പെരിന്തൽമണ്ണ: പാലക്കാട് -കോഴിക്കോട് ദേശീയപാതയ്ക്ക് സമീപം രാമപുരത്തെ കനറ ബാങ്കിന്റെ എടിഎം തകർത്തു കവർച്ച ശ്രമം. കരിന്പനക്കൽ കെട്ടിടത്തിലുള്ള എടിഎമ്മാണ് തകർത്തത്. കൗണ്ടർ തല്ലിത്തകർത്തിട്ടുണ്ട്. സിസികാമറയിലും എടിഎം മെഷീനിലെ കാമറയിലും ചിത്രങ്ങൾ പതിയാതിരിക്കാൻ കരി ഓയിൽ ഒഴിച്ച നിലയിലാണ്. ഇന്നലെ പുലർച്ചെ നടക്കാനിറങ്ങിയവർ എടിഎം മുറിക്കു മുന്നിൽ സാധനങ്ങൾ ചിതറിക്കിടക്കുന്നതു ശ്രദ്ധയിൽപെട്ടു കെട്ടിട ഉടമയെ വിവരം അറിയിക്കുകയായിരുന്നു.
അദ്ദേഹം അറിയിച്ചതിനെ തുടർന്നു ബാങ്ക് ജീവനക്കാരും പോലീസുമെത്തി പരിശോധിച്ചപ്പോഴാണു കവർച്ചാശ്രമം കണ്ടെത്തിയത്. രാമപുരം കടുങ്ങപുരം റോഡിൽ കരിന്പനക്കൽ യൂസഫിന്റെ ഉടമസ്ഥതയിലുള്ള കോംപ്ലക്സിലാണ് എടിഎം. വിദേശത്തു നടക്കുന്ന കവർച്ചാ രീതിയിൽ കെട്ടിവലിച്ച് എടിഎം മെഷിൻ കടത്തിക്കൊണ്ടുപോയി പണം തട്ടാനാണു ശ്രമം നടന്നിട്ടുള്ളതെന്ന നിഗമനത്തിലാണു പോലീസ്.
മെഷീൻ തുറന്നു പണമെടുക്കാൻ സാധിച്ചിട്ടില്ല, കൂടുതൽ അന്വേഷണങ്ങൾക്കായി പരിസര പ്രദേശങ്ങളിലെ കടകളിലെ കാമറകളും പരിശോധിക്കുന്നുണ്ട്. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും പരിശോധന നടത്തി. അതേസമയം, കഴിഞ്ഞദിവസം മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലത്തും സമാനരീതിയിൽ മോഷണ ശ്രമം നടന്നിരുന്നു. കോഹിനൂരിൽ പ്രവർത്തിക്കുന്ന എസ്ബിഐയുടെ എടിഎം തകർത്താണു കവർച്ചയ്ക്കു ശ്രമിച്ചത്.
എടിഎം തകർത്തു കവർച്ചശ്രമം
01:49 AM Jan 18, 2018 | Deepika.com