തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള എല്ലാ ട്രഷറി നിയന്ത്രണങ്ങളും ഒഴിവാക്കിയതായി ധനമന്ത്രി ടി.എം. തോമസ് ഐസക്. പക്ഷേ, ട്രഷറിയിൽനിന്നു പണം മാറി മറ്റു ധനകാര്യ സ്ഥാപനങ്ങളിൽ പാർക്ക് ചെയ്യുന്നതിനുള്ള അനുവാദം ഉണ്ടാവില്ല. വകുപ്പുകളുടെയും മറ്റു ഏജൻസികളുടെയും അഞ്ചു കോടി രൂപ വരെയുള്ള ബില്ലുകൾക്ക് നിയന്ത്രണം ഉണ്ടാവില്ല. ഇതിനകം ക്ലിയറൻസിനു സമർപ്പിച്ച് ഡോക്കറ്റ് നമ്പരെടുത്തിട്ടുള്ള അഞ്ചു കോടി രൂപ വരെയുള്ള മുഴുവൻ ബില്ലുകൾക്കും ഇതോടെ അനുമതിയാകും.
കരാറുകാരുടെ 2017 ഏപ്രിൽ വരെയുള്ള എല്ലാ ബില്ലുകൾക്കും പണം നൽകും. മേയ് മുതലുള്ളവയുടെ പരിശോധന കഴിഞ്ഞാൽ ഉടൻ പണം അനുവദിക്കും. റബർ കർഷകർക്കുള്ള സബ്സിഡി 43 കോടി രൂപ അനുവദിച്ചു. റബറിൽ ഇനി 21 കോടിയുടെ ബില്ലുകളാണ് അംഗീകരിക്കാനുള്ളത്. അവയുടെ പരിശോധന പൂർത്തീകരിച്ച് ഒരാഴ്ചയ്ക്കുള്ളിൽ പണം വിതരണം ചെയ്യും. നെല്ലു സംഭരണത്തിന് ബാങ്കുകൾ നൽകിയ അഡ്വാൻസുകളിൽ ആറു മാസം പൂർത്തിയാക്കിയവയെല്ലാം പലിശ സഹിതം പണം അനുവദിക്കും.
കെഎസ്ആർടിസിക്ക് 60 കോടി രൂപ അനുവദിച്ചു. ഇതടക്കം കെഎസ്ആർടിസിക്ക് ഈ വർഷം 690 കോടി രൂപ പണമായി നൽകിയിട്ടുണ്ട്. പുതിയ വണ്ടികൾ വാങ്ങുന്നതിന് 325 കോടി രൂപയും പ്ലാൻ ഫണ്ടിൽ നിന്ന് 45 കോടി രൂപയും നൽകിയിട്ടുണ്ട്. സർക്കാർ ഗാരന്റി നിന്ന് 505 കോടി രൂപ വായ്പയെടുത്തും നൽകി. കെഎസ്ആർടിസിക്ക് ഇതുവരെ 1565 കോടി രൂപ നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
റബർ കർഷക സബ്സിഡിക്ക് 43 കോടി അനുവദിച്ചു
02:19 AM Jan 18, 2018 | Deepika.com