കൊച്ചി: ചൈനയെ കീഴടക്കാനുള്ള ശ്രമങ്ങൾ നടത്തുന്ന സാമ്രാജ്യത്വ കേന്ദ്രീകൃത ശക്തികളുടെ ഭാഗമാണ് ഇന്ത്യയെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. അമേരിക്കയുടെ നേതൃത്വത്തിൽ ജപ്പാൻ, ഓസ്ട്രേലിയ, ഇന്ത്യ എന്നിവർ ചേർന്നു ചൈനാവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.
എറണാകുളം ടൗണ് ഹാളിൽ സിപിഎം എറണാകുളം ജില്ലാ സമ്മേളനത്തോടനുബന്ധിച്ചുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു കോടിയേരി. 2020ഓടെ ലോകത്തെ ശക്തികേന്ദ്രമായി ചൈന മാറുമെന്നുള്ള വിലയിരുത്തലുകളെത്തുടർന്നാണ് ആ രാജ്യത്തിനെതിരേ സാമ്രാജ്യത്വ കേന്ദ്രീകരണമുണ്ടായിരിക്കുന്നതെന്ന് കോടിയേരി പറഞ്ഞു.
വടക്കൻ കൊറിയയെ ആക്രമിച്ചു കീഴ്പ്പെടുത്തുകയെന്നുള്ള തന്ത്രമാണ് അമേരിക്കയുടേത്. ഇതിനായി തെക്കൻ കൊറിയയെ അവർ ആയുധവത്കരിച്ചു. വടക്കൻ കൊറിയ സൈനിക ശക്തി വർധിപ്പിക്കാനുള്ള കാര്യമിതാണ്. ചൈനീസ്, കൊറിയൻ പാർട്ടികളുടെ കൂടെയാണു സിപിഎം എന്നു പ്രചരിപ്പിക്കാൻ ചിലർ ആസൂത്രിതമായി ശ്രമിക്കുന്നുണ്ട്. മുൻപ് ഇത്തരം ആരോപണങ്ങൾ ഉയർന്നു വന്നപ്പോഴൊക്കെ സിപിഎം നിലപാട് പ്രഖ്യാപിച്ചിട്ടുള്ളതാണ്.
ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാർട്ടിയെ മറ്റൊരു രാജ്യവും നിയന്ത്രിക്കുന്നുമില്ല. സിപിഎം ചൈനയുടെ ഏജന്റാണെന്ന ബിജെപിയുടെ ആക്ഷേപം അവരുടെ സാമ്രാജ്യത്വ പക്ഷപാതിത്വത്തിന്റെ ഭാഗമാണ്. ചൈനാവിരുദ്ധ സഖ്യത്തിൽ ഇന്ത്യയുമുണ്ടെന്ന് ആലപ്പുഴ ജില്ലാ സമ്മേളനത്തിൽ കോടിയേരി ആരോപിച്ചതു വിവാദമായിരുന്നു.
കോടിയേരിക്കെതിരേ കേസെടുക്കണമെന്ന ആവശ്യം ബിജെപി ഉയർത്തുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണു മുൻവാദങ്ങൾ സിപിഎം സംസ്ഥാന സെക്രട്ടറി ആവർത്തിച്ചത്.
കേന്ദ്രഭരണം കൈയാളുന്ന ബിജെപി രാജ്യത്തെ ജുഡീഷ്യറിയിൽ ഇടപ്പെട്ട് അതിന്റെ പ്രവർത്തനം അട്ടിമറിക്കാൻ ശ്രമം നടത്തുകയാണെന്നും കോടിയേരി പറഞ്ഞു.
ഇന്ത്യയുടെ ചൈനാവിരുദ്ധ സഖ്യത്തെ വിമർശിച്ചു കോടിയേരി
01:41 AM Jan 17, 2018 | Deepika.com