തൃശൂർ: ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ നടത്തുന്ന വികാസ് യാത്ര തൃശൂരിൽനിന്ന് ആരംഭിച്ചു. ജനരക്ഷായാത്രയ്ക്കു ലഭിച്ച ജനപിന്തുണ സംഘടനാതലത്തിൽ പ്രയോജനപ്പെടുത്താനാണ് വികാസ് യാത്രയെന്നു കുമ്മനം പറഞ്ഞു.
കേരളത്തിലെ എല്ലാ ജില്ലകളിലും വ്യത്യസ്ത മേഖലകളിലുള്ളവരുമായി കുമ്മനം രാജശേഖരൻ കൂടിക്കാഴ്ചയും ആശയവിനിമയവും നടത്തും. ഓരോ ജില്ലയിലും ഇരുപതിലേറെ യോഗങ്ങളിലാണ് പങ്കെടുക്കുക. വിവിധ മേഖലയിലുള്ള പ്രമുഖരെ ബിജെപിയിലേക്കു ക്ഷണിച്ചുകൊണ്ടുള്ള പരിപാടിയാണ് വികാസ് യാത്രയിലെ പ്രധാന അജൻഡ.
ബൂത്ത് സമ്മേളനങ്ങൾ, കോളനി സന്ദർശനം, ബിജെപിയിലേക്കു ചേരാൻ ആഗ്രഹിക്കുന്നവരെ സ്വാഗതം ചെയ്യുന്ന സമ്മേളനങ്ങൾ എന്നിവയും യാത്രയുടെ ഭാഗമായുണ്ടാവും. പാർട്ടി അഖിലേന്ത്യാ അധ്യക്ഷൻ അമിത് ഷാ നടത്തിയ ‘വിസ്തൃത പ്രവാസ’ത്തിന്റെ മാതൃകയിലാണ് കുമ്മനത്തിന്റെ വികാസ് യാത്ര.
കോഴിക്കോട്ടു നിന്നെത്തിയ കുമ്മനം രാജേശഖരനെയും മറ്റു നേതാക്കളെയും തൃശൂർ റെയിൽവേ സ്റ്റേഷനിൽ സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എ.എൻ. രാധാകൃഷ്ണൻ, ശോഭ സുരേന്ദ്രൻ, ജില്ലാ പ്രസിഡന്റ് എ. നാഗേഷ്, വൈസ് പ്രസിഡന്റ് സുരേന്ദ്രൻ ഐനിക്കുന്നത്ത് എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. സെക്രട്ടറി എം. ഗണേശ്, സുരേഷ്, പി.എം.വേലായുധൻ, കെ.കെ. അനീഷ്കുമാർ, കെ.പി. ജോർജ്, യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി കെ.എസ്. ഹരി, കൗണ്സിലർ എം.എസ്. സമ്പൂർണ എന്നിവർ പങ്കെടുത്തു.
നേരത്തെ കലാമണ്ഡലത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് അറിയുന്നതിന് അവിടെ കുമ്മനം എത്തിയിരുന്നു. രജിസ്ട്രാർ ഡോ. കെ.കെ. സുന്ദരേശൻ സ്വീകരിച്ചു. തുടർന്ന് കലാമണ്ഡലം കൂത്തമ്പലം ഉൾപ്പെടെയുള്ളവ സന്ദർശിച്ചശേഷം വള്ളത്തോൾ സമാധിയിൽ പുഷ്പാർച്ചന നടത്തി. വികാസ് യാത്ര മാർച്ച് 15ന് കോട്ടയത്തു സമാപിക്കും.
ബിജെപി വികാസ് യാത്ര തൃശൂരിൽ തുടങ്ങി
01:35 AM Jan 17, 2018 | Deepika.com