തിരുവല്ല: മലങ്കര കത്തോലിക്കാ സഭ ബത്തേരി, പുത്തൂർ രൂപതകളുടെ മുൻ അധ്യക്ഷൻ ബിഷപ് ഡോ. ഗീവർഗീസ് മാർ ദിവന്നാസിയോസ് (67) കാലംചെയ്തു. ഇന്നലെ ഉച്ചകഴിഞ്ഞ് 2.35ന് തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം. കബറടക്കം നാളെ തിരുവല്ലയിൽ.
ആരോഗ്യപരമായ കാരണങ്ങളാൽ രൂപതാധ്യക്ഷ സ്ഥാനം ഒരുവർഷം മുന്‍പ് ഒഴിഞ്ഞ മാർ ദിവന്നാസിയോസ് തിരുവല്ല കുറ്റൂരിലുള്ള സ്നേഹഭവനിൽ (പള്ളിമല) വിശ്രമജീവിതത്തിലായിരുന്നു. തിങ്കളാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്.
എട്ടു ക്രമങ്ങളിലായുള്ള കബറടക്ക ശുശ്രൂഷയുടെ അവസാനഘട്ടം നാളെ രണ്ടിന് ആരംഭിക്കും. തിരുവല്ല സെന്റ് ജോണ്‍സ് മെത്രാപ്പോലീത്തൻ കത്തീഡ്രലിനോടു ചേർന്ന കബറിലാണു കബറടക്കം. ഇന്നലെ രാത്രി മൃതദേഹം ആദ്യം പുഷ്പഗിരി മെഡിക്കൽ കോളജിലെ സെനറ്റ് ഹാളിൽ പൊതുദർശനത്തിനുവച്ചു. തുടർന്ന് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയുടെ കാർമികത്വത്തിൽ പ്രത്യേക പ്രാർഥനകൾ നടത്തി. രാത്രി ഒന്‍പതോടെ വിലാപയാത്രയായി തിരുവല്ല സെന്റ് ജോണ്‍സ് കത്തീഡ്രലിലെത്തിച്ചു. പ്രത്യേക പേടകത്തിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്നും നാളെയും പൊതുദർശനത്തിനായി വയ്ക്കും. കബറടക്ക ശുശ്രൂഷയുടെ വിവിധ ക്രമങ്ങൾ കർദിനാളിന്റെയും മെത്രാപ്പോലീത്തമാരുടെയും നേതൃത്വത്തിൽ പൂർത്തീകരിക്കും.
ബത്തേരി രൂപതയുടെ ദ്വിതീയ ബിഷപ്പും പുത്തൂർ രൂപതയുടെ പ്രഥമ ബിഷപ്പുമായിരുന്നു ഗീവർഗീസ് മാർ ദിവന്നാസിയോസ്. ജീവിതത്തിലുടനീളം എളിമയുടെ പ്രതീകമായിരുന്ന അദ്ദേഹം അധികാരസ്ഥാനങ്ങളോടു യാതൊരു മമതയും പുലർത്തിയിരുന്നില്ല.
1950 നവംബർ ഒന്നിനു ജനനം. തിരുവല്ലയ്ക്കടുത്ത് തലവടിയാണ് ജന്മദേശം. ഒറ്റത്തെങ്ങിൽ കുടുംബാംഗം. പരേതരായ എൻ.എസ്. വർഗീസും മറിയാമ്മ വർഗീസുമായിരുന്നു മാതാപിതാക്കൾ. എട്ടു മക്കളിൽ രണ്ടാമനായിരുന്നു. സഹോദരങ്ങൾ: അച്ചാമ്മ, ജോർജ്, മോളിക്കുട്ടി, വത്സമ്മ, ഡോ.സൂസൻ, ഗ്രേസി, റെജി.
1996 ഡിസംബർ 18ന് ബത്തേരി രൂപതയുടെ രണ്ടാമത്തെ ബിഷപ്പായി റവ. ഡോ.വർഗീസ് ഒറ്റത്തെങ്ങിലിനെ ജോണ്‍ പോൾ രണ്ടാമൻ മാർപാപ്പ നിയമിച്ചു. ആർച്ച് ബിഷപ് സിറിൽ മാർ ബസേലിയോസ് 1997 ഫെബ്രുവരി അഞ്ചിന് ഗീവർഗീസ് മാർ ദിവന്നാസിയോസ് എന്ന പേരിൽ ബത്തേരി ബിഷപ്പായി അഭിഷേകം ചെയ്തു. മേജർ ആർച്ച് ബിഷപ് സിറിൽ മാർ ബസേലിയോസ് കാതോലിക്കാ ബാവയുടെ ദേഹവിയോഗത്തെ തുടർന്ന് സഭയുടെ അഡ്മിനിസ്ട്രേറ്ററായി ഗീവർഗീസ് മാർ ദിവന്നാസിയോസ് പ്രവർത്തിച്ചു. മേജർ ആർച്ച് ബിഷപ് മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയെ സഭാധ്യക്ഷ സ്ഥാനത്തേക്കു തെരഞ്ഞെടുത്ത സുന്നഹദോസിൽ അധ്യക്ഷത വഹിച്ചത് ഗീവർഗീസ് മാർ ദിവന്നാസിയോസായിരുന്നു. 2010 ജനുവരി 25ന് പുത്തൂർ രൂപതയുടെ പ്രഥമ ബിഷപ്പായി. ആരോഗ്യകാരണങ്ങളാൽ 2017 ജനുവരി 24ന് രൂപതാധ്യക്ഷ സ്ഥാനം ഒഴിഞ്ഞു.
ഗീവർഗീസ് മാർ ദിവന്നാസിയോസ് കാലംചെയ്തു
02:00 AM Jan 17, 2018 | Deepika.com