തിരുവനന്തപുരം: വിശ്വഹിന്ദു പരിഷത്ത് പ്രസിഡന്റ് പ്രവീണ്‍ തൊഗാഡിയയ്ക്കു പോലും രക്ഷയില്ലെന്നു വന്നാൽ രാജ്യത്തു സാധാരണക്കാരുടെ അവസ്ഥ എന്താകുമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
വ്യാജ ഏറ്റുമുട്ടലിലൂടെ പോലീസുകാർ തന്നെ കൊല്ലാൻ ശ്രമിച്ചുവെന്നാണ് തൊഗാഡിയ ഭയപ്പെടുന്നത്. സംഘപരിവാറുകാരുടെ എതിരാളികൾക്കു മാത്രമല്ല സ്വന്തക്കാർക്കും രക്ഷയില്ലാത്ത അവസ്ഥയാണിപ്പോഴെന്നാണ് തൊഗാഡിയ പറഞ്ഞതിനർത്ഥം. സംഘപരിവാറിൽ ഏറ്റവും കരുത്തുറ്റ നേതാക്കളിലൊരാളാണ് തൊഗാഡിയ. അദ്ദേഹമാണ് ജീവൻ അപകടത്തിലെന്നു പറഞ്ഞു കരയുന്നത്.
രാജ്യത്തു നേരത്തെ നടന്ന നിരവധി വ്യാജ ഏറ്റുമുട്ടലുകളുടെ രഹസ്യമറിയാവുന്നയാളായതു കൊണ്ടാവണം തൊഗാഡിയയ്ക്കു ഭയം ഇത്രയ്ക്കു മൂർച്ഛിച്ചത്. സംഘപരിവാറിന്റെ യഥാർഥ മുഖമാണു തൊഗാഡിയ സംഭവത്തിലൂടെ പുറത്തു വന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
തൊഗാഡിയയ്ക്കു രക്ഷയില്ലെങ്കിൽ സാധാരണക്കാരുടെ അവസ്ഥ എന്തെന്നു രമേശ് ചെന്നിത്തല
01:49 AM Jan 18, 2018 | Deepika.com