ചാത്തന്നൂർ /കുണ്ടറ: കാണാതായ ഒമ്പതാം ക്ലാസ് വിദ്യാർഥിയുടെ മൃതദേഹം കത്തിക്കരിഞ്ഞനിലയിൽ വീടിനു സമീപത്തെ പറമ്പിൽ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് വിദ്യാർഥിയുടെ അമ്മയെ പോലീസ് കസ്റ്റഡിയിലെടുത്തു.
കണ്ണനല്ലൂർ കുരീപ്പള്ളി നെടുമ്പനകാട്ടൂർ മേലേ ഭാഗം സെബദിൽ ജോബിന്റെയും ജയയുടെയും മകൻ ജിത്തു ജോബി(14) നെയാണു കൊലചെയ്യപ്പെട്ട നിലയിൽ കാണപ്പെട്ടത്. കൈകാലുകൾ വെട്ടിമാറ്റിയ നിലയിലായിരുന്നു മൃതദേഹം. കുണ്ടറ എംജിഡി ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയായ ജിത്തു ജോബിനെ കഴിഞ്ഞ പതിനഞ്ചിനു രാത്രി എട്ടോടെ വീട്ടിൽ നിന്നു കാണാതായതായി മാതാപിതാക്കൾ പോലീസിൽ പരാതി നൽകിയിരുന്നു.
സ്കെയിൽ വാങ്ങാൻ അമ്പതു രൂപയും വാങ്ങി കടയിലേക്കുപോയ ജിത്തു തിരിച്ചു വന്നില്ലെന്നാണ് അമ്മ ജയ നാട്ടുകാരോടും ബന്ധുക്കളോടും പറഞ്ഞിരുന്നത്. അടുത്ത ദിവസമാണു പോലീസിൽ പരാതി നൽകിയത്. ഇന്നലെ വൈകുന്നേരം നാലോടെ വീട്ടിൽ നിന്ന് 200 മീറ്റർ അകലെ പിതാവ് ജോബിന്റെ കുടുംബവീടിനടുത്ത് ആളൊഴിഞ്ഞ മരച്ചീനി തോട്ടത്തിൽ മൃതദേഹം കാണപ്പെട്ടത്.
കസ്റ്റഡിയിലെടുത്ത അമ്മയെ സിറ്റി പോലീസ് കമ്മീഷണർ ഡോ.ശ്രീനിവാസിന്റെ നേതൃത്വത്തിൽ ചോദ്യംചെയ്തു വരികയാണ്. ഒന്നിലധികം പേർ ചേർന്നാണു കുട്ടിയെ കൊലപ്പെടുത്തിയതെന്നാണു പോലീസ് നിഗമനം. സംഭവമറിഞ്ഞു വന് ജനാവലിയാണ് പ്രദേശത്തു തടിച്ചുകൂടിയത്. പോലീസ് ഉദ്യോഗസ്ഥരും ഫോറൻസിക്, വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ച ശേഷം മൃതദേഹം തി രു വ ന ന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി. പിതാവ് ജോബ് ജോൺ മെഡിക്കൽ സ്റ്റോറിലെ ജീവനക്കാരനാണ്. സഹോദരി: ടീന.
വിദ്യാർഥിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ; അമ്മ പോലീസ് കസ്റ്റഡിയിൽ
02:09 AM Jan 18, 2018 | Deepika.com