കൊച്ചി: നിർമാണമേഖലയിലും മറ്റു തൊഴിൽമേഖലയിലും പ്രവർത്തിക്കുന്ന ഇതരസംസ്ഥാന തൊഴിലാളികളുടെ കുഞ്ഞുങ്ങളെ പരിപാലിക്കുന്നതിനുള്ള സംസ്ഥാനത്തെ ആദ്യത്തെ മൊബൈൽ ക്രഷ് വെല്ലിംഗ്ടണ് ഐലൻഡിൽ ഇന്നു പ്രവർത്തനമാരംഭിക്കും.
നഗരസഭയുടെ 29-ാം ഡിവിഷനിൽ 76-ാം നന്പർ അങ്കണവാടിയുടെ ഭാഗമായ ക്രഷിന്റെ ഉദ്ഘാടനം ഉച്ചയ്ക്കു രണ്ടിന് മന്ത്രി കെ.കെ. ശൈലജ നിർവഹിക്കും. ഇതര സംസ്ഥാന തൊഴിലാളികളുടെ ആറു മാസം മുതൽ മൂന്നു വയസു വരെയുള്ള കുട്ടികളുടെ പകൽസമയത്തെ പരിചരണമാണു ക്രഷിന്റെ ലക്ഷ്യം.
കൊച്ചി അർബൻ (രണ്ട്) ശിശു വികസന ഓഫീസിനാണു ക്രഷിന്റെ ചുമതല. കുട്ടികളുടെ സമഗ്രവികാസം സാധ്യമാക്കുന്ന പരിചരണശൈലിക്കൊപ്പം പോഷകാഹാര വിതരണവും ക്രഷ് വിഭാവനം ചെയ്യുന്നു. രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെ പ്രവർത്തിക്കുന്ന ക്രഷിന്റെ നടത്തിപ്പിനായി നാല് ജീവനക്കാരാണുള്ളത്. രണ്ടു ഷിഫ്റ്റിൽ രണ്ടു ജീവനക്കാർ വീതമാകും ഉണ്ടാകുക. 25 കുട്ടികളെ ക്രഷിൽ പ്രവേശിപ്പിക്കാനാകും. കുട്ടികളെ ക്രഷിലേക്ക് കൊണ്ടുപോകാനും തിരികെ എത്തിക്കാനും ഇതര സംസ്ഥാന തൊഴിലാളികൾ പാർക്കുന്ന സ്ഥലങ്ങളിൽ ജീവനക്കാരെത്തും. ഇതിനായി പ്രത്യേക വാഹനസൗകര്യവും ഒരുക്കിയിട്ടുണ്ട്. തുടക്കമെന്ന നിലയിൽ ക്രഷിൽനിന്നു ആറുകിലോമീറ്റർവരെ ചുറ്റളവിലുള്ള ഇതര സംസ്ഥാന തൊഴിലാളികളുടെ കുട്ടികളെയാകും ക്രഷിൽ എത്തിക്കുക.
2016-17 സാന്പത്തിക വർഷത്തെ സംസ്ഥാന ബജറ്റിലായിരുന്നു മൊബൈൽ ക്രഷ് സംബന്ധിച്ച് നിർദേശം ഉയർന്നുവന്നത്. തുടർന്നു കോർപറേഷൻ ജനകീയാസൂത്രണ പദ്ധതിപ്രകാരം അഞ്ചു ലക്ഷം രൂപ മുടക്കി കെട്ടിടം പണിയുകയായിരുന്നു. എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ഒരുനില കെട്ടിടമാണു നിർമിച്ചിട്ടുള്ളത്. അടിസ്ഥാന സൗകര്യങ്ങൾക്കു പുറമെ കുട്ടികൾക്കു കളിക്കാൻ കളിപ്പാട്ടങ്ങൾ ഉൾപ്പെടെയുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. സാമൂഹ്യനീതി വകുപ്പിനു കീഴിലുള്ള ഇന്റഗ്രേറ്റഡ് ചൈൽഡ് ഡെവലപ്മെന്റ് പ്രോഗ്രാമിനാണ് (ഐസിഡിഎസ്) നടത്തിപ്പ് ചുമതല.
ഇതര സംസ്ഥാന കുഞ്ഞുങ്ങളെ പരിപാലിക്കാൻ സംസ്ഥാനത്തെ ആദ്യത്തെ മൊബൈൽക്രഷ് ഉദ്ഘാടനം ഇന്ന്
01:41 AM Jan 17, 2018 | Deepika.com