ഭരണങ്ങാനം: സീറോ മലബാർ സഭ സജീവമാണെന്നും അതിനു വിശ്വാസത്തിന്റെ തിളക്കമുണ്ടെന്നും കൽദായ കത്തോലിക്കാസഭ പാത്രിയർക്കീസ് മാർ ലൂയീസ് റാഫേൽ സാക്കോ. വിശുദ്ധ അൽഫോൻസാ തീർഥാടനകേന്ദ്രത്തിൽ സുറിയാനിക്രമത്തിൽ പ്രാർഥനാശുശ്രൂഷ നടത്തി പ്രസംഗിക്കുകയായിരുന്നു പാത്രിയർക്കീസ്.
പ്രതികൂല സാഹചര്യങ്ങളിൽ ഞെരുക്കമനുഭവിക്കുന്ന സഭയാണ് കൽദായ സഭയെന്ന് പാത്രിയർക്കീസ് പറഞ്ഞു. നൂറുകണക്കിനു വിശ്വാസികളും വൈദികരും വധിക്കപ്പെട്ടു. ആയിരക്കണക്കിന് ആളുകൾക്ക് മർദനമേറ്റു. പതിനായിരക്കണക്കിനു വിശ്വാസികൾ സുരക്ഷിതസങ്കേതങ്ങളിലേക്കു പലായനം ചെയ്തു. സഭയിൽ വിശ്വാസികളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. തകർക്കപ്പെടുകയും ഞെരുങ്ങുകയും ചെയ്യുന്ന ഞങ്ങളോടൊപ്പം സുറിയാനിപൈതൃകം പേറുന്ന സീറോ മലബാർ സഭയും ഉണ്ടെന്നതു ഞങ്ങൾക്ക് ആശ്വാസമാണ്.സീറോ മലബാർ സഭ വളരുന്ന മിഷനറിസഭയാണ്. ലോകമെങ്ങും സീറോമലബാർസഭയിൽ നിന്നുള്ള പ്രേഷിതരുണ്ട്. നിങ്ങൾ ഞങ്ങൾക്ക് പ്രതീക്ഷയും ആവേശവും പകരുന്നു. വിശ്വാസത്തിലും പ്രാർഥനയിലും പൈതൃകത്തിലും നമുക്ക് ഒരുമിച്ചു നിൽക്കാമെന്നും പാത്രിയർക്കീസ് പറഞ്ഞു.
പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് ആമുഖപ്രഭാഷണം നടത്തി. പ്രതിസന്ധികൾക്കിടയിൽ വിശ്വാസത്തിനു സാക്ഷ്യംവഹിക്കുന്ന ധീരനായ സഭാതലവനാണ് പാത്രിയർക്കീസെന്നും മാർ കല്ലറങ്ങാട്ട് പറഞ്ഞു.
തീർഥാടനകേന്ദ്രത്തിലെത്തിയ പാത്രിയർക്കീസിനെയും മെത്രാൻസംഘത്തെയും റെക്ടർ ഫാ. മാത്യു ചന്ദ്രൻകുന്നേൽ, അഡ്മിനിസ്ട്രേറ്റർ ഫാ. തോമസ് പാറയ്ക്കൽ, ഫൊറോനാപള്ളി വികാരി ഫാ. അഗസ്റ്റിൻ കൊഴുപ്പൻകുറ്റി തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു.
കിർക്കുക് അതിരൂപത മെത്രാപ്പോലീത്ത മാർ യൂസിഫ് തോമസ്, ബാഗ്ദാദ് സഹായമെത്രാൻ മാർ ബാസിൽ യെൽദോ, ഗ്രീക്ക് സഭയിൽനിന്നുള്ള ബിഷപ് എമരിറ്റസ് മാർ ദിമിത്രിയോസ് സലാക്കാസ്, ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്, ബിഷപ് മാർ ജേക്കബ് മുരിക്കൻ, ബിഷപ് മാർ ജോസഫ് പള്ളിക്കാപറന്പിൽ, ഗ്രേറ്റ്ബ്രിട്ടൻ സീറോ മലബാർ രൂപത അധ്യക്ഷൻ മാർ ജോസഫ് സ്രാന്പിക്കൽ, പാലാ രൂപത വികാരി ജനറാൾമാരായ മോൺ. ജോസഫ് കുഴിഞ്ഞാലിൽ, മോൺ. ജോസഫ് കൊല്ലംപറന്പിൽ, അൽഫോൻസാ തീർഥാടനകേന്ദ്രം റെക്ടർ ഫാ. മാത്യു ചന്ദ്രൻകുന്നേൽ, ഭരണങ്ങാനം ഫൊറോനപള്ളി വികാരി ഫാ. അഗസ്റ്റിൻ കൊഴുപ്പൻകുറ്റി, പാലാ രൂപത പാസ്റ്ററൽ കൗണ്സിൽ പ്രസിഡന്റ് ഡോ. സിറിയക് തോമസ് തുടങ്ങിയവർ ചടങ്ങുകളിൽ പങ്കെടുത്തു.
വിശ്വാസത്തിലും പ്രാർഥനയിലും ഒരുമിച്ചുനിൽക്കാം: കൽദായ കത്തോലിക്ക സഭ പാത്രിയർക്കീസ്
02:09 AM Jan 16, 2018 | Deepika.com