തിരുവനന്തപുരം: തീരദേശ മേഖല ഇപ്പോൾ പഞ്ഞമാസത്തിലേതിനേക്കാൾ ദയനീയാവസ്ഥയിൽ. ഓഖി ചുഴലിക്കൊടുങ്കാറ്റ് നൂറുകണക്കിനു വള്ളങ്ങളും നിരവധി ബോട്ടുകളും മത്സ്യബന്ധന ഉപാധികളും തകർത്തെറിഞ്ഞതോടെ തീരദേശനിവാസികൾക്ക് ഉപജീവനമാർഗം തന്നെ വഴിമുട്ടി. വള്ളവും വലയും ഇല്ലാതായതോടെ നൂറുകണക്കിന് മത്സ്യത്തൊഴിലാളികൾക്കു ജോലി ഇല്ലാതായി. ഇതോടെ ഇവരെ ആശ്രയിച്ചു കഴിഞ്ഞിരുന്ന കുടുംബങ്ങൾ മുഴുപ്പട്ടിണിയിലേക്കു തള്ളപ്പെട്ടു.
അന്നന്നു ലഭിക്കുന്ന വരുമാനം ഉപയോഗിച്ച് ഉപജീവനം നടത്തുന്നവരാണു മത്സ്യത്തൊഴിലാളികൾ. എന്നാൽ, കഴിഞ്ഞ 50 ദിവസമായി ഇവരിലേറെപ്പേരും മത്സ്യബന്ധനത്തിനായി പോകുന്നില്ല. ഓഖി ദുരന്തത്തിന്റെ ഭീതി പരന്നതോടെ മത്സ്യബന്ധനത്തിനായി കടലിൽ പോകുന്നവരും അധിക ദൂരത്തേക്കു പോകാൻ തയാറാവുന്നില്ല. 30 നോട്ടിക്കൽ മൈൽ ദൂരത്തിൽ വരെ പോയി മത്സ്യബന്ധനം നടത്തിയിരുന്ന പല മത്സ്യത്തൊഴിലാളികളും ഇപ്പോൾ മൂന്നു നോട്ടിക്കൽ മൈൽ ദൂരെ വരെ മാത്രമാണ് മത്സ്യബന്ധനത്തിനായി പോകുന്നത്. ഇതോടെ മത്സ്യത്തിന്റെ ലഭ്യതയിലും വൻ കുറവ് അനുഭവപ്പെടുന്നു. ഇതും തീരമേഖലയിൽ ഏറെ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്.
ഓഖി ചുഴലിക്കാറ്റിനു മുമ്പ് മത്സ്യബന്ധനത്തിനായി പോകുന്നതിന്റെ പകുതി മത്സ്യത്തൊഴിലാളികൾ മാത്രമാണ് ഇപ്പോൾ ജോലിക്കു പോകുന്നത്. ഇതോടെ ഇവരെ ആശ്രയിച്ചു കഴിയുന്ന കുടുംബങ്ങളുടെ സ്ഥിതി അതിദയനീയമായി. വരുമാനമാർഗം അടഞ്ഞതോടെ തീരമേഖലയിലെ നിരവധി വിദ്യാർഥികളുടെ പഠനം നിലച്ച സ്ഥിതിയിലാണ്. അധികാരികളുടെ ഭാഗത്തു നിന്ന് അടിയന്തര നടപടികൾ ഉണ്ടായില്ലെങ്കിൽ നിരവധി മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ പൂർണമായും പഠനം ഉപേക്ഷിക്കും.
ഓഖി ചുഴലിക്കാറ്റിൽ പരിക്കേറ്റു വീട്ടിൽ കഴിയുന്ന മത്സ്യത്തൊഴിലാളികളുടെ സ്ഥിതി ഏറെ പരിതാപകരമാണ്. ഉയർന്നു പൊങ്ങിയ തിരയിൽ അകപ്പെട്ട വള്ളത്തിൽ വീണു ശരീരമാകെ ക്ഷതമേറ്റ സ്ഥിതിയിലാണ് രക്ഷപ്പെട്ട മത്സ്യത്തൊഴിലാളികളിൽ ഏറെയും. പുറമേ പരിക്കുകൾ ഒന്നും കാണുന്നില്ലെങ്കിലും ആന്തരീകാവയവങ്ങൾക്കു ക്ഷതമേറ്റിട്ടുണ്ടോ എന്നതുൾപ്പെടെ വിദഗ്ധ പരിശോധനകൾ നടത്തിയാൽ മാത്രമേ അറിയാൻ കഴിയുകയുള്ളു.
പരിക്കേറ്റവരിൽ ഏറെയും പ്രാഥമിക ചികിത്സയ്ക്കു ശേഷം ഇപ്പോൾ വീടുകളിൽ കഴിഞ്ഞുകൂടുകയാണ്. തീരമേഖല കേന്ദ്രീകരിച്ച് അടിയന്തര മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കണമെന്ന ആവശ്യവും അതിശക്തമാണ്. ഇവർക്കു തുടർ ചികിത്സയ്ക്കുള്ള സൗകര്യവും ഒരുക്കേണ്ടതുണ്ട്.
മരണം 46; ഇനിയും മടങ്ങി വരാൻ 108 പേർ
തിരുവനന്തപുരം: ഓഖി ദുരന്തത്തിൽ സംസ്ഥാനത്ത് 46 മരണം. കാണാതായവരെ സംബന്ധിച്ച് വിവിധ ഏജൻസികളുടെ കണക്കിൽ നേരിയ വ്യത്യാസം. സർക്കാർ കണക്കനുസരിച്ച് ആകെ 154 പേരാണ് ഓഖി ദുരന്തത്തിന് ഇരയായത്. ഇവരിൽ 46 പേർ മരിച്ചതായി സ്ഥിരീകരിച്ചു. ബാക്കി 108 പേർ ഇനിയും മടങ്ങിയെത്തിയിട്ടില്ല. ഇവരിൽ 102 പേർ തിരുവനന്തപുരത്തു നിന്നു പോയവരും ആറു പേർ എറണാകുളത്തു നിന്നു പോയവരുമാണ്. റവന്യു- ഫിഷറീസ് വകുപ്പുകൾ വീടുതോറും കയറിയിറങ്ങിയാണ് കണക്കുകൾ ശേഖരിച്ചതെന്ന് അധികൃതർ വ്യക്തമാക്കുന്നു. വില്ലേജ് തലത്തിൽ കണക്കുകൾ ശേഖരിച്ച് ക്രോഡീകരിച്ചെടുക്കുകയായിരുന്നു എന്നാണ് സർക്കാർ വൃത്തങ്ങൾ വിശദീകരിക്കുന്നത്.
തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ കണക്കനുസരിച്ച് ദുരന്തത്തിൽ മരിച്ചത് 43 പേർ. ഇനിയും മടങ്ങി വരാനുള്ളത് 105 പേർ. ഇതു തിരുവനന്തപുരം അതിരൂപതയുടെ പരിധിയിലുള്ള പ്രദേശങ്ങളിലെ മാത്രം കണക്കുകളാണ്. തമിഴ്നാട് സ്വദേശികളും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികളുമുൾപ്പെടെ മറ്റൊരു 213 പേരെ കൂടി കാണാതായിട്ടുണ്ടെന്ന് അതിരൂപത വ്യക്തമാക്കുന്നു.
ഇടവക വാർഡ് തലത്തിൽ കണക്ക് ശേഖരിച്ച് ഫൊറോനാതലത്തിൽ ക്രോഡീകരിച്ചാണ് തങ്ങൾ കാണാതായവരുടെ പേരുവിവരം കണ്ടെത്തിയതെന്ന് അതിരൂപത വൃത്തങ്ങൾ അറിയിച്ചു.
തീരദേശം വറുതിയുടെ നടുവിൽ; പഞ്ഞമാസത്തേക്കാൾ ദയനീയം
02:19 AM Jan 18, 2018 | Deepika.com