കൊച്ചി/അങ്കമാലി: നടി ആക്രമിക്കപ്പെട്ട കേസിലെ അനുബന്ധ കുറ്റപത്രം ചോർന്നത് അന്വേഷിക്കണമെന്ന് അങ്കമാലി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി നിർദേശം നൽകി. സംഭവത്തിൽ ദിലീപ് നൽകിയ ഹർജിയിലാണു കോടതിയുടെ ഉത്തരവ്. കേസിൽ ദിലീപ് അറസ്റ്റിലായ ശേഷമാണു താരത്തെ എട്ടാം പ്രതിയാക്കി അന്വേഷണസംഘം അങ്കമാലി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
എന്നാൽ, ഇതിലെ വിവരങ്ങൾ മാധ്യമങ്ങളിൽ വന്നതായി കാണിച്ചാണു ദിലീപ് കോടതിയെ സമീപിച്ചത്. കുറ്റപത്രത്തിലെ വിവരങ്ങൾ അന്വേഷണസംഘം ചോർത്തി നൽകിയെന്നായിരുന്നു ദിലീപിന്റെ ആരോപണം. പ്രതികളാണു വിവരങ്ങൾ പുറത്തുനൽകിയതെന്നും ഫോണ് വിവരങ്ങൾ അടക്കം മാധ്യമങ്ങൾക്കു നൽകിയതു ദിലീപാണെന്നും പ്രോസിക്യൂഷനും കോടതിയിൽ പറഞ്ഞു. എന്നാൽ, കോടതി അന്വേഷണം നടത്താൻ നിർദേശിക്കുകയായിരുന്നു.
അതേസമയം, നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങളും കുറ്റപത്രത്തോടൊപ്പം സമർപ്പിച്ച ചില രേഖകളും ആവശ്യപ്പെട്ടു ദിലീപ് നൽകിയ മറ്റു രണ്ടു ഹർജികൾ പരിഗണിക്കുന്നത് 22ലേക്കു മാറ്റി. ദിലീപിനു ദൃശ്യങ്ങൾ നൽകരുതെന്ന നിലപാടാണ് ഇക്കാര്യത്തിൽ പ്രോസിക്യൂഷൻ സ്വീകരിച്ചത്. ദൃശ്യങ്ങൾ പ്രതിഭാഗത്തിനു നൽകിയാൽ അത് ഇരയായ നടിയുടെ സ്വകാര്യതയെ ബാധിക്കും. നടിയെ അപമാനിക്കാനും കേസ് ദുർബലപ്പെടുത്താനും ഇടയാകുമെന്നും പ്രോസിക്യൂഷൻ പറഞ്ഞു. ഇനി കേസ് പരിഗണിക്കുന്നതിനു മുൻപ് ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി എതിർ സത്യവാങ്മൂലം പ്രോസിക്യൂഷൻ സമർപ്പിക്കുമെന്നാണു സൂചന.
നടിയെ ആക്രമിച്ച കേസ് : കുറ്റപത്രം ചോർന്നത് അന്വേഷിക്കണം- കോടതി
02:09 AM Jan 18, 2018 | Deepika.com