തിരുവനന്തപുരം: സഹോദരൻ ശ്രീജീവിന്റെ കസ്റ്റഡി മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു നെയ്യാറ്റിൻകര സ്വദേശി ശ്രീജിത്ത് സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തുന്ന സമരത്തിന് ജനപിന്തുണയേറുന്നു. 766 ാം ദിവസത്തിലേക്കു കടന്ന സമരം സമൂഹ മാധ്യമങ്ങൾ വഴി ലഭിച്ച പ്രചാരണത്തിലൂടെ ജനം ഏറ്റെടുത്തപ്പോൾ, പ്രമുഖ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളും പ്രവർത്തകരും ഇടതടവില്ലാതെ സമരപ്പന്തലിലേക്ക് ഐക്യദാർഢ്യവുമായി ഒഴുകിയെത്തുകയാണ്.
സമൂഹമാധ്യമ കൂട്ടായ്മകളിലെ അംഗങ്ങളും ഇന്നലെ രാവിലെ മുതൽ ശ്രീജിത്തിനൊപ്പം സെക്രട്ടേറിയറ്റിനു മുന്നിലെത്തിയിരുന്നു. ശ്രീജിത്തിന്റെ സമരം സമൂഹമാധ്യമങ്ങൾ ഏറ്റെടുത്ത ശേഷമുള്ള മൂന്നാം ദിനമായ ഇന്നലെ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം വി. ശിവൻകുട്ടി രാവിലെ ശ്രീജിത്തിനെ കാണാൻ എത്തി. വി.എസ്.ശിവകുമാർ എംഎൽഎ, കെപിസിസി മുൻ പ്രസിഡന്റ് വി.എം. സുധീരൻ എന്നിവർ ശിവൻകുട്ടിക്കു പിന്നാലെ സമരസ്ഥലത്തെത്തി. സർക്കാരുമായി ചർച്ചയ്ക്ക് അവസരമൊരുക്കാമെന്ന് വി. ശിവൻകുട്ടി ശ്രീജിത്തിനെ അറിയിച്ചപ്പോൾ ഐക്യദാർഡ്യം അറിയിക്കാനെത്തിയ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ ശ്രീജിത്തിന്റെ അമ്മ രമണി പ്രമീളയ്ക്കൊപ്പം രാജ്ഭവനിലെത്തി ഗവർണറെ കണ്ടു. ജനകീയ പ്രശ്നങ്ങളിൽ സർക്കാർ ഇടപെട്ടില്ലെങ്കിൽ ജനം ഇടപെടുമെന്നതിന് തെളിവാണ് സമരത്തിന് ദിനേന ഏറിവരുന്ന പിന്തുണയെന്നും സർക്കാർ ഇത് ഗൗരവമായി കാണണമെന്നും അദ്ദേഹം പ്രതികരിച്ചു.
സിബിഐ അന്വേഷണം ആവശ്യപ്പെട്ടാണ് ശ്രീജിത്തിന്റെ അമ്മ ഗവർണറെ കണ്ടത്. സിബിഐ അന്വേഷണത്തിന് പിന്തുണയുണ്ടാകുമെന്ന് ഗവർണർ ഉറപ്പു നൽകിയതായി അവർ അറിയിച്ചു. ശ്രീജീവിന്റെ മരണവുമായി ബന്ധപ്പെട്ട് 2014 മുതലുള്ള മുഴുവൻ രേഖകളും നാളെ തന്നെ നൽകണമെന്നു ഗവർണർ ആവശ്യപ്പെട്ടതായും അവർ വ്യക്തമാക്കി.
കെപിസിസി പ്രസിഡന്റ് എം.എം ഹസനും ശ്രീജിത്തിനെയും അമ്മയെയും ഐക്യദാർഢ്യം അറിയിച്ചു. ഏറെ വൈകിയെങ്കിലു, കുറ്റബോധത്തോടെയാണെങ്കിലും എല്ലാവരും സമരത്തെ പിന്തുണയ്ക്കുകയാണെന്നും ഹസൻ പറഞ്ഞു. സമൂഹമാധ്യമങ്ങൾ വഴി ഇത്തരം നല്ല കാര്യങ്ങൾ ഉണ്ടാകുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
ഉച്ചയ്ക്ക് 12.30 ഓടെ ഡൽഹിയിൽ എംപിമാരായ ഡോ. ശശിതരൂരും കെ.സി വേണുഗോപാലും കേന്ദ്രമന്ത്രി ജിതേന്ദ്രസിംഗിനെ കണ്ടതായും സിബിഐ അന്വേഷണം നടത്താമെന്ന് ഉറപ്പു നൽകിയതായും അറിയിപ്പ് ലഭിച്ചിട്ടുണ്ടെന്നും ഹസൻ ശ്രീജിത്തിനെ അറിയിച്ചു. തുടർന്ന് ഫോണ് വഴി ശശി തരൂർ ശ്രീജിത്തുമായി സംസാരിക്കുകയും കേന്ദ്രമന്ത്രി പറഞ്ഞ കാര്യങ്ങൾ അറിയിക്കുകയും ചെയ്തു.
ഡിസിസി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, കെപി.സി.സി. അംഗങ്ങളായ ശാസ്തമംഗലം മോഹനൻ, എം.എ. ലത്തീഫ് തുടങ്ങിയവരും കെ. പി. സി.സി പ്രസിഡന്റിനൊപ്പമുണ്ടായിരുന്നു.
നടനും സംവിധായകനുമായ ജോയ് മാത്യു, അടൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ജീവകാരുണ്യ സംഘടനയായ മഹാത്മ ജനസേവന കേന്ദ്രത്തിന്റെ പ്രവർത്തകരും ഇന്നലെ ശ്രീജിത്തിന് പിൻന്തുണ അറിയിച്ചെത്തി.
സമൂഹമാധ്യങ്ങൾ ഏറ്റെടുത്തു, ശ്രീജിത്തിന്റെ സമരത്തിനു ജനപിന്തുണ
02:22 AM Jan 16, 2018 | Deepika.com