തിരുവനന്തപുരം: ബിഷപ് ഗീവർഗീസ് മാർ ദിവന്നാസിയോസിന്റെ വേർപാടിൽ മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ അനുശോചിച്ചു.
ബത്തേരി രൂപതയിൽ വൈദികൻ, മൈനർ സെമിനാരിയുടെയും മേജർ സെമിനാരിയുടെയും റെക്ടർ, ബത്തേരി രൂപതയുടെ ദ്വിതീയ ബിഷപ്, പുത്തൂർ രൂപതയുടെ പ്രഥമ ബിഷപ് എന്നീ നിലകളിൾ സ്തുത്യർഹമായ ശുശ്രൂഷയാണ് അഭിവന്ദ്യ തിരുമേനി അർപ്പിച്ചത്.
സഭയുടെ ആധ്യാത്മികത, ആരാധനക്രമം, മിഷൻ ചൈതന്യം എന്നിവ തനിമയോടെ കാത്തുസൂക്ഷിക്കുന്നതിൽ ഏറെശ്രദ്ധ ചെലുത്തിയിട്ടുണ്ട്. സഭയുടെ ഇന്നത്തെ വളർച്ചയിൽ പിതാവ് നൽകിയ നേതൃത്വവും സമർപ്പിതമായ സേവനങ്ങളും സഭാമക്കൾക്കൊപ്പം നന്ദിയോടെ സ്മരിക്കുന്നു. കുടിയേറ്റ മേഖലയിൽ ത്യാഗോജ്വലമായിരുന്നു പിതാവിന്റെ സേവനപാതകൾ.
സെമിനാരി റെക്ടർ എന്ന നിലയിൽ ഒട്ടേറെ വൈദികർക്ക് ഗുരുവും സന്യാസജീവിതമാതൃകയും ആധ്യാത്മിക പിതാവുമായിരുന്നു ഗീവർഗീസ് മാർ ദിവന്നാസിയോസ്. അദ്ദേഹത്തിന്റെ വേർപാടിൽ സഭയുടെ പ്രാർഥനകളും ആദരാഞ്ജലികളും അർപ്പിക്കുന്നതിനൊപ്പം ആത്മശാന്തിക്കായി പ്രാർഥിക്കുന്നുവെന്ന് അനുശോചന സന്ദേശത്തിൽ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ പറഞ്ഞു.
മാർ ദിവന്നാസിയോസ് തികഞ്ഞ ആത്മീയ പുരുഷൻ:മാർ ജോർജ് ആലഞ്ചേരി
കൊച്ചി: കാലംചെയ്ത ബിഷപ് ഗീവർഗീസ് മാർ ദിവന്നാസിയോസ് തികഞ്ഞ ആത്മീയ പുരുഷനായിരുന്നുവെന്ന് സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. അദ്ദേഹവുമായി ദീർഘകാലത്തെ ആത്മബന്ധമുണ്ടായിരുന്നു. അജപാലനശുശ്രൂഷയിലും സഭാഭരണ രംഗത്തും തികഞ്ഞ ലാളിത്യവും നൈപുണ്യവും അദ്ദേഹം പുലർത്തി. സെമിനാരി റെക്ടറായും ദൈവശാസ്ത്രജ്ഞൻ എന്ന നിലയിലും തന്റെ ശുശ്രൂ ഷാപാടവം സഭയിലും പൊതുസമൂഹത്തിലും അദ്ദേഹം അടയാളപ്പെടുത്തിയെന്ന് മാർ ആലഞ്ചേരി അനുശോചന സന്ദേശത്തിൽ കൂട്ടിച്ചേർത്തു.
മാർ മാത്യു മൂലക്കാട്ട് അനുശോചിച്ചു
കോട്ടയം: ഡോ. ഗീവർഗീസ് മാർ ദിവന്നാസിയോസിന്റെ വിയോഗത്തിൽ കെസിബിസി സെക്രട്ടറി ജനറലും കോട്ടയം അതിരൂപത ആർച്ച്ബിഷപ്പുമായ മാർ മാത്യു മൂലക്കാട്ട് അനുശോചനം രേഖപ്പെടുത്തി.
ആഴമായ ദൈവവിശ്വാസത്തിലും പ്രാർഥനാ ചൈതന്യത്തിലും അടിയുറച്ച് ലളിത ജീവിത ശൈലി മുഖമുദ്രയാക്കി ബത്തേരി, പുത്തൂർ രൂപതകളെ നയിച്ച അദ്ദേഹം കേരള സഭയ്ക്കു ചെയ്ത നിസ്തുല സംഭാവനകളെ നന്ദിയോടെ സ്മരിക്കുന്നതായും ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ട് പറഞ്ഞു.
വിടവാങ്ങിയത് മാതൃകാ ആധ്യാത്മിക ഗുരു: മാർ ക്ലീമിസ് ബാവ
01:41 AM Jan 17, 2018 | Deepika.com