കണ്ണൂർ: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾ ഉൾപ്പെടെയുള്ള കണ്ണൂർ സെൻട്രൽ ജയിലിലെ സിപിഎം തടവുകാർക്കു ജയിൽ നിയമങ്ങൾ ലംഘിച്ച് ആയുർവേദ ആശുപത്രിയിൽ സുഖചികിത്സ നല്കിയെന്ന പരാതിയിൽ സെൻട്രൽ ജയിൽ സൂപ്രണ്ട് റിപ്പോർട്ട് നല്കി.
കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് നിർമലാനന്ദ കുമാർ ഇന്നലെയാണ് ഉത്തരമേഖല ജയിൽ ഡിഐജി ശ്യാം തങ്കയ്യനു റിപ്പോർട്ട് സമർപ്പിച്ചത്. ചികിത്സയിലായതിനാൽ പോലീസ് സുരക്ഷയിലാണ് ഇവർ കഴിയുന്നതെന്നാണു റിപ്പോർട്ടിലുള്ളതത്രെ. ജയിലിൽനിന്ന് അനർഹമായ സഹായങ്ങൾ ഇവർക്കു ലഭിച്ചിട്ടില്ലെന്നും അസുഖമാണെന്നു പറഞ്ഞാൽ തടവുകാരെ ആശുപത്രിയിൽ കൊണ്ടുപോകേണ്ട ഉത്തരവാദിത്തം ജയിലധികൃതർക്ക് ഉണ്ടെന്നും ജയിലധികൃതർ വിശദീകരിക്കുന്നു.
ഒരു സുരക്ഷാക്രമീകരണവും ഒരുക്കാതെ ഏഴു പ്രതികൾക്കാണ് കണ്ണൂർ ഗവ. ആയുർവേദ ആശുപത്രിയിൽ ചികിത്സയൊരുക്കിയത്. ടി.പി വധക്കേസിലെ പ്രതികളായ ടി.കെ. രജീഷ്, കെ.സി. രാമചന്ദ്രൻ, ആർഎസ്എസ് നേതാവായിരുന്ന കതിരൂരിലെ മനോജിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ പ്രഭാകരൻ, ജിജേഷ്, റിജു, സിനിൽകുമാർ, തൃശൂരിലെ സുരേഷ്ബാബു വധക്കേസിലെ പ്രതി ബാലാജി എന്നിവർക്കാണ് കണ്ണൂർ ആയുർവേദ ആശുപത്രിയിൽ ചികിത്സാസൗകര്യം ഒരുക്കിയത്.
കഴിഞ്ഞ ഒക്ടോബർ മുതലാണ് ഇവരെ ചികിത്സയ്ക്കായി ആയുർവേദ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ടി.പി. വധക്കേസിലെ കെ.സി. രാമചന്ദ്രനും മനോജ് വധക്കേസിലെ സിനിലും ഇപ്പോഴും ആശുപത്രിയിൽ തുടരുകയാണ്. ജയിൽ സൂപ്രണ്ടിന്റെ നിർദേശപ്രകാരമാണ് തടവുകാർക്ക് ആശുപത്രിയിൽ പ്രവേശനം നൽകിയതെന്നാണ് ആശുപത്രി രേഖകളിലുള്ളത്.
സിപിഎം തടവുകാർക്കു സുഖചികിത്സ; റിപ്പോർട്ട് ജയിൽ ഡിഐജിക്കു കൈമാറി
01:36 AM Jan 18, 2018 | Deepika.com