കൊച്ചി : തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലുള്ള ക്ഷേത്രങ്ങളിൽ കോളാന്പി രൂപത്തിലുള്ള ലൗഡ് സ്പീക്കർ ഉപയോഗിക്കരുതെന്ന് വ്യക്തമാക്കി ദേവസ്വം കമ്മീഷണർ സർക്കുലർ ഇറക്കണമെന്ന് ഹൈക്കോടതി നിർദേശം നൽകി. ശബ്ദ മലിനീകരണമുണ്ടാകുമെന്നതിനാൽ കോളാന്പിയുടെ രൂപത്തിലുള്ള ഉച്ചഭാഷിണികൾക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു. ആലപ്പുഴ ജില്ലയിലെ മുതുകുളം സൗത്തിലെ പാണ്ഡവർ കാവ് ക്ഷേത്രത്തിൽ നവരാത്രി ആഘോഷത്തിന് ഇത്തരം സ്പീക്കർ ഉപയോഗിക്കുന്നതിനെതിരേ പ്രദേശവാസി എ.വി. മോഹനൻപിള്ള നൽകിയ ഹർജിയിലാണ് ഡിവിഷൻ ബെഞ്ചിന്റെ നിർദേശം. സമാനവിഷയം ചൂണ്ടിക്കാട്ടി 2014 ൽ മോഹനൻപിള്ള ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു.
കോളാന്പി സ്പീക്കറിനു പകരം ബോക്സുകൾ ഉപയോഗിച്ച് ശബ്ദത്തിന്റെ തീവ്രത കുറയ്ക്കാമെന്ന ദേവസ്വം ബോർഡ് അഭിഭാഷകൻ നൽകിയ ഉറപ്പ് രേഖപ്പെടുത്തിയാണ് ഹർജി അന്ന് തീർപ്പാക്കിയത്.
ഇതേ ആവശ്യവുമായി ഹർജിക്കാരൻ വീണ്ടും വന്നത് ക്ഷേത്രോപദേശക സമിതി സെക്രട്ടറിയുമായുള്ള പിണക്കം നിമിത്തമാണെന്നും ക്ഷേത്രത്തിൽ ബോക്സ് ടൈപ്പ് ലൗഡ് സ്പീക്കർ മാത്രമാണ് ഉപയോഗിക്കുന്നതെന്നും കനകക്കുന്ന് പോലീസ് സ്റ്റേഷനിലെ എസ്ഐ ഹൈക്കോടതിയിൽ ബോധിപ്പിച്ചു. എന്നാൽ കോളാന്പി സ്പീക്കർ ഉപയോഗിച്ചതിന് തെളിവായി വാട്ട്സ്ആപ് ദൃശ്യം ഹർജിക്കാരന്റെ അഭിഭാഷകൻ കോടതിയിൽ സമർപ്പിച്ചു.
തുടർന്ന് ഹൈക്കോടതി നിർദേശപ്രകാരം നടത്തിയ അന്വേഷണത്തിൽ ക്ഷേത്രത്തിൽ കോളാന്പി സ്പീക്കറുകളില്ലെന്ന് എസ്ഐ സത്യവാങ്മൂലം നൽകി. എന്നാൽ നവരാത്രി കാലത്ത് ഇവ ഉപയോഗിച്ചിരുന്നെന്ന് ഹർജിക്കാരൻ ചൂണ്ടിക്കാട്ടി.
ഇത്തരത്തിൽ പരാതികൾ ഉയരുന്ന സാഹചര്യം കണക്കിലെടുത്താണ് തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലുള്ള ക്ഷേത്രങ്ങളിൽ ഇത്തരം സ്പീക്കറുകൾ പാടില്ലെന്ന് സർക്കുലർ ഇറക്കാൻ ഹൈക്കോടതി നിർദേശിച്ചത്.
തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ കോളാന്പി സ്പീക്കറിനു കോടതിവിലക്ക്
01:41 AM Jan 17, 2018 | Deepika.com