കുഞ്ഞാലിക്കുട്ടി
മലപ്പുറം: ഹജ്ജ് സബ്സിഡി നിർത്തലാക്കിയ കേന്ദ്ര സർക്കാർ നടപടി രാഷ്ട്രീയ പ്രേരിതമെന്നു മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. ന്യൂനപക്ഷങ്ങളെ വേദനിപ്പിക്കുന്ന തീരുമാനം എടുത്തത് എന്തു ലക്ഷ്യം വച്ചാണെന്ന് ഏവർക്കും വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. 2022 വരെ സമയമനുവദിച്ച് ഘട്ടംഘട്ടമായി നിർത്തലാക്കണമെന്നു സുപ്രീം കോടതി ആവശ്യപ്പെട്ട സബ്സിഡി ഒറ്റയടിക്ക് നിർത്തലാക്കിയത് സാധാരണക്കാരുടെ ഹജ്ജ് സ്വപ്നങ്ങളെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എം.എം.ഹസൻ
തിരുവനന്തപുരം: ഹജ്ജ് സബ്സിഡി പിൻവലിക്കാനുള്ള തീരുമാനത്തിൽ നിന്നും കേന്ദ്ര സർക്കാർ പിൻമാറണമെന്ന് കെപിസിസി പ്രസിഡന്റ് എം.എം.ഹസൻ.
ന്യൂനപക്ഷങ്ങളോടുള്ള കേന്ദ്രസർക്കാരിന്റെ ശത്രുതാ മനോഭാവത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിത്. പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ കാലംമുതൽ ഹജ്ജ് സബ്സിഡി നൽകി വരുന്നതാണ്. ഇതു നിർത്തലാക്കിയ കേന്ദ്രസർക്കാർ നടപടി ന്യായീകരിക്കാൻ കഴിയാത്തതാണെന്നും എം.എം. ഹസൻ പറഞ്ഞു.
ഉമ്മൻചാണ്ടി
ഹജ്ജ് സബ്സിഡി നിർത്താലാക്കിയത് സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും നിർഭാഗ്യകരമായ തീരുമാനമാണെന്ന് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി.ഹജ്ജിന് സബ്സിഡി നൽകുന്നത് ചരിത്രപരമായ പ്രധാന്യമുള്ളതാണ്. മതനിരപേക്ഷതയെ തകർക്കുന്നതും ജനങ്ങളിൽ ഭിന്നത വളർത്തുന്നതുമാണ് സബ്സിഡി പിൻവലിക്കാനുള്ള തീരുമാനം. ഇത് തീരുമാനം പിൻവലിക്കാൻ കേന്ദ്ര സർക്കാർ തയാറാകണമെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
വി.എം. സുധീരൻ
ഒരു പ്രശ്നം എങ്ങനെ മോശമായി കൈകാര്യം ചെയ്യാം എന്ന് ഒരിക്കൽക്കൂടി വ്യക്തമാക്കുന്നതാണ് കേന്ദ്ര ഗവണ്മെന്റിന്റെ ഹജ്ജ് സബ്സിഡി നിർത്തലാക്കിക്കൊണ്ടുള്ള തീരുമാനമെന്ന് വി.എം. സുധീരൻ. സുപ്രീം കോടതി വിധിയിൽ തന്നെ നാലു വർഷം കൂടി അവശേഷിച്ചിരിക്കേ ഇത്ര തിടുക്കപ്പെട്ട് ഇത്തരത്തിലൊരു തീരുമാനവുമായി വന്നത് കേന്ദ്രസർക്കാരിന്റെ ഭരണപരമായ അനൗചിത്വവും ഒൗദ്ധത്യവും അപക്വതയുമാണ് പ്രകടമാക്കുന്നത്. കാലങ്ങളായി നിലനിൽക്കുന്ന ഒരു ആനുകൂല്യം ഇതു പോലെ നിർത്തൽ ചെയ്യുന്ന ഈ രീതി സർക്കാരിലെ ജനാധിപത്യ മതേതര വിരുദ്ധ മനോഭാവത്തിന്റെ ഭാഗമാണ്.
ഇത് പുനഃപരിശോധിക്കാനും ബന്ധപ്പെട്ട സംഘടനകളുമായി ആശയവിനിമയം നടത്തി ഒരു സമവായത്തിന്റെ അടിസ്ഥാനത്തിൽ അനന്തരനടപടിയിലേക്ക് പോകാനും തയാറാകുന്നതാണ് ഉചിതമെന്നു സുധീരൻ പറഞ്ഞു.
രമേശ് ചെന്നിത്തല
ഹജ്ജ് സബ്സിഡി നിർത്തലാക്കാൻ അനാവശ്യ ധൃതികാട്ടി കേന്ദ്രസർക്കാർ എടുത്ത തീരുമാനം ദുരുദ്ദേശപരമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.സുപ്രീം കോടതി വിധിയനുസരിച്ച് ഘട്ടം ഘട്ടമായി ഹജ്ജ് സബ്സിഡി നിർത്തലാക്കാൻ 2022 വരെ സമയമുണ്ടായിരുന്നു. അതിന് നാലു വർഷം അവശേഷിക്കേ ഇപ്പോൾ കേന്ദ്രസർക്കാർ പെട്ടെന്നെടുത്ത ഈ തീരുമാനത്തിന് പിന്നിൽ പ്രത്യേക അജൻഡയുണ്ട്.
ഹജ്ജ് സബ്സിഡി നിർത്തലാക്കാൻ തീരുമാനിച്ച സർക്കാർ ഹജ്ജ് യാത്രയിലെ വിമാനക്കമ്പനികളുടെ കൊള്ള അവസാനിപ്പിക്കാൻ നടപടി സ്വീകരിച്ചിട്ടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ഹജ്ജ് സബ്സിഡി പിൻവലിച്ചതിനെതിരേ നേതാക്കൾ
01:21 AM Jan 17, 2018 | Deepika.com