ആലപ്പുഴ: ഒരു വർഷത്തെ പ്രതീക്ഷിത ഒഴിവുകൾ പിഎസ്സിയിൽ റിപ്പോർട്ട് ചെയ്യിക്കാൻ സംസ്ഥാനത്തെ സർക്കാർ ഓഫീസുകളിൽ ഉദ്യോഗസ്ഥരുടെ പരിശോധന തുടങ്ങി. വിവിധ റാങ്ക് ഹോൾഡേഴ്സ് അസോസിയേഷനുകൾ മുഖ്യമന്ത്രിക്കു സമർപ്പിച്ച നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. കഴിഞ്ഞ ആഴ്ച മുതലാണ് പരിശോധന തുടങ്ങിയത്. ആലപ്പുഴ, തൃശൂർ എന്നിവിടങ്ങളിൽ പൂർത്തിയാക്കി. മറ്റു ജില്ലകളിൽ പരിശോധന നടക്കുകയാണ്.
എൽഡി ക്ലാർക്കിന്റെ റാങ്ക് ലിസ്റ്റ് കാലാവധി അവസാനിക്കാൻ രണ്ടുമാസം മാത്രം അവശേഷിക്കെ പ്രതീക്ഷിത ഒഴിവുകളും പൂഴ്ത്തിവെച്ചിരിക്കുന്ന ഒഴിവുകളും വരും ദിവസങ്ങളിൽ പിഎസ്സിയിൽ റിപ്പോർട്ട് ചെയ്യാൻ പരിശോധന ഇടയാക്കുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗാർഥികൾ. പരിശോധന കഴിഞ്ഞ ജില്ലകളിലെ പല വകുപ്പുകളിലും പ്രതീക്ഷിത ഒഴിവുകൾ ശേഖരിക്കാനുള്ള നടപടികൾ തുടങ്ങിക്കഴിഞ്ഞു. നാൽപ്പതിനായിരത്തോളം പേർ ഉൾപ്പെട്ടിരുന്ന എൽഡി ക്ലർക്ക് റാങ്ക് പട്ടികയിൽനിന്നും രണ്ടേമുക്കാൽ വർഷത്തിനിടെ എണ്ണായിരത്തോളം പേർക്കു മാത്രമേ നിയമനം ലഭിച്ചുള്ളു. കഴിഞ്ഞ റാങ്ക് പട്ടികയിലുള്ളവർക്കു മൂന്നുമാസത്തെ പ്രതീക്ഷിത ഒഴിവുകൾ സൂപ്പർ ന്യൂമറിയായി നൽകിയിരുന്നു. സർക്കാരിന്റെ സർക്കുലറുകൾക്കു വിരുദ്ധമായി അന്തർജില്ല-അന്തർവകുപ്പ് മാറ്റങ്ങൾക്കു ഒഴിവുകൾ നീക്കിവെക്കുന്നതും പല റാങ്ക് ലിസ്റ്റിലെയും നിയമനങ്ങൾക്കു തടസമാകുന്നുണ്ട്.
കഴിഞ്ഞവർഷവും പ്രതീക്ഷിത ഒഴിവുകൾ റിപ്പോർട്ട് ചെയ്യണമെന്ന് സർക്കാർ ഉത്തരവിറക്കിയെങ്കിലും പല വകുപ്പുകളിലും നടപ്പിലായില്ല. ഇത്തവണയും ഒരു വർഷത്തെ ഒഴിവുകൾ മുൻകൂട്ടി പിഎസ്സിയിൽ റിപ്പോർട്ട് ചെയ്യണമെന്ന് സർക്കാരിന്റെ ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്. ഒഴിവുകൾ ഒന്നും ഇല്ലെങ്കിൽ ഒഴിവുകൾ ഇല്ല എന്ന റിപ്പോർട്ട് നല്കണമെന്നും സർക്കുലറിലുണ്ട്.
ഒരു വർഷത്തെ പ്രതീക്ഷിത ഒഴിവുകൾ റിപ്പോർട്ട് ചെയ്തില്ലെങ്കിൽ നീതി തേടി കോടതിയെ സമീപിക്കാനും ഉദ്യോഗാർഥികൾ ആലോചിക്കുന്നുണ്ട്.
ജോണ്സണ് നൊറോണ
എൽഡി ക്ലാർക്ക് റാങ്ക് ലിസ്റ്റ് അവസാനിക്കാൻ രണ്ടുമാസം മാത്രം
01:21 AM Jan 18, 2018 | Deepika.com