ആർച്ച്ബിഷപ് ഡോ. എം. സൂസപാക്യം
2017 നവംബറിന്റെ അന്ത്യത്തിൽ ഓഖി ചുഴലിക്കൊടുങ്കാറ്റ് വിതച്ചുപോയ ദുരന്തത്തിന്റെ മുറിവ് ഇനിയും ഉണങ്ങാറായിട്ടില്ല. കാലത്തിനു മറക്കാൻ കഴിയാത്ത ആ ദുരന്തസംഭവം ഓർത്തെടുക്കാൻ ഇഷ്ടപ്പെടാതെ ഇന്നും മനസിൽ കനലായി എരിയുകയാണ്.
ദുരന്തത്തിന്റെ വ്യാപ്തിക്കു പിന്നിൽ ഉത്തരവാദിത്തപ്പെട്ടവരുടെ അനാസ്ഥയും അവഗണനയും ഉണ്ടെന്ന തിരിച്ചറിവും ബോധ്യവും വേദനയുടെ കാഠിന്യം വർധിപ്പിക്കുന്നു. കടലറിവും കടലനുഭവവും ഏറെയുണ്ടായിട്ടും കടൽദുരന്തത്തെ അതിജീവിക്കാൻ കഴിഞ്ഞില്ലല്ലോ എന്നോർത്തു തപിക്കാനേ കടലിന്റെ മക്കൾക്ക് ഇനി വിധിയുള്ളോ? അല്ല. അവർക്കു താങ്ങും തണലും ജീവിതവുമേകാൻ, നല്ലൊരു സമരായൻ ആകാൻ, സർക്കാരും സഭയും ഉണ്ടെന്നു പ്രവർത്തനത്തിലൂടെ തെളിയിക്കുകയാണു വേണ്ടത്.
തിരുവനന്തപുരം അതിരൂപതയും കേന്ദ്ര- സംസ്ഥാന സർക്കാരുകളും പ്രഖ്യാപിച്ച ദുരിതാശ്വാസ പാക്കേജുകൾ ഓഖി ദുരന്തത്തിന്റെ അനർഥങ്ങൾക്ക് ഒരിക്കലും പരിഹാരമല്ല. പകരം അവ ആശ്വാസം മാത്രമാണ്. ചുഴലിക്കൊടുങ്കാറ്റ് ദുരന്തത്തിൽപ്പെട്ടു മരണമടഞ്ഞവരിൽ 46 പേരെ മാത്രമേ തിരിച്ചറിയാൻ കഴിഞ്ഞിട്ടുള്ളൂ. ദുരന്തത്തിന്റെ വ്യാപ്തി നിർണയിക്കാനാവാത്ത വിധം ഭീതിജനകമാണ്. കാരണം ഓഖി കവർന്നെടുത്ത ജീവിതങ്ങൾ, അവരെ ആശ്രയിച്ചു കഴിയുന്ന കുടുംബാംഗങ്ങൾ, മാതാപിതാക്കൾ, സഹോദരീ സഹോദരങ്ങൾ, ഭാര്യ, മക്കൾ ഇവരുടെ ജീവിതവും നിലനിൽപ്പുമാണ് നാശനഷ്ടങ്ങളുടെ വലിപ്പം നിശ്ചയിക്കുന്നത്.
ജീവിതത്തിന്റെ അടിസ്ഥാന ആവശ്യങ്ങൾ പോലും നിറവേറ്റാൻ കഴിയാത്ത ദയനീയ സാഹചര്യത്തിൽ നിന്നു ചുഴലിക്കാറ്റിന്റെ ദുരന്തത്തിലേക്ക് കടപുഴകി എറിയപ്പെട്ട നിരാലംബരും നിർധനരുമായി തീർന്ന തീരദേശ ജനതയുടെ കണ്ണീരൊപ്പുക എന്നതാണ് നമ്മുടെ കരണീയമായ കടമയും കർത്തവ്യവും. ആയതിനു ദുരിതാശ്വാസ പാക്കേജുകൾ സുതാര്യവും നിഷ്പക്ഷവും നീതിനിഷ്ഠവുമായി ചെലവഴിക്കുകയും നടപ്പിലാക്കുകയും വേണം.
2004-ന്റെ അവസാനം കേരളതീരത്തെ വിഴുങ്ങിയ സുനാമിയുടെ ശേഷിപ്പുകൾ സുതാര്യതയ്ക്കും കരുതലിനും നമുക്കുള്ള മുന്നറിയിപ്പുകളാണ്. അതിൽ നിന്നു പാഠം ഉൾക്കൊണ്ടു പ്രവർത്തിക്കാൻ സർക്കാരിനും ബന്ധപ്പെട്ടവർക്കും കഴിയണം.
കലിതുള്ളി കടൽ ഇന്നും കേരള തീരങ്ങളെ പലയിടത്തും കവർന്നുകൊണ്ടിരിക്കുന്നു എന്നത് നാം ഓർക്കണം. തീരദേശവും തീരദേശവാസികളായ മത്സ്യത്തൊഴിലാളികളും അവരുടെ കുടുംബവും ജീവനോപാധികളും നാശത്തിന്റെ ഭീഷണിയിലാണ്. കടലോരത്തിന്റെ സംരക്ഷണവും മത്സ്യത്തൊഴിലാളികളുടെ പുനരധിവാസവുമാണ് ഇതിനു പരിഹാരം. അതോടൊപ്പം നാം പെരുമ പറയുന്ന നമ്മുടെ സാങ്കേതിക സംവിധാനങ്ങളെ വേണ്ട സമയത്തു വേണ്ടപോലെ പ്രയോജനപ്പെടുത്താൻ സജ്ജമാക്കണം.
ചുഴലിക്കൊടുങ്കാറ്റുകളെ കുറിച്ചു മുന്നറിയിപ്പു നൽകാൻ കൊച്ചി ശാസ്ത്ര- സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) സ്ട്രാറ്റോസ്ഫെറിക്-ട്രോപോസ്ഫെറിക് വിൻഡ് പ്രൊഫൈലർ റഡാർ സ്റ്റേഷന്റെ മുന്നറിയിപ്പുകൾ ഉൾപ്പെടെ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കാലാവസ്ഥാ നിരീക്ഷണങ്ങൾ മത്സ്യബന്ധന മേഖലയിൽ എത്തിക്കാനുള്ള വിവരസാങ്കേതിക വളർച്ചയും സംവിധാനവും സുനാമിയും ഓഖിയും ആവർത്തിച്ചാവശ്യപ്പെടുന്ന സൂചനകളാണ്.
ഈ സന്ദർഭത്തിൽ ആരെയെങ്കിലും കുറ്റപ്പെടുത്താനോ കുറച്ചു കാണിക്കാനോ ആഗ്രഹിക്കുന്നില്ല. സംഭവിച്ചുപോയ ദുരന്തവും അതിനു പിന്നിലെ അനാസ്ഥയും ഇനിയൊരു ദുരന്തമുണ്ടായാൽ അതിനെ നേരിടാനുള്ള കരുത്തായി തീരട്ടെ എന്നു മാത്രമേ ഇത്തരുണത്തിൽ ആഗ്രഹിക്കുന്നുള്ളൂ. പ്രാർഥിക്കുന്നുള്ളൂ.
നമുക്കു നല്ല സമരായൻ ആകാം
02:19 AM Jan 18, 2018 | Deepika.com