ചെങ്ങന്നൂർ:ചെങ്ങന്നൂർ എംഎൽഎ കെ.കെ.രാമചന്ദ്രൻ നായർ(65) ചെന്നൈയിൽ അന്തരിച്ചു. ഇന്നലെ പുലർച്ചെ ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. കരൾരോഗ ബാധിതനായ രാമചന്ദ്രൻ നായർ മൂന്നുമാസമായി ചികിത്സയിലായിരുന്നു. രോഗം മൂർഛിച്ചതിനെത്തുടർന്ന് കഴിഞ്ഞ 31ന് ചെന്നൈ അപ്പോളോ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. ഭാര്യ പൊന്നുമണിയും മകൻ പ്രശാന്തും മറ്റു ബന്ധുക്കളും പാർട്ടി നേതാക്കളും മരണസമയത്തു സമീപത്തുണ്ടായിരുന്നു.സംസ്കാരം ഇന്നു വൈകുന്നേരം അഞ്ചിനു ഒൗദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പിൽ നടക്കും.
മൃതദേഹം ഇന്നു രാവിലെ പത്തിനു തിരുവനന്തപുരം വിജെടി ഹാളിൽ പൊതുദർശനത്തിനു വയ്ക്കും. തുടർന്ന് വിലാപയാത്രയായി പന്തളത്ത് എത്തിക്കും. ചെങ്ങന്നൂർ ഏരിയ കമ്മറ്റി ഓഫീസിൽ പൊതുദർശനത്തിന് വച്ചശേഷം വൈകുന്നേരം അഞ്ചിന് ആലയിലെ വീട്ടുവളപ്പിൽ സംസ്കരിക്കും.
കഴിഞ്ഞനിയമസഭാ തെരഞ്ഞെടുപ്പിൽ പി.സി.വിഷ്ണുനാഥിനെ 7,983 വോട്ടുകൾക്കു പരാജയപ്പെടുത്തിയാണ് രാമചന്ദ്രൻ നായർ നിയമസഭയിലെത്തുന്നത് . 2001 ൽ മത്സരിച്ചെങ്കിലും കോണ്‍ഗ്രസിലെ ശോഭന ജോർജിനോട് പരാജയപ്പെട്ടു.
ആലാപ്രശാന്ത് ഭവനിൽ(ഭാസ്കര വിലാസം) പരേതരായ കരുണാകരൻ നായർ -ഭാരതി ദന്പതികളുടെ മകനാണ്. സഹോദരങ്ങൾ: ഭാസ്കരൻ നായർ, രത്നമ്മ, ഡോ. രാധാകൃഷ്ണൻനായർ, ശോഭന കുമാരി, പരേതനായ വിജയകുമാര കാരണവർ. ഭാര്യ പൊന്നുമണി റാന്നി കോട്ടാങ്ങൽ ഇടത്തറ കുടുംബാംഗം.
ചെങ്ങന്നൂർ എംഎൽഎ കെ.കെ. രാമചന്ദ്രൻ നായർ അന്തരിച്ചു
01:47 AM Jan 15, 2018 | Deepika.com