തിരുവനന്തപുരം: ശബരിമല തീർഥാടകർക്കു തിരുപ്പതി മോഡൽ സൗകര്യങ്ങൾ ഒരുക്കുന്നിനെ കുറിച്ചു പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കുമെന്ന് ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രൻ. തിരുപ്പതി തിരുമല വെങ്കിടേശ്വര ക്ഷേത്രത്തിൽ തീർഥാടകർക്കായി ഒരുക്കിയിട്ടുള്ള സൗകര്യങ്ങളിൽ ശബരിമലയ്ക്ക് അനുയോജ്യമായവ പ്രാവർത്തികതലത്തിൽ കൊണ്ടുവരാനാണ് സർക്കാർ ശ്രമിക്കുന്നത്.
ഇതിനായി വിദഗ്ധ സമിതി മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശ പ്രകാരം ഉടൻ തന്നെ തിരുപ്പതിക്ക് പോകും. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു തിരുപ്പതി മോഡൽ പദ്ധതികളെക്കുറിച്ച് പഠിക്കുന്നതിനുള്ള എല്ലാ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും മന്ത്രി പത്രസമ്മേളനത്തിൽ അറിയിച്ചു.
ശബരിമലയിൽ നിന്നു പ്രസാദം വാങ്ങരുതെന്നും കാണിക്ക ഇടരുതെന്നുമുള്ള വർഗീയവാദികളുടെ ആഹ്വാനം ഭക്തർ തള്ളിക്കളഞ്ഞുവെന്നും മന്ത്രി പറഞ്ഞു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ വർഗീയവാദികൾ നടത്തിയ കുപ്രചാരണങ്ങൾ ഭക്തർ തള്ളിക്കളഞ്ഞു എന്നു തെളിയിക്കുന്നതാണ് ഈ മണ്ഡലകാലത്തെ റിക്കാർഡ് വരുമാനം. മകരവിളക്ക് ദിവസം വരെയുള്ള നടവരവ് 255 കോടി രൂപയാണ്. കഴിഞ്ഞ തീർഥാടന കാലത്ത് ഇതേ സമയം 210 കോടി രൂപയായിരുന്നു നട വരവ്. ഇത്തവണ 45 കോടിയുടെ വർധന.
ശബരിമലയിലെ വരുമാനം സംസ്ഥാന സർക്കാർ എടുക്കുന്നില്ലെന്ന് ഇപ്പോൾ മിക്കവർക്കും ബോധ്യമായിട്ടുണ്ട്. അതേസമയം സംസ്ഥാന സർക്കാർ ഓരോ ശബരിമല തീർഥാടന കാലത്തും കോടിക്കണക്കിന് രൂപയാണ് ചെലവാക്കുന്നത്. ഈ തീർത്ഥാടന കാലത്ത് മാത്രം 38 കോടി രൂപ സംസ്ഥാന സർക്കാർ നിർമാണ പ്രവർത്തനങ്ങൾക്ക് മാത്രം ചെലവഴിച്ചത്. കഴിഞ്ഞ തീർഥാടന കാലത്തേക്കാൾ ആറ് കോടി രൂപയാണ് കൂടുതലായി മുടക്കിയത്. മാസ്റ്റർ പ്ലാൻ നടപ്പാക്കാൻ മുടക്കുന്ന കോടിക്കണക്കിന് രൂപയുടെ പുറമേയാണ് ഇത്.മണ്ഡല- മകരവിളക്ക് തീർത്ഥാടനം മികച്ച രീതിയിൽ പൂർത്തിയാക്കാൻ സംസ്ഥാന സർക്കാരിനും ദേവസ്വം ബോർഡിനും സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയിൽ തിരുപ്പതി മോഡൽ: പഠനസമിതിയെ നിയോഗിക്കും
01:52 AM Jan 17, 2018 | Deepika.com