കായംകുളം: സെൽഫിയെടുക്കാൻ കൈക്ക് പിടിച്ച വിദ്യാർഥിയെ മുഖ്യമന്ത്രി പിണറായി വിജയൻ വിരട്ടി. വിഷമിച്ചുനിന്ന വിദ്യാർഥിക്കൊപ്പം ഗ്രൂപ്പ് ഫോട്ടോ എടുക്കാൻ ഒടുവിൽ മുഖ്യമന്ത്രി സമ്മതിച്ചു.
ഇന്നലെ രാവിലെ സിപിഎം കായംകുളം ഏരിയാ കമ്മിറ്റി ഓഫീസിൽ ജില്ലാ കമ്മിറ്റി തെരഞ്ഞെടുപ്പിനു മുന്പ് ചേർന്ന അടിയന്തര ജില്ലാകമ്മിറ്റി യോഗത്തിൽ പങ്കെടുത്തശേഷം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം.എ. അലിയാർ എന്നിവർക്കൊപ്പം പാർട്ടി ഓഫീസിൽനിന്നും പുറത്തേക്ക് ഇറങ്ങുന്പോഴായിരുന്നു വിദ്യാർഥിയുടെ സെൽഫി ഭ്രമം മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്.
ആദ്യം മുഖ്യമന്ത്രി പാർട്ടി ഓഫീസിൽ സംസ്ഥാന സെക്രട്ടറിക്കും ജില്ലാ നേതാക്കൾക്കൊപ്പം ഫോട്ടോക്ക് പോസ് ചെയ്തു നിന്നു. ഈ സമയം മുഖ്യമന്ത്രിക്കൊപ്പംനിന്ന് ഫോട്ടോ എടുക്കണമെന്ന ആഗ്രഹവുമായി കായംകുളം ബോയ്സ് സ്കൂളിലെ പത്തോളം വിദ്യാർഥികൾ ഓഫീസിനു മുന്പിൽ എത്തി. നേതാക്കാർക്കൊപ്പം ഫോട്ടോ എടുത്തശേഷം അനുവദിക്കാമെന്ന് അറിയിച്ചു.
ഓഫീസിനു പുറത്തേക്കിറങ്ങിയ മുഖ്യമന്ത്രി ഇവരോട് സമീപം വരാൻ പറഞ്ഞു. ഇതിനിടയിലാണ് വിദ്യാർഥികളിൽ ഒരാൾ മുഖ്യമന്ത്രിയുടെ കൈ പിടിച്ച് സെൽഫിയെടുക്കാൻ ശ്രമിച്ചത്. ഇതോടെ മുഖ്യമന്ത്രിയുടെ ഭാവം മാറി. ഗൗരവഭാവത്തിൽ മുഖ്യമന്ത്രി വിദ്യാർഥിയുടെ കൈ തട്ടിമാറ്റി. പിന്നീട് വിഷമിച്ചുനിന്ന വിദ്യാർഥിയുടെ മൊബൈൽഫോണ് വാങ്ങി മറ്റൊരാളെക്കൊണ്ട് വിദ്യാർഥിയെ ഒപ്പം നിർത്തി ഗ്രൂപ്പ് ഫോട്ടോ എടുക്കാൻ മുഖ്യമന്ത്രി അനുവദിച്ചു.
ഭയന്നുനിന്ന വിദ്യാർഥിയോട് ചിരിക്കാനും ആവശ്യപ്പെട്ടു. ഫോട്ടോ കിട്ടിയോന്ന് ആരാഞ്ഞശേഷം വിദ്യാർഥിയെ ആശ്വസിപ്പിച്ചു.
സെൽഫിയെടുക്കാൻ വന്ന വിദ്യാർഥിയെ മുഖ്യമന്ത്രി വിരട്ടി, പിന്നെ ഗ്രൂപ്പ് ഫോട്ടോയ്ക്കു വഴങ്ങി
01:51 AM Jan 16, 2018 | Deepika.com