തിരുവനന്തപുരം: ഇന്ത്യയിൽ നിന്നു പുറംരാജ്യങ്ങളിലേക്കു തൊഴിൽതേടി പോകുന്നവരുടെ പാസ്പോർട്ടിന്റെ പുറംചട്ടയുടെ നിറം ഓറഞ്ച് ആക്കി മാറ്റാനുള്ള കേന്ദ്രത്തിലെ ബിജെപി സർക്കാരിന്റെ നീക്കം ഉപേക്ഷിക്കണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
തൊഴിൽ തേടി അന്യനാടുകളിലേക്ക് പോകുന്നവരെ രണ്ടാംതരം പൗരന്മാരായി മുദ്രയടിക്കുന്നതാണിത്. ഇസിആർ(എമിഗ്രേഷൻ ചെക്ക് റിക്വയേർഡ്) വിഭാഗത്തിൽപ്പെടുന്ന പത്താംക്ലാസിനു താഴെയുള്ള സാധാരണക്കാരായ തൊഴിലാളികളുടെ പാസ്പോർട്ടാണ് ഓറഞ്ച് നിറമാക്കാൻ പോകുന്നത്. ഇതു കടുത്ത വിവേചനമാണ്. വിമാനത്താവളങ്ങളിലും വിദേശ രാഷ്ട്രങ്ങളിലും ചെല്ലുമ്പോൾ ഈ വിഭാഗക്കാർ അപമാനിതരാവും. ഒറ്റ നോട്ടത്തിൽ തന്നെ താണവിഭാഗം എന്ന് തിരിച്ചറിയാനേ ഈ പരിഷ്കാരം ഉപകരിക്കൂ.
വിദേശ രാജ്യങ്ങളിലും മണലാരണ്യങ്ങളിലും വിയർപ്പൊഴുക്കി നമ്മുടെ നാടിനു സമ്പത്തു നേടിത്തരുന്നവരെ അപമാനിക്കുന്നതു ക്രൂരതയാണ്. സാധാരണക്കാരോടും പാവപ്പെട്ടവരോടും ബിജെപിക്കുള്ള മനോഭാവമാണ് ഇതിലൂടെ പുറത്തു വരുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
പാസ്പോർട്ടിന്റെ നിറംമാറ്റ നീക്കം ഉപേക്ഷിക്കണം: രമേശ് ചെന്നിത്തല
01:45 AM Jan 16, 2018 | Deepika.com