കൊച്ചി: ഓഖി ചുഴലിക്കാറ്റ് വിതച്ച ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഗവേഷണഫലങ്ങൾ സാധാരണ ജനങ്ങളിലെത്തുന്നുണ്ടെന്നു ശാസ്ത്രസമൂഹം ഉറപ്പുവരുത്തണമെന്നു കേന്ദ്രമന്ത്രി അൽഫോണ്സ് കണ്ണന്താനം. കേന്ദ്ര സമുദ്രമത്സ്യഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) സംഘടിപ്പിക്കുന്ന രണ്ടാമതു രാജ്യാന്തര സഫാരി സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നൂറുകണക്കിനു വിലപ്പെട്ട ജീവനുകളാണ് ഓഖി ചുഴലിക്കാറ്റിൽ നഷ്ടപ്പെട്ടത്. എത്രപേർ ഓഖി ദുരന്തത്തിനിരയായി എന്നതിന് ഇപ്പോഴും കൃത്യമായ കണക്കുകളില്ലെന്നതു ഗൗരവമായി കാണണം. ദുരന്തം മുൻകൂട്ടി പ്രവചിക്കുന്നതിലും ശാസ്ത്രീയ വിവര സമാഹരണത്തിലും വീഴ്ചകൾ വന്നിട്ടുണ്ടോയെന്നും പരിശോധിക്കണം. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിൽ പരസ്പരം പഴിചാരുന്നതിനു പകരം ഇത്തരം സാഹചര്യങ്ങളെ നേരിടാനുള്ള സാങ്കേതിക സംവിധാനം മെച്ചപ്പെടുത്തുകയാണു വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കും കാലാവസ്ഥാ പ്രവചനത്തിനും ഉപഗ്രഹ-റിമോട്ട് സെൻസിംഗ് സാങ്കേതിക വിദ്യകൾ ഫലപ്രദമായി ഉപയോഗിക്കണം. വിശ്വസനീയമായ ഉപഗ്രഹ വിവരങ്ങൾ ലഭ്യമാക്കുന്നതിനു ശ്രമങ്ങൾ വേണം. ഇതിനായി ശാസ്ത്രസമൂഹം കൂടുതൽ ഉണർന്നു പ്രവർത്തിക്കണം. ഉപഗ്രഹവിക്ഷേപണ രംഗത്ത് ലോകരാജ്യങ്ങളുടെ മുൻനിരയിലാണ് ഇന്ത്യ. എന്നിട്ടും ഇത്തരം ദുരന്തങ്ങളുണ്ടാകുന്നുവെന്നത് ആശങ്കാജനകമാണെന്നും അദ്ദേഹം പറഞ്ഞു.
സിഎംഎഫ്ആർഐ ഡയറക്ടർ ഡോ. എ. ഗോപാലകൃഷ്ണൻ അധ്യക്ഷനായിരുന്നു.
ഉപഗ്രഹസാങ്കേതികവിദ്യ ഏതൊക്കെ രീതിയിൽ മത്സ്യമേഖലയിൽ ഉപയോഗപ്പെടുത്താമെന്നാണു സഫാരി സമ്മേളനത്തിൽ ചർച്ച ചെയ്യുന്നത്. ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ദുരന്തനിവാരണം കാര്യക്ഷമമാക്കുന്നതിനു സമ്മേളനത്തിൽ ഇന്നു പ്രത്യേക ചർച്ചയുണ്ട്. മത്സ്യത്തൊഴിലാളികളും കാലാവസ്ഥ, ദുരന്തനിവാരണം തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന വിദഗ്ധരും തമ്മിൽ നടക്കുന്ന ചർച്ചയിൽ മന്ത്രി മേഴ്സിക്കുട്ടിയമ്മ മുഖ്യാതിഥിയാകും. സമ്മേളനം ഇന്നു സമാപിക്കും.
ഓഖിയുടെ പശ്ചാത്തലത്തിൽ ശാസ്ത്രസമൂഹം കൂടുതൽ ജാഗ്രത പുലർത്തണം: കണ്ണന്താനം
01:41 AM Jan 17, 2018 | Deepika.com