്കാരിനെ വഞ്ചിച്ചതായാണ് സിബിഐ കണ്ടെത്തിയിരിക്കുന്നത്.
കയറ്റുമതി ഇടപാടിൽ കൃത്രിമം; എട്ടുപേർക്കെതിരേ സിബിഐ കേസെടുത്തു
01:47 AM Jan 19, 2018 | Deepika.com